കണ്ണിലേക്കുള്ള രക്തക്കുഴലുകൾ ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങി പക്ഷേ ; കാഴ്ച ലഭിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് വൈക്കം വിജയലക്ഷ്മി

51

തനിയ്ക്ക് കാഴ്ച കിട്ടി എന്ന വാർത്തയുടെ ഉറവിടം ഏതാണെന്നു തനിക്കറിയില്ലെന്നും ഇത്തരം തെറ്റിദ്ധാരണകൾ പടച്ചുവിടുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും തുറന്ന പറയുകയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചശക്തി കിട്ടിയെന്ന വ്യാജപ്രചാരണം ശക്തമായതോടെ വിവിധയിടങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു പറഞ്ഞു മടുത്തു എന്നാണ് ഗായിക വിജയലക്ഷ്മി പറയുന്നത്.

‘ഈ വാർത്ത ആരാണു സൃഷ്ടിച്ചതെന്നു മനസ്സിലാകുന്നില്ല. എനിക്ക് കാഴ്ച കിട്ടിയിട്ടില്ല. അതിന്റെ ചികിത്സ തുടങ്ങിയിട്ടുമില്ല. കാഴ്ച ലഭിക്കാനുള്ള ചികിത്സയ്ക്കു മുന്നോടിയായി ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. കണ്ണിലേക്കുള്ള രക്തക്കുഴലുകൾ ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്. റെറ്റിനയുടെ ചികിത്സയാണു ഇനി നടത്താനുള്ളത്. റെറ്റിന മാറ്റി വച്ചാൽ കാഴ്ച കിട്ടുമെന്നാണു വിദഗ്ധാഭിപ്രായം. തുടർചികിത്സക്കായി അടുത്തവർഷം അവസാനത്തോടെ അമേരിക്കയിൽ പോകാമെന്നു കരുതുന്നു.

Advertisements

എനിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നത് ആരാണെന്നും എന്തിനാണെന്നും അറിയില്ല. വിവരം അന്വേഷിച്ചു വിളിക്കുന്നവരോടു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ്. കാഴ്ച ഇല്ലാത്ത എന്നോട് ‘ഇപ്പോൾ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലർ ചോദിക്കുന്നു. അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എന്റെ പ്രിയപ്പെട്ട ആരാധകരും സുഹൃത്തുക്കളും ഈ വ്യാജപ്രചാരണം വിശ്വസിക്കരുത്. എനിക്കു കാഴ്ച കിട്ടാനായി പ്രാർത്ഥിക്കണം’ എന്നും വിജയലക്ഷ്മി പറയുന്നുണ്ട്.

അടുത്തിടെ ചില ഓൺലൈൻ പോർട്ടലുകളാണ് വൈക്കം വിജയലക്ഷ്മിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്. പിന്നാലെ അത് നിഷേധിച്ച് ഗായിക തന്നെ രംഗത്തെത്തിയിരുന്നു. ചികിത്സാപുരോഗതിയെക്കുറിച്ചും വെളിപ്പെടുത്തിയ വിജയലക്ഷമി, കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയതായും അറിയിയ്ക്കുകയായിരുന്നു.

അടുത്തിടെയാണ് വിജയലക്ഷ്മിക്ക് മികച്ച നാടക ഗാന ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത്. കുമാരനാശാനും ചണ്ടാല ഭിക്ഷുകിയും എന്ന നാടകത്തിനു വേണ്ടി കേരളപുരം ശ്രീകുമാർ സംഗീതം നൽകിയ ഗാനമാണ് വിജയലക്ഷ്മിയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്.

Advertisement