മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടൻ മാത്രമല്ല, മനുഷ്യസ്നേഹിയും രാഷ്ട്രീയപ്രവർത്തകനും കൂടിയാണ്.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാൻ താരത്തിന് ഒരു മടിയുമില്ല. പല വിഷയങ്ങളിലും താരം തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. നിരവധി പേർക്ക് സഹായമെത്തിച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട താരം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമാക്കി ഇറങ്ങാനിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തുന്നതിനിടെയാണ് താരത്തെ തേടി പുതിയൊരു ചുമതല എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം പാർട്ടി അദ്ദേഹത്തെ പുതിയ ഒരു സ്ഥാനത്തേക്ക് നിയമിച്ചത്. കാൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിക്ക് ഈ തീരുമാനം ഇഷ്ടമായില്ലെന്നാണ് സൂചന. താത്തോട് ആലോചിക്കാതെ പാർട്ടി എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനിരിക്കെയാണ് ഈ ചുമതല.
തൃശൂരിൽ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരിൽത്തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം നിർദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താരവും അദ്ദേഹത്തിന്റെ ഫോളോവേഴ്‌സും.
ഇതിനിടയിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വർഷമാണ് കാലാവധിയുണ്ടാവുക.
സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെങ്കിലും കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തിൽ ഉറച്ചുനിന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
ഇതിനിടെ, സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി അടുത്ത് പ്രവർത്തിക്കുന്ന ഒരാൾ ഉന്നത പദവിയിൽ ഇരിക്കുന്നത് സ്ഥാപനം ഉയർത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്നാണ്‌വിദ്യാർഥി യൂണിയൻ പ്രസ്താവനയിൽ പറയുന്നത്.