അമ്മയിൽ മാല പാർവതിക്ക് പിന്നാലെ വീണ്ടും രാജി. ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ ശ്വേതയും രാജിവെച്ചു. മറ്റ് അംഗങ്ങളും രാജിക്കൊരുങ്ങുന്നതായി വിവരം. നടനെതിരെയുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധം.
‘അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനോൻ രാജിവെച്ചു. യുവ നടിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിൽ വിജയ് ബാബുവിനെതിരെ ‘അമ്മ’ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഐസിസി അംഗമായ മാല പാർവതി കഴിഞ്ഞ ദിവസം ഐസിസിയിൽ നിന്ന് രാജിവെച്ചിരുന്നു. ശ്വേതയുടെ രാജിക്ക് പിന്നാലെ ഐസിസി അംഗം കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്.
ALSO READ
വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ‘അമ്മ’യിലെ ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റി അധ്യക്ഷയായ ശ്വേത മേനോൻ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്‌സി.കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്.
ശ്വേത മേനോൻ, മാല പാർവതി, രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ തുടങ്ങിയവരടങ്ങുന്ന ഐസി കമ്മിറ്റി വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
ALSO READ
എന്നാൽ നിരപരാധിത്വം തെളിയുന്നതുവരെ താൻ എക്‌സി.കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്ന് കാണിച്ച് വിജയ് ബാബു അമ്മയ്ക്ക് അയച്ച കത്ത് അംഗീകരിക്കുക മാത്രമാണ് കഴിഞ്ഞ ദിവസം അമ്മ എക്‌സിക്യുട്ടീവ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് മാല പാർവതിയും ഇപ്പോൾ ശ്വേതയും രാജിവെച്ചിരിക്കുന്നത്.
വിജയ് ബാബുവിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് കഴിഞ്ഞ ദിവസം നടൻ ബാബുരാജും വ്യക്തമാക്കിയിരുന്നു.