സനീഷ് എന്ന ഡ്യൂപ്ലിക്കേറ്റ് 'കുഞ്ഞാങ്ങള' കാര്യക്കാരനായത് ആരും അറിഞ്ഞില്ല, പ്രവാസിയുടെ ഭാര്യയെ വശത്താക്കി യുവാവ് കുടുംബം കുളം തോണ്ടി

22

കൊല്ലം: വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഒരാൾ മാത്രമെന്ന് പൊലീസ്. കോട്ടാത്തല ഏറത്ത് ജംഗ്ഷൻ ഓരനല്ലൂർ (പ്‌ളാക്കുഴി) വീട്ടിൽ രാജൻ ശാന്ത ദമ്പതികളുടെ മകൾ സ്മിത ദീപേഷിനാണ് (34) ജീവൻ നഷ്ടപ്പെട്ടത്. കിളികൊല്ലൂർ കാഞ്ഞിരക്കാട്ട് മേലതിൽ സത്യവ്രതൻ ലതിക ദമ്പതികളുടെ മകൻ സനീഷാണ് (32) ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയത്.
സ്മിതയെ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ ഓരനല്ലൂർ (പ്‌ളാക്കുഴി) കുടുംബവീട്ടുവളപ്പിൽ സംസ്‌കരിക്കും. ഖത്തറിലായിരുന്ന ഭർത്താവ് ദീപേഷ് രാവിലെ എത്തി. രാജൻ ശാന്ത ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവളാണ് സ്മിത (34).
സഹോദരൻ പ്രദീപ് വർഷങ്ങൾക്ക് മുൻപ് തൂങ്ങിമരിച്ചിരുന്നു. നിരഞ്ജൻ, നീരജ് എന്നിവരാണ് മക്കൾ. സനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് 5ന് സംസ്‌കരിക്കും. കിളികൊല്ലൂർ കാഞ്ഞിരക്കാട്ട് മേലതിൽ സത്യവ്രതൻ-ലതിക ദമ്പതികളുടെ മകനാണ് മീയണ്ണൂരിലെ സ്വകാര്യ കമ്പനിയിലെ ഹിറ്റാച്ചി ഓപ്പറേറ്ററായ സനീഷ്. സനിലയാണ് സഹോദരി.
‘കുഞ്ഞാങ്ങള’ കാര്യക്കാരനായത് ആരും അറിഞ്ഞില്ല
സ്മിതയുടെയും സനീഷിന്റെയും അപ്രതീക്ഷിത മരണം ഒരുപാട് ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. മിക്കപ്പോഴും സനീഷ് സ്മിതയുടെ വീട്ടിൽ എത്താറുണ്ട്. എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്താറുള്ള മാമനെ കുട്ടികൾക്കും വല്യ ഇഷ്ടമാണ്. സ്മിതയെ കൊല്ലം കല്ലുംതാഴത്തേക്ക് ദീപേഷ് വിവാഹം ചെയ്ത് കുറേക്കാലം കഴിഞ്ഞപ്പോൾ മുതൽ സനീഷുമായി സൗഹൃദമുണ്ട്. ദീപേഷ് വിദേശത്തേക്ക് പോയപ്പോൾ ആ ബന്ധം ദൃഢമായി.
കാറിൽ അവർ ഒന്നിച്ചുള്ള യാത്രയും രാത്രിയിലെ വരവും നാട്ടിൽ അധികം ചർച്ചയായില്ല. സനീഷ് സ്മിതയുടെ ‘കുഞ്ഞാങ്ങള’യായിരുന്നു അവർക്ക് മുന്നിൽ. പലപ്പോഴും വിളിക്കുന്നത് അങ്ങിനെയായിരുന്നു. സ്മിതയുടെ ഭർത്താവ് ദീപേഷ് ഖത്തറിലാണ് ജോലി ചെയ്യുന്നത്. രണ്ടുവർഷം മുൻപ് ദീപേഷ് നാട്ടിൽ ഉണ്ടായിരുന്നു. അപ്പോഴും സനീഷിന്റെ സാന്നിദ്ധ്യം ഇവർക്കൊപ്പമുണ്ടായിരുന്നു. അത് തന്നെയാണ് നാട്ടുകാർക്ക് സംശയത്തിന് ഇടനൽകാതിരുന്നത്. ദീപേഷിന്റെ കുഞ്ഞമ്മയുടെ മകനാണെന്നും സ്മിതയുടെ അടുത്ത ബന്ധുവാണെന്നുമാണ് പറഞ്ഞിരുന്നത്.
