തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിർമാതാവ്; ഒരക്ഷരം മിണ്ടാതെ കാർത്തിയും സൂര്യയും; ഇനിയും മൗനം തുടരരുതെന്ന് അമർഷവുമായി തമിഴ് സിനിമാലോകം

107

തമിഴ്‌സിനിമാ ലോകത്തേക്ക് സിനിമാ കുടുംബത്തിൽ നിന്നും എത്തി തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കാർത്തി. സൂപ്പർതാരം സൂര്യയുടെ അനിയൻ, താരപുത്രൻ എന്നീ ലേബലുകളിലാണ് അരങ്ങേറിയതെങ്കിലും താരത്തിന്റെ ആദ്യ ചിത്രം തന്നെ ദേശീയ പുരസ്‌കാരനേട്ടത്തിലൂടെ വലിയചർച്ചയായിരുന്നു.

പരുത്തിവീരൻ ചിത്രം വലിനിരൂപക പ്രശംസയും നേടി വിജയമായെങ്കിലും ഇപ്പോഴിതാ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും കൊഴുക്കുകയാണ്. മുൻനിര നിർമ്മാതാവും സൂര്യയുടെയും കാർത്തിയുടെയും ബന്ധുവുമായ കെഇ ജ്ഞാനവേൽ രാജയുടെ ചില പ്രസ്താവനകളാണ് വിവാദമായത്. പരുത്തിവീരന്റെ നിർമാതാവ് കൂടിയായ ജ്ഞാനവേൽ ഗ്രീൻ സ്റ്റുഡിയോ എന്ന പ്രൊഡക്ഷൻ കമ്പനി മേധാവിയാണ്. പരുത്തിവീരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിനിടെ സംവിധായകൻ അമീർ സുൽത്താൻ തട്ടിപ്പ് നടത്തിയെന്നാണ് ജ്ഞാനവേൽ രാജ ആരോപിച്ചത്.

Advertisements

പിന്നാലെ ഈ ആരോപണം തമിഴ് സിനിമ ലോകത്ത് വലിയ ചർച്ചയായി. ആമീറിനെ പിന്തുണച്ച് സംവിധായകർ കൂട്ടത്തോടെ എത്തി. സംവിധായകന്റെ അടുത്ത സുഹൃത്തുക്കളായ ശശികുമാർ, സമുദ്രകനി, വെട്രിമാരൻ തുടങ്ങിയവരെല്ലാം ആമിറിനെ പിന്തുണച്ചു. കൂടാതെ, പല സാങ്കേതിക വിദഗ്ധരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.

ALSO READ- നിന്റെ കൂന് മാറ്റണമെന്ന് കേട്ടതും ‘പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാൻ നടന്നതാണ്’, എന്ന് പറഞ്ഞു; നടൻ മുരളിയെ കുറിച്ച് മിഥുൻ രമേശ്

ഈ വിവാദങ്ങൾ കാർത്തി നായകനായ ജപ്പാൻ സിനിമയുടെ ലോഞ്ചിംഗ് ഈവന്റിൽ വെച്ചാണ് ആരംഭിച്ചത്. കാർത്തിയുടെ 25മാത്തെ ചിത്രം എന്ന നിലയിൽ ഇതുവരെ കാർത്തി ഒന്നിച്ച് പ്രവർത്തിച്ച സംവിധായകരെയും ചടങ്ങിേക്ക് ക്ഷണിച്ചിരുന്നു. കാർത്തിയുടെ ആദ്യ ചിത്രം പരുത്തിവീരൻ സംവിധായകനായ അമീർ സുൽത്താൻ മാത്രം എത്താതിരുന്നത് വലിയ ചർച്ചയുമായി. ക്ഷണിച്ചിരുന്നെന്നും അദ്ദേഹം വന്നില്ലെന്നുമാണ് കാർത്തി പ്രതികരിച്ചത്.

എന്നാൽ ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവെ, ഇതെല്ലാം പരുത്തി വീരനിൽ തുടങ്ങിയ പ്രശ്‌നങ്ങളാണെന്നാണ് പറഞ്ഞത്. തന്നെ ഈ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പരുത്തിവീരൻ കാർത്തിയുടെ അടുത്ത സുഹൃത്തായ കെഇ ജ്ഞാനവേൽ രാജയാണ് നിർമ്മിച്ചത്. എന്നാൽ ഇടയ്ക്ക് അയാൾ പിൻമാറി. ഒടുക്കം കടം വാങ്ങിയും മറ്റുമാണ് ചിത്രം പൂർത്തിയാക്കിയതെന്ന് ആമിർ പറയുന്നു.

