നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രിച്ചെന്ന കേസ്, തെളിവുകൾ ഇല്ല, പ്രിയങ്കയെ കോടതി വെറുതേ വിട്ടു

154

മലയാള സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് കാവേരി. സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രിയങ്ക അനൂപ്. ഇവരെ ചുറ്റിപുറ്റിയുള്ള പുതിയ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളും അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വൈറലാകുന്നത്.

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് നടി പ്രിയങ്ക അനൂപ് പറയുന്നത് .20 വർഷം മുമ്പ്, സത്യം തെളിയിച്ചു തിരിച്ചു വരും എന്നു കണ്ണീരോടെ പറഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ഇന്ന് ഇവിടെയിരുന്നു കരയുമ്പോൾ ഇതു സങ്കടംകൊണ്ടല്ല, സന്തോഷം കൊണ്ടാണെന്നും പ്രിയങ്ക പറയുന്നു.

Advertisements

2004 ഫെബ്രുവരി 10 നു തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 26നാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. കേസിൽ പ്രിയങ്കയ്‌ക്കെതിരെ തെളിവില്ലെന്നാണു കോടതിയുടെ കണ്ടെത്തൽ. ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ തന്റെ നല്ല സമയം മുഴുവൻ നഷ്ടമായെന്നും ഈ കേസിന്റെ പേരിൽ പല പ്രധാന സിനിമകളിൽനിന്നും കുറച്ചു പേരെങ്കിലും മാറ്റി നിർത്തിയെന്നും പ്രിയങ്ക പറഞ്ഞു.

ഒരു ടെലിവിഷൻ പരിപാടിയിൽനിന്നും മാറ്റി നിർത്തുന്ന സാഹചര്യമുണ്ടായി. ഇങ്ങനെയുള്ള കേസുകളിൽ വിധി പറയാൻ കോടതി ഇത്രയും കാലതാമസം എടുക്കുന്നത് സങ്കടകരമാണെന്നും അവർ പറഞ്ഞു. കോമഡികളിലൂടെ എല്ലാവരെയും ചിരിപ്പിച്ചിട്ടു ജീവിതത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ ഒരുപാടു സങ്കടപ്പെട്ടു. ഇപ്പോൾ സന്തോഷത്തോടെയാണ് വന്നിരിക്കുന്നത്.

Also Read
അതല്ല വിവാഹ മോചനത്തിന് കാരണം, അങ്ങനെ പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു: വെളിപ്പെടുത്തലുമായി അർച്ചന കവി

കൂടെ കുടുംബമുണ്ടായിരുന്നു. ആശ്വസിപ്പിക്കാൻ പിന്തുണയുമായി കുറേ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ഇത്രയും വർഷം പിടിച്ചു നിന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ എല്ലാ സ്ത്രീകളെയും പോലെ ഞാനും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു. അന്നതു ചെയ്തിരുന്നെങ്കിൽ ഈ സന്തോഷം പങ്കുവയ്ക്കാൻ ഞാനിവിടെ ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ ഒരു വിഷമവുമില്ല. ജീവിതത്തിൽ നല്ല പ്രായമാണ് പോയത്. എന്നാലും ഈ ഒരു വിധിയോടെ, 20 വർഷം തിരിച്ചു കിട്ടിയതു പോലെയാണ് ഇവിടെ ഇരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

അമ്മ അന്നും ഇന്നും എന്റെ കൂടെ നിന്നിട്ടുണ്ട്, കോടതി കയറിയിറങ്ങാൻ അമ്മയും ഭർത്താവും കൂടെ നിന്നു. ഭർത്താവിന്റെ കുടുംബവും ഏറെ സഹിച്ചിട്ടുണ്ട്. എല്ലാവരും അനുഭവിച്ച ഒരുപാടു വിഷമങ്ങൾക്ക് ഇന്ന് അവർക്ക് സന്തോഷമുണ്ടാകും. ഞാൻ കാരണം അവർക്ക് ഒരുപാടു വിഷമങ്ങളുണ്ടായി. ഭർത്താവിന്റെ സഹോദരിയും കുടുംബവും പോലും ബുദ്ധിമുട്ടിയിട്ടുണ്ട്.

