ഇരുണ്ട്, തൂങ്ങിയയഞ്ഞ്, പൊട്ടല്‍വീണ ശരീരവും കൊണ്ട് ഇരുട്ടില്‍ മാത്രം ഭര്‍ത്താവുമായി വേഴ്ചയ്ക്ക് തയ്യാറാകുന്ന, പ്രസവാനന്തരം ശരീരത്തെ കുറിച്ച് അപകര്‍ഷതയുള്ള, സ്ത്രീകള്‍ക്ക് വായിക്കാന്‍ ഒരു അനുഭവ കുറിപ്പ്

42

സ്ത്രികളില്‍ ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. പ്രസവം എന്നത് സ്ത്രീയെ സംബന്ധിച്ച് മാനസിക, ശാരീരിക മേഖലകളില്‍ ഏറെ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ്. പ്രസവാനന്തരമുണ്ടാകുന്ന പെട്ടന്നുള്ള വണ്ണം വെയ്ക്കല്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കും.

പ്രസവാനന്തരം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകാതെ അപകര്‍ഷതയുടെ കയങ്ങളിലേക്ക് സ്വയമിറങ്ങുന്ന സ്ത്രീകളുണ്ട്. ശരീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുപോയെന്ന് വിലപിക്കുന്നവര്‍, സാരിയൊന്നുമാറിയാല്‍ വയറിലെ സ്ട്രെച്ച് മാര്‍ക്കുകളില്‍ മറ്റുള്ളവരുടെ നോട്ടമെത്തുമെന്ന് ഭയപ്പെടുന്നവര്‍. കൊലുന്നനെയുള്ള ശരീരം വീര്‍ത്തുതടിച്ചതും പാടുകള്‍ വീണതും നോക്കി നിശ്വാസപ്പെടുന്നവര്‍.

Advertisements

ഗര്‍ഭധാരണവും പ്രസവവും മാതൃത്വവും മഹത്വവല്‍ക്കരിക്കുന്ന അതേ ആളുകള്‍ പക്ഷേ പ്രസവാനന്തരം സ്ത്രീ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ നെറ്റി ചുളിച്ച് നോക്കുന്നതോടെ ആ തകര്‍ച്ച പൂര്‍ണമാകുന്നു. പക്ഷേ അവളെ തിരിച്ച് കൊണ്ടുവരാന്‍ ഭര്‍ത്താവിന്റെ സ്‌നേഹപൂര്‍വ്വമുള്ള ചില വാചകങ്ങള്‍ക്കാകും. അധ്യാപികയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ധന്യ ദത്തന്‍ അത്തരമൊരു നേരനുഭവം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്ക് വെക്കുകയാണ്.

‘ഇനിയൊരിക്കലും മായാത്ത വടുക്കള്‍ നിറഞ്ഞു തൂങ്ങിയ വയറോളം അഭംഗി പരിസരത്ത് മറ്റൊന്നിനുമുണ്ടായില്ല. വീര്‍ത്തിരുന്ന ശരീരം അയഞ്ഞുവരുന്ന മുറക്ക് പൊട്ടല്‍പാടുകള്‍ വെളുത്തും കറുത്തും തെളിഞ്ഞുവന്നു. സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ഏറെയുള്ള മനസ്സ്. കണ്ണാടിയെ വെറുത്തുതുടങ്ങിയ ദിനങ്ങള്‍..ചന്ദനനിറത്തില്‍ മഞ്ഞള്‍ക്കുറി ചാര്‍ത്തിയ ഭര്‍ത്താവിന്റെ ചിരിച്ചമുഖം കാണുമ്പോഴൊക്കെ അപകര്‍ഷതാ ബോധം മനസ്സിനെ കീഴ്പ്പെടുത്തിനിന്നു. ആര്‍ദ്രമായും പ്രണയപൂര്‍വ്വവുമുള്ള അദ്ദേഹത്തിന്റെ മൂകക്ഷണങ്ങളെ കണ്ടില്ലെന്നു നടിച്ച രാവുകള്‍’…. ഇങ്ങനെയൊക്കെ ആയിതീര്‍ന്ന ദിവസങ്ങളെ ഒരൊറ്റ ചുംബനത്തിലൂടെയും വാചകത്തിലൂടേയും ഭര്‍ത്താവ് തിരിച്ച് കൊണ്ടുവന്നതിനെ പറ്റിയാണ് ധന്യ ദത്തന്‍ പങ്ക് വെച്ചത്.

