അന്യൻ എന്ന ഒറ്റ സിനിമ മാത്രം മതി തെന്നിന്ത്യൻ നടി സദയെ മലയാളികൾക്ക് ഓർമിക്കാൻ. വിക്രം-ശങ്കർ കൂട്ടുകെട്ടിൽ തീർത്ത വിസ്മയമായിരുന്നു അന്യൻ എന്ന സിനിമ. ചിയാൻ വിക്രം എന്ന നടന്റെ അഭിനയ മികവ് ഒരു ലെവൽ കൂടെ ഉയർത്തിയ ചിത്രം കൂടിയായിരുന്നു അന്യൻ.
വിക്രത്തെപ്പോലെ തന്നെ സിനിമ പുറത്തിറങ്ങിയപ്പോൾ അമ്പിയുടെ പ്രണയിനിയായ നന്ദിനിയും പ്രേക്ഷക ഹൃദയങ്ങൾ കവർന്നു. സദയായിരുന്നു ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്. അമ്പിയോടൊപ്പം റെമോയ്‌ക്കൊപ്പവുമുള്ള നന്ദിനിയുടെ പ്രണയരംഗങ്ങൾക്കെല്ലാം ഇന്നും ആരാധകരുണ്ട്.
ചിത്രത്തിലെ കണ്ണും കണ്ണും നോക്കിയാൽ എന്ന ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. തമിഴിൽ മാത്രമല്ല മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും സദ അഭിനയിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ സദ മുംബൈക്കാരിയാണ്.
സദാഫ് മുഹമ്മദ് സയദ് എന്നാണ് യഥാർത്ഥ പേര്. നായികയായ ശേഷമാണ് പേര് സദയായി ചുരുങ്ങിയത്. അന്യൻ, ജയം, ഉന്നാലെ ഉന്നാലെ എന്നിവയാണ് സദ അഭിനയിച്ച് ശ്രദ്ധനേടിയ പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം.
രത്‌നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം മുംബൈയിലേക്ക് താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം സദയെ തേടിയെ ത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വരുമാനം നേടിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു.
മുംബൈയിലും ഹൈദരാബാദിലുമായാണ് സദ ഇപ്പോൾ താമസിക്കുന്നത്. മൂന്നിലധികം തമിഴ് സിനിമകൾ പൂർത്തിയാക്കിയ ശേഷമാണ് അന്യനിലെ നായിക വേഷം സദയ്ക്ക് ലഭിച്ചത്. അന്യന് ശേഷം പുറത്തിറങ്ങിയ സദയുടെ കന്നട ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിൽ സദ അഭിനയിച്ചത് നോവൽ എന്ന ജയറാം ചിത്രത്തിലാണ്. 2008ൽ പുറത്തിറങ്ങിയ സിനിമ ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ മോഡലിങിലും തിളങ്ങിയിരുന്ന സദ ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് തന്റെ പാഷനായ ഫോട്ടോഗ്രഫിക്ക് പിന്നാലെ സഞ്ചരിക്കുകയാണ്.
2018ൽ ആണ് അവസാനമായി സദ ബിഗ് സ്‌ക്രീനിൽ എത്തിയത്. അത് ടോർച്ച് ലൈറ്റ് എന്ന സിനിമയിലായിരുന്നു. ലൈംഗികത്തൊഴിലാളിയായിട്ടാണ് ചിത്രത്തിൽ സദ അഭിനയിച്ചത്. ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
87 രംഗങ്ങളാണ് ചിത്രത്തിൽ നിന്നും സെൻസർ ചെയ്ത് മാറ്റിയത്. ഡയലോഗുകൾ പരിഗണിച്ചാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ താൻ തന്നെ സെൻസർബോർഡായി പ്രവർത്തിച്ചിരു ന്നുവെന്ന് സദ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിൽ മോശം രംഗങ്ങൾ കടന്നു കൂടാതിരിക്കാനാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു. പിന്നീട് ക്യാമറയ്ക്ക് പിന്നിലേക്ക് പോയ സദ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.
ഒപ്പം വളർത്ത് മൃഗങ്ങളെ ദത്തെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട് താരം. ഇൻസ്റ്റഗ്രാം പേജിൽ താനെടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സദ പകർത്തിയ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും സിനിമാപ്രേമികൾക്കിടയിൽ ലഭിക്കുന്നുണ്ട്. നായിക വേഷങ്ങളിൽ തിളങ്ങിയിരുന്ന താരം പെടുന്നനെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത് എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്.