അവർക്കൊപ്പം എവിടെയെങ്കിലും ചെന്നാൽ പരിചയപ്പെടുത്താൻ തന്നെ ബുദ്ധിമുട്ടാണ്. ഇത് മറ്റേ നടിയല്ലേ എന്നാണ് ആളുകൾ ചോദിക്കുക. സിനിമകളിൽനിന്നു മാറ്റി നിർത്തിയപ്പോൾ നിശബ്ദയായി മാറി നിന്നിട്ടേ ഉള്ളൂ. പല ഡയറക്ടർമാരും ചെറിയ സീനുകളാണെങ്കിലും നൽകിയിട്ടുണ്ട്. അവരോടെല്ലാം നന്ദിയുണ്ടെന്നും പ്രിയങ്ക പറയുന്നുയ

അഭിനേതാക്കളുടെ സംഘടന അമ്മയും എനിക്കൊപ്പം നിന്നു. അവർ എനിക്കെതിരെ സംഘടനയിൽ പരാതി നൽകിയിരുന്നു. കേസിന്റെ കാര്യങ്ങളെല്ലാം അമ്മയിൽ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസ്സാണ് എന്റേത്. ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞപ്പോൾ വിളിച്ച് അറിയിച്ചത്. അങ്ങനെ പറഞ്ഞതു മാത്രമാണ് താൻ ചെയ്തത്.

തെറ്റിദ്ധാരണയുടെ പുറത്താണ് താൻ കേസിലേക്കു വന്നത് എന്നാണ് കരുതുന്നത്. കാവേരിയുമായും കുടുംബവുമായും അത്ര അടുപ്പമുണ്ടായിരുന്നു. കേസ് വന്നതിനു ശേഷം അവരുമായി സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ ഫോണിലേക്ക് ആരുടേതെന്നു വ്യക്തമല്ലാത്ത നമ്പരിൽനിന്നു വന്ന അജ്ഞാത ഫോൺ സന്ദേശത്തിലാണ് കാവേരിക്കെതിരെ വാരികയിൽ വാർത്ത വരുമെന്നു പറഞ്ഞത്. ഇക്കാര്യം അവരെ വിളിച്ചു പറയുകയായിരുന്നു.

പിന്നീട് കാവേരിയുടെ അമ്മ തന്നോട് ആലപ്പുഴയിലേക്ക് ഒന്നു വരാമോ എന്നു ചോദിച്ചതിനെ തുടർന്നാണ് അവിടെ ചെന്നത്. പിന്നീടാണ് തന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. തന്റെ ഫോണിലേക്കു വന്ന വിളിയുടെ വിവരങ്ങൾ ഉൾപ്പടെ പൊലീസിനു കൈമാറിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കേരളത്തിൽ അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന, കുറ്റകൃത്യ വാർത്തകളുടെ പേരിൽ പേരെടുത്ത ഒരു വാരികയിൽ നടി കാവേരിയെപ്പറ്റി അപകീർത്തികരമായ വാർത്ത വരുമെന്നും അതു പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ നൽകണം എന്നും പ്രിയങ്ക തന്റെ അമ്മയോടു വിളിച്ചു പറഞ്ഞതായി കാവേരിയാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്.

ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നു കാവേരി മാസികയുടെ എഡിറ്ററെ വിളിച്ചു അന്വേഷിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു വാർത്തയും ഇല്ലെന്നായിരുന്നു മറുപടി. പരാതിയിൽ കേസെടുത്ത പൊലീസ്, അഞ്ചു ലക്ഷം പറ്റില്ലെന്നും മൂന്നു ലക്ഷം നൽകാമെന്നും കാവേരിയുടെ അമ്മയെക്കൊണ്ടു ഫോണിൽ വിളിപ്പിച്ച് അറിയിച്ചു. ഇതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിൽ എത്താനായിരുന്നു നിർദ്ദേശം.

ഈ പണം നൽകാൻ എന്ന പേരിൽ ആലപ്പുഴയിലേക്കു വിളിച്ചു വരുത്തി, പണം കൈമാറുന്നതിനിടെ ഹോട്ടലിനു മുന്നിൽ വച്ചാണ് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വാരികയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പിനു ശ്രമിച്ചെന്നു കാട്ടി വാരികയുടെ എഡിറ്ററും രംഗത്തെത്തിയിരുന്നു.

Also Read
കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

ആൾമാറാട്ടം, ഭീഷണി, പണം തട്ടിയെടുക്കാൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഐപിസി 384, 419, 420 തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് കേസ്. 2012 ലാണ് തിരുവല്ല പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2015 നവംബറിൽ കേസിന്റെ വിചാരണ തുടങ്ങി. തുടർന്നാണ് കഴിഞ്ഞ മാസം 26 ന് കോടതി കേസിൽ വിധി പറഞ്ഞത്. പ്രതിക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ നടിയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്.

Advertisement