സൗദിയില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ; രണ്ട് പ്രവാസികള്‍ മരിച്ചു

9

ജിദ്ദ: സൗദി അറേബ്യയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റ് രണ്ട് പ്രവാസികള്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴുപേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തായിഫ്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60 ഉം 50 ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. റിയാദ്, ഹൈല്‍, തബൂക്ക്, ബുറൈദ എന്നിവിടങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 727 പേരാണ് ഇതുമൂലം രാജ്യത്ത് മരണപ്പെട്ടത്. സൗദിയില്‍ ആകെ 1,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികില്‍സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കിയാല്‍ സുഖപ്പെടുക്കാനാവുന്ന രോഗമാണിതെന്നും അവര്‍ പറഞ്ഞു.

Advertisements

കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്.

പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Advertisement