ബ്രഹ്മാണ്ഡത്തേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡമാകും ജെന്റിൽമാൻ രണ്ടാം ഭാഗം, കെടി കുഞ്ഞുമോൻ ഞെട്ടിക്കും, ബാഹുബലിയൊക്കെ പഴങ്കഥയാകും

20

ദക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാളിയായ തമിഴ് ചലച്ചിത്ര നിർമ്മാതാവാണ് കെടി കുഞ്ഞുമോൻ. അതുകൊണ്ടു തന്നെ താര പരിവേഷമാണ് കുഞ്ഞുമോന് സിനിമാലോകത്ത്.

വസന്ത കാല പറവൈ, സൂര്യൻ എന്നീ ഹിറ്റ് സിനിമകൾ നിർമ്മിച്ചു കൊണ്ടാണ് തൊണ്ണൂറുകളുടെ തുടക്കത്തിൽ കോളിവുഡിൽ കുഞ്ഞുമോൻ നിർമ്മാതാവായി ചുവടുറപ്പിച്ചത്. പിന്നീട് 1993ൽ ജെന്റിൽമാൻ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു.

Advertisements

പുതുമുഖ സംവിധായകൻ ഷങ്കർ, മുൻനിര നായകനല്ലാതിരുന്ന അർജ്ജുൻ, സംഗീതലോകത്തെ ഞെട്ടിച്ച എആർ റഹ്മാൻ. നവാഗതരായ സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച ജെന്റിൽമാൻ ഗ്രാഫിക്, അനിമേഷൻ എന്നിത്യാദി നൂതന സാങ്കേതിക വിദ്യകളെ അകമ്പടി ചേർത്ത് വെള്ളിത്തിരയിൽ ദൃശ്യ വിസ്മയം തീർത്തു. ഏആർ റഹ്മാൻ ജെന്റിൽമാനു വേണ്ടി ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ലോകമെമ്പാടുമുള്ള ഗാനാസ്വാദകർ ആഘോഷമാക്കി.

ഇതോടെ തമിഴ് സിനിമ ജെന്റിൽമാനിലൂടെ ലോക ശ്രദ്ധയാകർഷിക്കയായിരുന്നു. സിനിമാരംഗത്തും ആരാധകർക്കും കുഞ്ഞുമോൻ ജെന്റിൽമാൻ കെടികുഞ്ഞുമോനായി. അന്നത്തെ ഇലക്ഷൻ കമ്മീഷനായിരുന്ന ടിഎൻ ശേഷനാണ് അദ്ദേഹത്തിന് ജെന്റിൽമാൻ എന്ന വിശേഷണ പേരു നൽകിയത്. കുഞ്ഞുമോൻ നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉണ്ടെങ്കിലേ പ്രേക്ഷകർ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥയായി .

ജെന്റിൽമാൻ ഇറങ്ങിയതിന്റെ തൊട്ടടുത്ത വർഷം കെടി കുഞ്ഞുമോൻ, ഷങ്കർ, ഏആർ റഹ്മാൻ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലൻ ‘പുറത്തിറങ്ങി. എതിർപ്പുകളെ അവഗണിച്ചു കൊണ്ട് താര പരിവേഷം തെല്ലുമില്ലാതിരുന്ന നൃത്ത സംവിധായകനായിരുന്ന പ്രഭുദേവയെ നായകനാക്കി നിർമ്മിച്ച കാതലനും ദൃശ്യ വിസ്മയം തീർത്തു സൂപ്പർ ഹിറ്റായി.

ഇതോടെ കുഞ്ഞുമോൻ സിനിമകൾ തമിഴ് സിനിമാ പ്രേമികൾക്ക് ഉത്സവകാലമായി. പക്ഷെ കാതലനോടെ കെടി കുഞ്ഞുമോൻ ഷങ്കർ കൂട്ടുകെട്ട് വഴിപിരിഞ്ഞു. കോടി കുഞ്ഞുമോൻ പുതിയ മാർഗങ്ങൾ ആസൂത്രണം ചെയ്തു. മലയാളിതാരം വിനീത്, തബു, പുതുമുഖ നായകൻ അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കതിറിന്റെ സംവിധാനത്തിൽ നിർമ്മിച്ച കാതൽ ദേശം’ബോക്‌സ് ഓഫീസിൽ തൂത്തുവാരി.

തമിഴ് നാടിനൊപ്പം ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ ഒരു വർഷത്തിലേറെ ചിത്രം വിജയകരമായി പ്രദർശിപ്പിച്ചു മഹാ വിജയമായി. കാതൽ ദേശത്തിലെ ഗാനങ്ങളിലൂടെ ഏആർ റഹ്മാൻ വീണ്ടും ലോക പ്രശസ്തി നേടിയെടുത്തു. തുടർന്ന് തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയെ തമിഴിലേക്കാനയിച്ചു കൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ രക്ഷകൻ നിർമ്മിച്ചു. പ്രവീൺ ഗാന്ധി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രപഞ്ച സുന്ദരി സുസ്മിതാ സെൻ നായികയായി വെള്ളിത്തിരയിലെത്തി. എആർ റഹ്മാൻ സംഗീതം ചെയ്ത ഈ സിനിമയിലേയും ഗാനങ്ങൾ ലോകം ഏറ്റുപാടി.

പിന്നീട് ദീർഘകാലം നിർമ്മാണ രംഗത്ത് നിന്ന് മാറി നിന്ന കെ ടി കുഞ്ഞുമോൻ ഇപ്പോഴിതാ ജെന്റിൽമാൻ 2 എന്ന സിനിമ നിർമ്മിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കയാണ്. ഈ ചിത്രത്തിലും ഏആർ റഹ്മാൻ തന്നെയാണ് സംഗീതം എന്ന് കൂഞ്ഞുമോൻ ആദ്യം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.

തമിഴ്, തെലുങ്കു ഭാഷകളിൽ എന്റെ ജെന്റിൽമാൻ പ്രദർശനത്തിനെത്തിയപ്പോൾ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം ജെന്റിൽമാൻ2 നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ ജെന്റിൽമാനേക്കാൾ പല മടങ്ങു ബ്രഹ്മാണ്ഡം ജെന്റിൽമാൻ 2 വിൽ കാണാം എന്നാണ് കെടി കുഞ്ഞുമോൻ പറയുന്നത്.

ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ, മെഗാ ബഡ്ജറ്റിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് സിനിമ നിർമ്മിക്കുന്നത്. നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു.

ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂവെന്നും കെടി കുഞ്ഞുമോൻ പറയുന്നു.

Advertisement