കൊല്ലത്തു നിന്നും 3 മാസം മുമ്പ് കാണാതായ ഷബ്‌നയ്ക്ക് എന്തു സംഭവിച്ചു?, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

23

അഞ്ചാലുംമൂട് : കൊല്ലത്ത് നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഷബ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിമുട്ടിയ നിലയില്‍. തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനിയായ ഷബ്‌നയെ (18) കഴിഞ്ഞ ഓഗസ്റ്റിലാണ് കാണാതായത്. കേസന്വേഷണം വഴി മുട്ടിയതോടെ ഇത് പുതിയ സംഘത്തിന് കൈമാറിയിരിക്കുകയാണ്. നീരാവില്‍ ആണിക്കുളത്ത് ചിറയില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകള്‍ ഷബ്‌നയെ ഓഗസ്റ്റ് 17നാണ് കാണാതാകുന്നത്. കൊല്ലം ബീച്ച്‌ പരിസരത്ത് നിന്നുമായിരുന്നു പെണ്‍കുട്ടിയുടെ തിരോധാനം.

Advertisements

പിഎസ്‌സി കോച്ചിങ്ങിനാണെന്ന് പറഞ്ഞാണ് ഷബ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. അതേ ദിവസം തന്നെ ഷബ്‌നയെ കൊല്ലം ബീച്ച്‌ പരിസരത്ത് വച്ച്‌ കണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൊല്ലം ബീച്ച്‌ പരിസരത്ത് നിന്നുമായി ഷബ്‌നയുടേതെന്ന് കരുതുന്ന ബാഗും കണ്ടെത്തിയിരുന്നു. പക്ഷേ ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്നത് പൊലീസിന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബീച്ച്‌ പരിസരത്തും കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.

തിരോധനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷബ്‌നയുമായി ഒരു യുവാവിന് അടുപ്പമുണ്ടായിരുന്നുവെന്നും സൂചനകള്‍ പുറത്ത് വന്നിരുന്നു.ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. എന്നാല്‍ ഇതില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. യുവാവ് ഷബ്‌നയ്ക്ക് വാങ്ങി നല്‍കിയിരുന്നുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ വീടിന്റെ ഷെയ്ഡിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു.

കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണില്‍ നിന്നു യുവാവിനെ ഷബ്‌ന വിളിച്ചിരുന്നു. എന്നാല്‍ ഷബ്‌നയുടെ തിരോധാനത്തില്‍ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് നീക്കത്തിനു യുവാവിന്റെ സമ്മതമില്ലാത്തതിനാല്‍ കോടതി അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷബ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണം പുതിയ സംഘത്തിനു കൈമാറിയിട്ടുണ്ട്.

Advertisement