ബോളിവുഡിലെ വിവാദതാരമാണ് കങ്കണ റണാവത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള കങ്കണയുടെ പല പ്രസ്താവനകളും വലിയ വിവാദമായി മാറിയിരുന്നു. താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഇപ്പോൾ അവതാരകയായും വാർത്തകളിൽ നിറയുകയാണ് കങ്കണ റണാവത്. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷോയിൽ വച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ വാർത്തയായി മാറിയിരിക്കുകയാണ്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നു കങ്കണയു വെളിപ്പെടുത്തൽ. കുട്ടിക്കാലത്ത് താൻ വീട്ടിൽ നിന്നും ഓടിപ്പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നുവെന്നാണ് കങ്കണ പറയുന്നത്. ഷോയിലെ മത്സരാർത്ഥിയായ അഞ്ജലി അറോറ താൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു കങ്കണ തന്റെ കഥയും വെളിപ്പെടുത്തിയത്. കങ്കണയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു…
ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കാനായി താൻ ട്യൂഷൻ ക്ലാസ് മിസ് ചെയ്തുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാൽ തന്നെ സഹോദരൻ കാണുകയും എല്ലാവരുടേയും മുന്നിൽ വച്ച് കരണത്തടിക്കുകയും ചെയ്തുവെന്നും ഇതോടെയാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
ഞാൻ കരഞ്ഞു കൊണ്ട് അവനോട് പപ്പയോട് പറയരുതെന്ന് അപേക്ഷിച്ചു. പക്ഷെ അവൻ പറഞ്ഞു. പപ്പയും എന്റെ കരണത്തടിക്കുകയും എന്നെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞു. ഇതോടെയാണ് ഞാൻ ഫിനൈൽ കുടിച്ചത്. വാതിൽ പൊളിച്ചാണ് സഹോദരൻ അകത്ത് കയറിയത്” എന്നായിരുന്നു അഞ്ജലി പറഞ്ഞത്.
ഈ സമയത്തായിരുന്നു കങ്കണ ഇടപെടുന്നത്. അഞ്ജലി ചെയ്തത് തെറ്റാണെന്നും തെറ്റായ സന്ദേശമാണ് നൽകുന്നതും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും കങ്കണ പറഞ്ഞു. ”നീ പറയുന്ന അനുഭവം എനിക്ക് മനസിലാകും. നോർത്ത് ഇന്ത്യയിൽ ഇങ്ങനൊരു സംസ്‌കാരമുണ്ട്. ഞാൻ അവിടെയാണ് വളർന്നത് എനിക്ക് മനസിലാകും” എന്നും കങ്കണ പറഞ്ഞു. തന്റെ സഹോദരന്മാരുമായി പലപ്പോഴും വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ വെളിപ്പെടുത്തി. താൻ എവിടെ പോയിയെന്ന് സ്ഥിരമായി അവർ വന്ന് തന്റെ പിതാവിനോട് പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും ആർക്കൊപ്പം പോയിയെന്ന് പറയുമായിരുന്നുവെന്നും കങ്കണ പറയുന്നു.
എന്റെ കസിൻ സഹോദരന്മാർ കോളേജിന്റെ മുന്നിൽ പോയി നിൽക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷെ ഞങ്ങളുടെ കോളേജിന്റെ അടുത്ത് ഒരു ആൺകുട്ടിയേയും വരാൻ സമ്മതിക്കില്ലായിരുന്നു. നീ ചെയ്തത് തെറ്റാണെന്ന് കരുതി നിന്റെ അച്ഛനും അമ്മയും സഹോദരനും ചെയ്തത് ശരിയാകില്ല. നീ ചെയ്തതും തെറ്റാണ്. നിന്റെ മാതാപിതാക്കൾ ചെയ്തത് പാസിവ് ഡോമിനേഷൻ ആണ്. നീ ജീവനോടെയിരിക്കുന്നത് ഭാഗ്യമാണ്” എന്നായിരുന്നു കങ്കണ പറഞ്ഞത്.
എട്ടാമത്തെ വയസിലാണ് വീടുവിട്ട് ഓടി പോകാൻ തീരുമാനിക്കുകയും അതിനായി ഞാൻ ബാഗ് പാക്ക് ചെയ്യുകയും ചെയ്യുന്നത്. എല്ലാവർക്കും അത്തരം ചിന്തയുണ്ടാകും. പക്ഷെ ഭീരുക്കൾ മാത്രമാണ് അങ്ങനെ ചെയ്യുക” എന്നും കങ്കണ പറയുന്നു. അതേസമയം കങ്കണയുടെ പുതിയ സിനിമയായ ധാക്കഡ് റിലീസിന് ഒരുങ്ങുകയാണ്. ആക്ഷൻ ചിത്രമായ ധാക്കഡിൽ ഇതുവരെ കാണാത്ത രൂപത്തിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പുകളും ട്രെയിലറുമെക്കെ വൈറലായിരുന്നു.
ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. തലൈവിയാണ് കങ്കണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകൾ കങ്കണയുടേതായി പുറത്തിറങ്ങാനുണ്ട്. തേജസ്, ടിക്കു വെഡ്സ് ഷേരു തുടങ്ങിയ സിനിമകളാണ് കങ്കണയുടെ പുതിയ സിനിമകൾ. അവതാരകയായി ചർച്ചയിൽ ഇടം നേടികൊണ്ടിരിക്കുകയാണ് കങ്കണ ഇപ്പോൾ.