മലയാളികളുടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമയാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 1995 ലാണ് പുറത്തിറങ്ങിയത്. മോഹൻലാൽ ആടു തോമയായി വിലസിയ ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷ് പീതാംബരനാണ്.
ഇപ്പോഴിതാ സ്ഫടികം റീ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം തീയേറ്ററിൽ പഴയ വിജയം ആവർത്തിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലിന് പുറമെ തിലകൻ, നെടുമുടി വേണു, ഉർവ്വശി, കെപിഎസി ലളിത, നെടുമുടി വേണു, കരമന, തുടങ്ങിയ വൻതാരനിരയാണ് അണിനിരന്നത്.
സിനിമയുടെ റീ റിലീസിങിനിടെ വൈറലാകുന്നത് സ്ഫടികത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ് പീതാംബരന്റെ അഭിമുഖമാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് നടൻ തിലകൻ തന്നോട് പെരുമാറിയ രീതിയാണ് രൂപേഷ് വിവരിക്കുന്നത്.ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് രൂപേഷിന്റെ തുറന്നുപറച്ചിൽ. സിനിമയുടെ സെറ്റിൽ വെച്ച് തിലകൻ ചേട്ടൻ തന്നെ അവഗണിച്ചെന്നും സംസാരിക്കാൻ പോലും കൂട്ടാക്കിയില്ലെന്നും താരം വെളിപ്പെടുത്തുന്നു.
ആ സമയത്ത് അത് വലിയ മനോ വിഷമമാണ് ഉണ്ടാക്കിയത്. ആ സമയത്ത് അദ്ദേഹത്തോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നെന്ന് രൂപേഷ് പറയുന്നു. സ്‌നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല. ഞാൻ എല്ലാവരുമായിട്ടും കമ്പനി അടിച്ച് നടന്നെങ്കിലും തിലകൻ അങ്കിളുമായി സംസാരിക്കാൻ പോലും എനിക്ക് പേടിയായിരുന്നു എന്ന് രൂപേഷ് പറയുന്നു.
സ്ഫടികം ഷൂട്ട് നടക്കുന്ന സമയത്ത് നെടുമുടിവേണു ചേട്ടനും, ലളിതാന്റിയും, ലാലേട്ടനുമൊക്കെ ഭയങ്കര ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയിരുന്നത്. എന്നാൽ ആ സമയത്ത് തിലകൻ ചേട്ടൻ ഭയങ്കര അകലം പാലിച്ചാണ് നിന്നത്. പക്ഷെ അതെല്ലാം തനിക്ക് വേണ്ടി തന്നെയായിരുന്നു എന്നാണ് രൂപേഷ് പിന്നീട മനസിലാക്കിയത്.
പുതുമുഖ നടനായതിനാൽ കഥാ പാത്രത്തിന്റെ നാച്ചുറൽ ഡപ്ത് കീപ്പ് ചെയ്യാനാണ് അന്ന് അങ്ങനെ പെരുമാറിയതെന്നും ഇതിനെക്കുറിച്ച് വർഷങ്ങൾ കഴിഞ്ഞ് തിലകൻ ചേട്ടൻ തന്നോട് സംസാരിച്ചെന്നുമാണ് രൂപേഷ് വെളിപ്പെടുത്തുന്നത്.
താൻ ചിത്രാഞ്ജലി സ്‌റുഡിയോയിൽ നിൽക്കുമ്പോൾ പെട്ടെന്ന് തിലകൻ ചേട്ടൻ കാറിൽ നിന്ന് ഇറങ്ങി വന്നു എന്നെ നോക്കി തോമാ എന്ന് വിളിച്ചു. ഞാനാകെ ഞെട്ടിപ്പോയി. അപ്പോൾ ഓടിച്ചെന്ന് ചോദിച്ചു അങ്കിളിനെന്നെ മനസിലായോ എന്ന്? കാരണം ആ സമയത്ത് എന്റെ രൂപമൊക്കെ വല്ലാതെ മാറിപ്പോയിരുന്നു.
ആ സമയത്ത് അദ്ദേഹം പറഞ്ഞത്. മനസിലാവാതിരിക്കാനോ, നിന്നെ എവിടെ കണ്ടാലും എനിക്ക് മനസിലാകും എന്നാണ്. പിന്നീട് അവിടെ വെച്ച് ഒരുപാട് സംസാരിച്ചു. പോകാൻ നേരം താൻ അന്ന് ഷൂട്ടിങ് സമയത്ത് നിന്നോട് സംസാരിക്കാതിരുന്നത് നിനക്ക് വിഷമമായോ എന്നാണദ്ദേഹം ചോദിച്ചത്.
ഒപ്പം തന്നെ. താൻ മനപൂർവ്വം ഗ്യാപിട്ട് നിർത്തിയതാണ്. കാരണം നീ പുതിയൊരു നടനാണ്. അന്ന് ഞാൻ നിന്നോട് ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നെങ്കിൽ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോ അവിടെ നഷ്ടമായേനേ എന്നാണ് തിലകൻ പറഞ്ഞതെന്നും രൂപേഷ് പറയുന്നു
അന്ന് തിലകൻ ചേട്ടൻ അത്തരത്തിൽ പെരുമാറിയത് സ്‌ക്രീനിൽ ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള നാച്ചുറൽ ഇംപാക്ട് ഉണ്ടാവാൻ വേണ്ടിയാണ്. അദ്ദേഹം ആ ടെംപോ കീപ്പ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് എന്നോട് വന്ന് സംസാരിച്ചു. അത് വല്ലാത്തൊരു അനുഭവമായിരുന്നെന്നും രൂപേഷ് പറയുന്നു,