പക്ഷെ ചിത്രം പൂർത്തിയായപ്പോൾ കെഇ ജ്ഞാനവേൽ വീണ്ടുമെത്തി. ചിത്രത്തിന്റെ ലാഭം മൊത്തം സ്വന്തമാക്കി. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കി. തനിക്കൊന്നും തന്നില്ല. അതിന്റെ കേസ് നടക്കുന്നുണ്ടെന്നാണ് ആമീർ പറഞ്ഞത്.

ALSO READ- നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം; ശ്രീനിയെയും പേളിയെയും കണ്ട സന്തോഷം പങ്കുവെച്ച് വരദ

പിന്നാലെ മറുപടി പറഞ്ഞ കെഇ ജ്ഞാനവേൽ രാജ രംഗത്ത് എത്തി. പരുത്തിവീരൻ സമയത്ത് ആമീർ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ജ്ഞാനവേൽ രാജ ആരോപിച്ചത്. സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആവുകയായിരുന്നു. ആമീർ പണം ദുരുപയോഗം ചെയ്‌തെന്നായിരുന്നു ജ്ഞാനവേലിന്റെ ആരോപണം.

ആദ്യം ചിത്രം ആറ് മാസത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു അമീർ സുൽത്താൻ പറഞ്ഞതെന്നങ്കിലും രണ്ട് വർഷത്തോളമെടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്നും ജ്ഞാനവേൽ കുറ്റപ്പെടുത്തിയിരുന്നു.

കാർത്തി 25ന് ആമീറിനെ ക്ഷണിച്ചിരുന്നു. അന്നത്തെ പ്രശ്‌നത്തിന് മാപ്പ് പറയണം എന്ന ആഗ്രഹത്തോടെയാണ് വിളിച്ചത്. എന്നാൽ തന്നെ കൂടുതൽ അപമാനിക്കുകയാണ് ആമീർ ചെയ്തതെന്ന് ജ്ഞാനവേൽ പറഞ്ഞു.

കൂടാതെ, ‘മൗനം പേസിയതെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകനും സൂര്യയും തമ്മിൽ തർക്കമുണ്ടായെന്നും ജ്ഞാനവേൽ രാജ ആരോപിച്ചു. ഈ ആരോപണത്തോട് തിരിച്ചടിച്ച ആമീർ പരുത്തിവീരൻ സംബന്ധിച്ച് സംഭവം കോടതിയിലാണ് അതിനാൽ കേസിൽ ഒന്നും പറയാനില്ലെന്നും പക്ഷെ സൂര്യയുമായി തനിക്ക് പ്രശ്‌നമുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും വിശദീകരിച്ചു.

സൂര്യയെ വച്ച് വെട്രിമാരൻ ഒരുക്കുന്ന വടിവാസലിൽ താനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് ആമീർ പറഞ്ഞത്. എന്നാൽ വിടാൻ ഭാവമില്ലാത്ത ജ്ഞാനവേൽ രാജ പിന്നീട് സംവിധായിക സുധ കൊങ്കര ആമീറിന് സിനിമ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞതായും ജ്ഞാനവേൽ ആരോപിക്കുകയായിരുന്നു.

ഇതോടെയാണ് വിവാദം ആളിക്കത്തിയത്. നിരവധി പേരാണ് ആമീറിന് പിന്തുണയുമായി എത്തിയത്. ജ്ഞാനവേലിന് പരോക്ഷമായി മറുപടി നൽകിയ സുധ കൊങ്കര ആമീറിന്റെ കഥാപാത്രം തന്നെയും സ്വധീനിച്ചെന്ന് പറയുകയും ചെയ്തു. സംവിധായകൻ ശശികുമാറും, സമുദ്രകനിയും കാർത്തിയും സൂര്യയും പ്രതികരിക്കണം എന്നും പറഞ്ഞു. ഭാരതി രാജയും വിഷയത്തിൽ ആമീറിന് വേണ്ടി ശബ്ദമുയർത്തി. വെട്രിമാരൻ വടിവാസലിൽ ആമീർ പ്രധാന വേഷത്തിൽ ഉണ്ടാകും എന്നും ഒരിക്കൽ കൂടി ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ വിഷയത്തിൽ പ്രധാന ഭാഗങ്ങളായ പരുത്തിവീരനിലെ നായകൻ കാർത്തിയും പേര് പരാമർശിക്കപ്പെട്ടിട്ടും നടൻ സൂര്യയും ഒരു പ്രതികരണവും നടത്തിയില്ല. സൂര്യയുടെ പിതാവ് ശിവകുമാറും ഇതുവരെ നിശബ്ദനായി തുടരുകയാണ്.


സൂര്യ കുടുംബത്തിന്റെ നിശബ്ദതയിൽ സംവിധായകൻ കരു പളനിയപ്പൻ ഉൾപ്പടെയുള്ളവർ വലിയ അമർഷം രേഖപ്പെടുത്തി.

Advertisement