ധന്യ ദത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

“പുരുഷൻ ഹീറോയാകുന്നത് അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ മുന്നിലാണടോ…”
അപ്പോൾ സുന്ദരിയാണെന്ന് ഭർത്താവ് പറയുന്നിടത്ത് അവളും ഹീറോയിനാണ്..

പ്രസവശേഷം ഡിപ്രഷനുണ്ടായതിന്റെ ക്രെഡിക്റ്റ് നിലക്കണ്ണാടിക്കാണ്.
മഞ്ഞളും നാല്പാമരവും ചതച്ചിട്ട ചൂടുവെള്ളത്തിലെ കുളിക്കുശേഷം ഉടുപുടവകളില്ലാതെ സ്വയംപരിശോധന നടത്തി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ..

ഇനിയൊരിക്കലും മായാത്ത വടുക്കൾ നിറഞ്ഞു തൂങ്ങിയ വയറോളം അഭംഗി പരിസരത്ത് മറ്റൊന്നിനുമുണ്ടായില്ല.
വീർത്തിരുന്ന ശരീരം അയഞ്ഞുവരുന്ന മുറക്ക് പൊട്ടൽപാടുകൾ വെളുത്തും കറുത്തും തെളിഞ്ഞുവന്നു.

സൗന്ദര്യസങ്കൽപ്പങ്ങൾ ഏറെയുള്ള മനസ്സ്
കണ്ണാടിയെ വെറുത്തുതുടങ്ങിയ ദിനങ്ങൾ..

ചന്ദനനിറത്തിൽ മഞ്ഞൾക്കുറി ചാർത്തിയ ഭർത്താവിന്റെ ചിരിച്ചമുഖം കാണുമ്പോഴൊക്കെ അപകർഷതാ ബോധം മനസ്സിനെ കീഴ്പ്പെടുത്തിനിന്നു.
ആർദ്രമായും പ്രണയപൂർവ്വവുമുള്ള അദ്ദേഹത്തിന്റെ മൂകക്ഷണങ്ങളെ കണ്ടില്ലെന്നു നടിച്ച രാവുകൾ..

ഇരുണ്ട്, തൂങ്ങിയയഞ്ഞ്., പൊട്ടൽവീണ ശരീരവും കൊണ്ട് ഞാൻ അത്യധികം ക്ഷീണമഭിനയിച്ച് കള്ളയുറക്കമുറങ്ങി..
തെളിഞ്ഞിരുന്ന വിളക്കുകളെയെല്ലാം പൂർണ്ണമായും കെടുത്തിമാത്രം വേഴ്ചയ്ക്ക് തയ്യാറായി.
അദ്ദേഹത്തിന്റെ കൈപരതലുകളെ അത്യധികം ശക്തിയോടെ തടഞ്ഞുവച്ചു…
പക്ഷേ…….😊😊😊😊😊
😊മനസ്സുവായിക്കാൻ മിടുക്കനായവന്റെ അടിമയാണ് ഞാനെന്നും… ഉറങ്ങുന്ന കുഞ്ഞുമകളുടെ നെറ്റിമേൽ ചുവന്ന ചുണ്ടുകൾകൊണ്ട് മുത്തംകൊടുത്തുകൊണ്ട് അന്നദ്ദേഹം എന്നോട് പറഞ്ഞു…

” വെളിച്ചത്തെ ഭയപ്പെടാതിരിക്ക് പെണ്ണേ..
നീ ഇപ്പോഴാണ് എന്റെ സങ്കൽപ്പത്തിലെ സ്ത്രീരൂപത്തിലെത്തിച്ചേർന്നത്…
എനിക്ക് വികാരംതോന്നുന്നതരത്തിൽ
നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു.
നീ സുന്ദരിയായിരിക്കുന്നു.”

അന്നാനിമിഷം ഞാനെന്റെ അപകർഷതയെ പറമ്പിലേക്കെറിഞ്ഞു..ആ കണ്ണുകളിൽ വിരിയുന്ന രാഗഭാവങ്ങളെ പഴയപോലെ പ്രണയത്തോടെ നോക്കിനിന്നു…
ഭാര്യയായലിഞ്ഞു…
അമ്മയായ ഭാര്യ…
സുന്ദരിയായ അമ്മ….

അന്നദ്ദേഹത്തിന്റെ ആ വാക്കുകൾ തന്ന പോസിറ്റീവ് എനർജി പിന്നീടെന്നും കൂട്ടായി നിൽക്കുന്നു…..ഇനിയെന്നും….

Advertisement