സഹസംവിധായകനായി എത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ലാൽ ജോസ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുമറവത്തൂർ കനവ് എന്ന സിനമയുമായി എത്തിയ ലാൽജോസ് ആദ്യ സിനിമതന്നെ ബംബർ ഹിറ്റാക്കി മാറ്റി.
പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിൽ ഒരുക്കിയ ലാൽ ജോസിന്റെ പരാജയപ്പെട്ട സിനിമകൾ രണ്ടോ മൂന്നോ മാത്രമാണ്. അതിൽ ഒന്നായിരുന്നു താരരാജാവ് മോഹൻലാലിനെ വെച്ച് ചെയ്ത ഒരേയൊരു സിനിമയായ വെളിപാടിന്റെ പുസ്തകം.
മലയാള സിനിമാ ആരാധകർ ഏറെ കാലം കാത്തിരുന്ന കോംബോ ആയിരുന്നു മോഹൻലാൽ ലാൽ ജോസ് ടീമിന്റെത്. മുമ്പ് നിരവധി തവണ സിനിമകൾ പ്ലാൻ ചെയ്തെങ്കിലും അതൊന്നും നടന്നിരുന്നില്ല. ഒടുവിൽ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെങ്കിലും സിനിമ വേണ്ടത്ര വിജയമായില്ല. ഇപ്പോഴിതാ മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപാടിന്റെ പുസ്തകത്തിന്റെ പരാജയത്തെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ:
വെളിപാടിന്റെ പുസ്തകം പെട്ടന്ന് ചെയ്യേണ്ടി വന്ന പ്രോജക്ട് ആയിരുന്നെന്നും തിരക്കുകൂട്ടാതെ ഒടിയൻ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ. ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി നായരമ്പലം തന്നോടു പറഞ്ഞ ചിന്തയിൽനിന്നാണ് വെളിപാടിന്റെ പുസ്തകം പിറക്കുന്നത്.
നടനല്ലാത്ത ഒരാൾ പ്രത്യേക സാഹചര്യത്തിൽ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളിൽനിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റർനാഷണൽ വിഷയമാണെന്ന് തനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിന്നു. എന്ത് സംഭവിച്ചു എന്ന് പറയാൻ പറ്റുന്നില്ല. വെറും ഒമ്പതു ദിവസംകൊണ്ടാണ് അതിന്റെ വൺലൈൻ പൂർത്തിയാക്കിയത്.
ഒടിയൻ തുടങ്ങുന്നതിനു മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവർ തന്നെയാണ് ചിത്രം നിർമിച്ചതും. നിങ്ങളിപ്പോൾ റെഡിയാണെങ്കിൽ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞപ്പോൾ താനും സമ്മതം മൂളി. സാധാരണ ഞാൻ ചെയ്യുന്ന രീതിയേ അല്ല അത്. അയാളും ഞാനും തമ്മിൽ ഒന്നരവർഷം കൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോൾ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചർച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂർത്തിയാക്കിയത്.
ഇതിനിടയിൽ ഞാൻ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷേ, വെളിപാടിന്റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വൺലൈൻ പൂർത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞെന്നും ലാൽ ജോസ് പറഞ്ഞു. അവർക്കത് ഇഷ്ടമായി. ലാലേട്ടൻ ഒന്നുരണ്ട് ചോദ്യങ്ങൾ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

പിന്നെയുള്ള സമയത്ത് എഴുതിപ്പൂർത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചർച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല. ഇതിനുമുമ്പ് കസിൻസ്, ബലരാമൻ എന്നീ പ്രോജക്ടുകൾ ലാലേട്ടനെവെച്ച് ഞാൻ ആലോചിച്ചിരുന്നു. ബലരാമനാണ് എം പദ്മകുമാർ പിന്നീട് ശിക്കാർ എന്നപേരിൽ സിനിമയാക്കിയത്.
പ്ലാൻചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കിൽ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. തട്ടിൻപുറത്ത് അച്യുതനിൽ എനിക്ക് കുറ്റബോധമില്ല. വെളിപാടിന്റെ പുസ്തകത്തെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധമുണ്ട്. തിരക്കുകൂട്ടാതെ ഒടിയൻ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹൻലാൽ എന്ന നടനോടൊപ്പം പ്രവർത്തിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രം സംഭവിച്ചതാണ് വെളിപാടിന്റെ പുസ്തകം എന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.









