ശരവണൻ അരുൾ എന്ന തമിഴ്‌നാട്ടിലെ പോപ്പുലർ ബിസിനസുകാരൻ നായകനായി എത്തിയ ലെജൻഡ് എന്ന തമിഴ് സിനിമ അടുത്തിടെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ചിത്രം ആയിരുന്നു. കഴിഞ്ഞ ആഴ്ച അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.
അതേസമയം ഫാലിമി പ്രേക്ഷകർ അടക്കം തിയേറ്ററുകളിലേക്ക് എത്തുന്നുമുണ്ട്. അമ്പതുകാരനായ ശരവണൻ അരുളിന്റെ കന്നി ചിത്രം കൂടിയായിരുന്നു ലെജഡൻഡ്. ചിത്രത്തിൽ നായികമാരായി എത്തിയവരിൽ ഒരാൾ ബോളിവുഡ് നടി ഉർവശി റൗട്ടേല ആയിരുന്നു. ചിത്രത്തിൽ നായിക ആകുന്നത് ഇരുപത് കോടി രൂപ ഉർവശി റൗട്ടേലയ്ക്ക് പ്രതിഫലമായി നൽകിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേ സമയം സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ ശരവണൻ അരുൾ നായികയായി ആദ്യം മനസിൽ കണ്ടിരുന്നത് നടി നയൻതാരയെ ആയിരുന്നു. സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് വേണ്ടി ലെജൻഡ് ടീം നയൻതാരയെ സമീപിക്കുകയും നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ നയൻസ് പടത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഉർവശി റൗട്ടേലയെ സമീപിക്കുക ആയിരുന്നു. അതേസമയം ഉർവശിക്ക് ഇരുപത് കോടിയൊന്നും പ്രതിഫലമായി നൽകിയില്ലെന്നും എങ്കിലും മോശമല്ലാത്തൊരു തുക നൽകിയതുകൊണ്ട് തന്നെയാണ് ഉർവശി സിനിമയുടെ ഭാഗമായതെന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലെജൻഡ് ടീമിന്റെ ഭാഗമായ എല്ലാ അണിയറ പ്രവർത്തകർക്കും പതിവായി അവർ വാങ്ങുന്ന ശമ്പളത്തിന് മുകളിൽ നിൽക്കുന്ന തുകയാണ് ശരവണൻ നൽകിയതെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല എല്ലാവർക്കുമുള്ള ഭക്ഷണവും താമസവുമെല്ലാം ഉയർന്ന നിലവാരത്തിലാണ് ശരവണൻ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.
2019ൽ ഷൂട്ടിങ് തുടങ്ങിയ ലെജൻഡ് സിനിമ കൊവിഡ് പ്രതിസന്ധി മൂലം ഏറെ നീണ്ടു പോയിരുന്നു. സിനിമയിലെ നായികയായ ഉർവശി റൗട്ടേലയും ഗാന രംഗത്തിൽ അതിഥി താരമായെത്തുന്ന ലക്ഷ്മി റായിയും ശരവണന്റെ കൂടെ സിനിമയുടെ പ്രമോഷന് വേണ്ടി ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയിരുന്നു. ജെഡി ജെറി സംവിധാനം ചെയ്ത സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജാണ്.
തമിഴ്‌നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോഴ്‌സിന്റെ അമരക്കാരനായ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും. ദി ലെജൻഡ് ആദ്യ മൂന്ന് ദിനങ്ങളിൽ നേടിയത് 11 കോടിയോളം രൂപയാണ്. റിലീസിന് മുമ്പും ശേഷവും നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നതിന് ഇടെയാണ് കലക്ഷൻ റിപ്പോർട്ട് പുറത്തുവന്നത്.
ലോകത്താകമാനമുള്ള 2500 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിൽ 1200 തിയറ്ററുകൾ സിനിമ പ്രദർശനത്തിന് എടുത്തപ്പോൾ ഇതിൽ അറുപത്തിയഞ്ചും തമിഴ്‌നാട്ടിൽ ആയിരുന്നു. ആദ്യ ദിനം ആറ് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടിയ ചിത്രം രണ്ടാം ദിനത്തിൽ 3.2 കോടിയും മൂന്നാം ദിനത്തിൽ 1.72 കോടിയുമാണ് നേടിയത്.
ഇതിനകം 10.95 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. 40, 50 കോടി ബജറ്റിലാണ് ലെജൻഡ് ഒരുക്കിയത്. റിലീസിന് മുമ്പു തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡി ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണൻ അഭിനയിച്ചത്.
സുമൻ, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസർ, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവർക്കൊപ്പം അന്തരിച്ച നടൻ വിവേകും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ചിത്രത്തിനായി വൈരമുത്തു, കബിലൻ, മദൻ കാർക്കി, പാ വിജയ്, സ്നേഹൻ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ആർ വേൽരാജ് ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിച്ച സിനിമ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.