മലയാള സിനിമ പ്രതിസന്ധി നേരിടുകയാണ് എന്നതാണ് യാഥാർഥ്യം. ഇറങ്ങുന്ന ചിത്രങ്ങളിൽ ഒന്നോ രണ്ടോ സിനിമകളാണ് തീയേറ്ററിൽ വിജയകരമാകുന്നത്. മിക്ക സിിനമിയും ഒടിടിയെ ഉദ്ദേശിച്ച് ഇറക്കുന്നതിനാൽ തന്നെ സിനിമകൾക്കായി പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നുമില്ല.
ഇതിനിടെ നിർമാതാക്കളുടെ പ്രതിസന്ധി അവസാനിപ്പിക്കാനായി താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തെ പിന്തുണച്ച് പ്രതികരിക്കുകയാണ് പ്രൊഡ്യൂസർ സാന്ദ്ര തോമസ്.
താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് എല്ലാ സിനിമ സംഘടനകളും ചേർന്ന് സംയുക്തമായൊരു തീരുമാനത്തിലെത്തണമെന്ന് പ്രൊഡ്യൂസർ സാന്ദ്ര തോമസ് മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണെന്നും, ഇൻഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ താരങ്ങൾ പ്രതിഫലം ചോദിക്കാവൂ എന്നും സാന്ദ്ര തോമസ് പറഞ്ഞു.
ജി സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇൻഡസ്ട്രിക്ക് അനുസരിച്ച് മാത്രമേ പ്രതിഫലം ചോദിക്കാവൂ. ഇവിടെ കാര്യങ്ങൾ അൺബാലൻസ്ഡാണ്. കാരണം, ഇവിടെ സിനിമയുടെ കോസ്റ്റിന്റെ 70 ശതമാനവും താരങ്ങളുടെ പ്രതിഫലമാണ്. ബാക്കി മാത്രമേ ടെക്‌നീഷ്യൻ കോസ്റ്റും, പ്രൊഡക്ഷൻ കോസ്റ്റും വരുന്നുള്ളൂ. ഇങ്ങനെയായാൽ എങ്ങനെ ഇവിടെ ഒരു സിനിമ ബാലൻസ്ഡാകുമെന്നാണ് സാന്ദ്ര ചോദിക്കുന്നത്.
സിനിമ 10 കോടിയുടെയും 12 കോടിയുടെയും ആയിരിക്കും. എന്നാൽ, ഇതിനകത്ത് എവിടെയാണ് ഇത്രയും പണം ഉപയോഗിച്ചത് എന്ന് കാണുന്നവർക്ക് തോന്നും. പക്ഷെ പണം മുഴുവൻ പോയിട്ടുണ്ടാകുക ചിലരുടെ വീടുകളിലേക്കായിരിക്കും. അതുകൊണ്ട് തന്നെ സുരേഷ് കുമാർ പറഞ്ഞതിൽ ഒരു തെറ്റുമില്ല, നൂറ് ശതമാനം ശരിയാണെന്നാണ് സാന്ദ്ര തോമസ് വിശദീകരിച്ചത്.
മലയാള സിനിമയിൽ എല്ലാവർക്കും സംഘടനകളുണ്ട്. ആർട്ടിസ്റ്റിന് അസോസിയേഷനുണ്ട്, നിർമാതാക്കൾക്ക് അസോസിയേഷനുണ്ട്, ഫെഫ്കയുണ്ട് ഇവരെല്ലാവരും കൂടെ ഒന്നിച്ചിരുന്ന് സംയുക്തമായി ഒരു തീരുമാനത്തിലെത്തുകയാണ് വേണ്ടത്.
കാരണം പല സിനിമകൾക്കും ഇവിടെ കളക്ഷനില്ല. ഈ അടുത്തിറങ്ങിയ ഒരു സിനിമയിൽ നിന്നും 10 ലക്ഷം രൂപക്ക് മുകളിൽ തിയേറ്റർ കളക്ഷൻ വന്നിട്ടില്ല, ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്രയും കാശ് ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും ഇൻഡസ്ട്രി നശിച്ചുപോകുമെന്നും സാന്ദ്ര പ്രതികരിച്ചു.