കുട്ടികൾക്ക് മധുര പലഹാരങ്ങളുമായാണ് സനീഷ് മിക്കപ്പോഴും സ്മിതയുടെ വാടക വീട്ടിലേക്ക് എത്താറുള്ളത്. കോട്ടാത്തല ജംഗ്ഷനിൽ താമസിക്കവെ ഇങ്ങനെ വന്നത് അവിടെയുള്ള ചെറുപ്പക്കാർക്ക് ദഹിച്ചില്ല. അവർ ചോദ്യം ചെയ്തു. സ്മിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്മിതയ്ക്കും സനീഷിനുമൊപ്പം നിന്നതിനാൽ ചെറുപ്പക്കാർ പിന്നെ ശല്യം ചെയ്തില്ല. താമസിച്ചുവന്ന വീടിന്റെ മുകളിൽ ഡാൻസ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയപ്പോഴാണ് സ്മിതയും കുട്ടികളും വെണ്ടാറിലേക്ക് താമസം മാറിയത്.
കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ സ്വന്തം വീട്ടിൽ പൊയ്ക്കൂടെ എന്ന് പലരും ചോദിച്ചപ്പോഴും സ്മിത അതിന് തയ്യാറായില്ല. മറ്റ് അവകാശികളില്ലാത്ത വീടായിട്ടും സ്മിത അങ്ങോട്ട് പോകാതിരുന്നത് എന്താണെന്ന ചോദ്യവും അവശേഷിക്കുന്നു. വെണ്ടാറിലെ വാടക വീട്ടിലും സനീഷ് മിക്കപ്പോഴും എത്താറുണ്ടായിരുന്നു. വന്നാൽ അന്ന് രാത്രി തങ്ങിയ ശേഷമേ മടങ്ങാറുള്ളൂ. ബുധനാഴ്ച സനീഷ് ഇവിടേക്ക് എത്തിയപ്പോൾതന്നെ സ്മിതയ്ക്ക് അത്ര രസിച്ചില്ല. സനീഷിന്റെ വിവാഹം ഉറപ്പിച്ച നാൾ മുതൽ ഉള്ള നീരസമാണ്. വരുന്ന ഞായറാഴ്ച വിവാഹ നിശ്ചയം നടത്താനിരിക്കുകയാണ്. അതിന്റെ കാര്യങ്ങൾ പറഞ്ഞാണ് വീട്ടിൽ വഴക്കുണ്ടായത്.
ഇടയ്ക്ക് സ്മിത സനീഷിന്റെ വസ്ത്രം വലിച്ചുകീറി. തിരികെ സനീഷും സ്മിതയുടെ നൈറ്റി വലിച്ചുകീറി. അടിയും പിടിയുമൊക്കെയായി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സാക്ഷിയായിരുന്ന രണ്ട് കുട്ടികളും കിടപ്പ് മുറിയിലെ കട്ടിലിൽ ഉറക്കമായി. പിന്നെ സ്വീകരണ മുറിയിൽ നടന്നത് എന്താണെന്ന ചോദ്യത്തിനാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ ചർച്ചകൾ വരുന്നുണ്ടെങ്കിലും സ്മിതയുടെ ശരീരത്തിലെ ഒരുതരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ല. കൃത്യം കഴിഞ്ഞ് പുലർച്ചെ സ്മിതയുടെ കൂട്ടുകാരിയെ ഫോണിൽ വിളിച്ച് പെട്ടെന്ന് വരാൻ പറഞ്ഞിട്ടാണ് സനീഷ് ഇവിടെ നിന്ന് പോയത്. കൂട്ടുകാരിയും ഭർത്താവും എത്തുമ്പോൾ സ്മിത മരിച്ചിട്ട് ഏറെ സമയം കഴിഞ്ഞിരുന്നു.
അപ്പോൾ സനീഷ് എവിടെ നിന്നാകും വിളിച്ചതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കേസിൽ സംശയിക്കപ്പെട്ട ഏക പ്രതി മരണപ്പെട്ടതിനാൽ അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
വാടക വീട്ടിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് വെണ്ടാർ ഗ്രാമം. അടുത്തിടെയാണ് കോട്ടാത്തല ഏറത്ത് ജംഗ്ഷൻ ഓരനല്ലൂർ വീട്ടിൽ സ്മിത രണ്ട് കുട്ടികളുമായി താമസത്തിനെത്തിയത്. ഭർത്താവ് ദീപേഷ് രണ്ട് വർഷം മുൻപാണ് ഖത്തറിലേക്ക് മടങ്ങിയത്. സനീഷ് സ്ഥിരം എത്തുന്ന ആളായതിനാൽ അയൽക്കാർ കാര്യമാക്കിയില്ല. രാവിലെ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് അയൽക്കാർ ഞെട്ടിയത്.

Advertisement