മലയാള സിനിമാലോകം മുഴുവൻ പ്രിയ നടി അഭിനയ വിസ്മയം കെപിഎസി ലളിതയുടെ വേർപാട് ഉണ്ടാക്കിയ വേദനയിലാണ്. എല്ലായിടത്തും കെപിഎസി ലളിതയുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു. പഴയ അഭിമുഖങ്ങളും ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളുമൊക്കെ ഒഴുകി നടക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ അധികം ആരു അറിയാത്ത കുട്ടിക്കാലത്തെ കഥകളാണ് ചർച്ചയാകുന്നത്.
ലളിതയുടെ കുട്ടിക്കാലത്ത് താമസിച്ച, കായംകുളത്തെ 24 സെന്റ് കൂരയുടെ മുറ്റത്ത് ഒരു നാലുമണിച്ചെടിയുണ്ടായിരുന്നു. വൈകുന്നേരമായാൽ ലളിതയുടെ അമ്മ അതിലേക്കു നോക്കിയിരിക്കും; പൂക്കൾ വിരിയാൻ. നാലുമണിക്ക് പൂവിരിയുമ്പോൾ ലളിത സ്‌കൂളിൽനിന്നു വീട്ടിലെത്തണമെന്നാണു നിയമം. സ്‌കൂൾ വിടുന്നത് നാലിന്. ഓടിക്കിതച്ച് വീട്ടിലെത്താൻ 10 മിനിറ്റെടുക്കും. വന്നുകയറിയാലുടൻ ചോദ്യം ചെയ്യലായി, തല്ലായി. അയൽക്കാരൊക്കെ ലളിതയോടു ചോദിക്കും, ‘നിന്നെ അമ്മ പെറ്റതാണോ, എടുത്തുവളർത്തിയതാണോ’ എന്ന്. അമ്മയുടെ കൈയിൽ ലളിതയെ തളയ്ക്കാൻ കയറും അടിക്കാൻ ഒരു വടിയും എപ്പോഴുമുണ്ടായിരുന്നു.
ALSO READ
ഒരു ഓണത്തിന്, അമ്മയുടെ തല്ലു സഹിക്കാനാവാതെ ലളിത ആത്മഹത്യക്കു ശ്രമിച്ചു. ഫോട്ടോഗ്രഫറായിരുന്ന അച്ഛന്റെ കൈവശമുണ്ടായിരന്ന സിൽവർ നൈട്രേറ്റ് കലക്കിക്കുടിക്കുകയായിരുന്നു. രാത്രിമുഴുവൻ ഛർദ്ദിച്ചു. മുഖമാകെ ചീർത്തു. മരിക്കാഞ്ഞത് ഭാഗ്യംകൊണ്ടുമാത്രം.
നാടോടിയായി അലഞ്ഞുനടന്ന അച്ഛന്റെ ഉത്തരവാദിത്തമില്ലായ്മ, വീട്ടിലെ കടുത്ത ദാരിദ്ര്യം, മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എല്ലാം ചേർന്ന് ആ അമ്മയെ വല്ലാത്തൊരവസ്ഥയിലെത്തിച്ചിരുന്നു. അക്കാലത്ത് പേരുകേട്ട തറവാട്ടുകാരിയായിട്ടും ഒന്നുമില്ലാത്ത അവസ്ഥയിൽ ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നവൾക്ക് ആരോടെങ്കിലും പൊട്ടിത്തെറിച്ചേ മതിയാവുള്ളല്ലോ…
ALSO READ
തൊടുപുഴയിൽ താമസിക്കുമ്പോൾ ഒരു രാഷ്ട്രീയകൊലക്കേസുമായി ബന്ധപ്പെട്ട് അച്ഛൻ ഒളിവിൽ പോയത് അമ്മ ഗർഭിണിയായിരുന്ന കാലത്താണ്. രാവും പകലും പോലീസ്‌കാര് വീട്ടിൽ കയറി നിരങ്ങി. അമ്മ പെറ്റ ഇരട്ടക്കുട്ടികളെ കാണാൻ അച്ഛനെത്തുമെന്നു കരുതി പോലീസ് ചുറ്റും തമ്പടിച്ചു. അതറിഞ്ഞതിനാൽ അഞ്ചാം നാൾ കുട്ടികളിലൊന്ന് മരിച്ചപ്പോൾപോലും അച്ഛൻ ആവഴി വന്നില്ല.
ഭരതന്റെ അകാലനിര്യാണത്തിനുശേഷവും ലളിത ഏറെ കഷ്ടപ്പെട്ടിരുന്നു. സിനിമകളിൽ തമാശ പറഞ്ഞും കുശുമ്പു കാട്ടിയും കുസൃതി കാട്ടിയും പ്രേക്ഷകരെ ചിരിപ്പിച്ച ലളിതയ്ക്ക് പക്ഷേ, ആരെയും കരയിപ്പിക്കാൻ ഇഷ്ടമല്ലാത്തതിനാൽ സ്വന്തം കണ്ണുനീർ മറച്ചു പിടിച്ചു. ഭരതൻ പോയപ്പോൾ ഒരു കോടിയോളം രൂപയായിരുന്നു കടമെന്ന് ലളിത പിൽക്കാലത്ത് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.