മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലൻമാരിൽ പ്രധാനിയായിരുന്നു ജോസ് പ്രകാശ്. വില്ലന്മാരുടെ വില്ലൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മലയാള സിനിമയുടെ ചരിത്രമെടുത്താൽ ജോസ് പ്രകാശ് അടക്കമുള്ളവർ സിനിമക്കായി ചെയ്ത് സംഭാവനകൾ കാണാം. ഒരു സിനിമയുടെ സൃഷ്ടിയെ മനോഹരമാക്കാൻ കഴിവുള്ളവരാണവർ.
ഇപ്പോഴിതാ ജോസ് പ്രകാശിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചുക്കൊണ്ടുള്ള നടന വിസ്മയം മോഹൻലാലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരുപാട് നന്മകളുള്ള വ്യക്തിയായിരുന്നു ജോസ് പ്രകാശ് സാർ. പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
ഒരുപാടൊരുപാട് പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു ജോസ്പ്രകാശ് സാറിന്റ ജീവിതം. ഒടുവിൽ കാണുമ്‌ബോഴും സാർ പറഞ്ഞു:”ലാൽ….ഇങ്ങനെയൊക്കെയാണ് ജീവിതം. ഏറിയാൽ, എൺപതോ തൊണ്ണൂറോ വർഷങ്ങൾ അത്രയൊക്കയേ മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയൂ.
അതിനിടയിൽ മത്സരങ്ങൾ, വിദ്വേഷങ്ങൾ ഒന്നിനും ഒരർത്ഥവുമില്ല.” ജീവിതത്തെ ശരിക്കും പഠിച്ചിരുന്നു ജോസ്പ്രകാശ് സാർ.പ്രമേഹം മൂർച്ഛിച്ച് അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റിയ ഘട്ടത്തിൽ ഞാൻ പലപ്പോഴും സാറിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. അനുഭവങ്ങളുടെ വലിയൊരു സാഗരം അന്നേരങ്ങളിൽ എനിക്കു മുമ്ബിൽ നിറഞ്ഞുനിന്നു.
വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഓർമകൾ സാറിനെ പൊതിഞ്ഞിരുന്നു. അപ്പോഴും ആരെക്കുറിച്ചും നല്ലതു മാത്രമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളു. അതു നല്ല മനുഷ്യരിൽ മാത്രം കാണുന്ന സവിശേഷതയാണെന്നും മോഹൻലാൽ പറഞ്ഞു.