കാമുകന്റെ ചതിയിൽ പതിനഞ്ചാം വയസിൽ എത്തപ്പെട്ടത് വേശ്യാലയത്തിൽ,: 17 കാരിയുടെ വൈറൽ കുറിപ്പ്

42

സോഷ്യൽ മീഡിയയിൽ നിന്നും ലഭവിച്ച വൈറൽ പോസ്റ്റാണിത്, പൂർണരൂപം വായിക്കാം:

അമാഷ് എന്ന് എന്നെ വിളിക്കാം. ഇപ്പോഴെനിക്ക് 17 വയസ്സായി. ഹൈസ്‌കൂളിൽ നിന്ന് ജയിച്ചു. ഒരു പൊലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. മനുഷ്യക്കടത്തിനെ അതിജീവിച്ചവരിൽ ഒരാളാണ് ഞാൻ. ഇത് എന്റെ അനുഭവമാണ്. രണ്ട് വർഷം മുമ്പത്തെ ജൂൺ മാസം. അർദ്ധബോധത്തിൽ ഞാൻ ഉറക്കമുണർന്നത് അതുവരെ കാണാത്ത ഒരു മുറിയിലായിരുന്നു. അടുത്ത മുറിയിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനാകെ ഭയന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ഞാനൊരു ശ്രമം നടത്തി.

Advertisements

എന്റെ അവസാനത്തെ ഓർമ്മ ആദ്യമായി സാബിറിനെ കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു. ഈ മുറിയിലെത്തുന്നതിന് മൂന്ന് മാസം മുമ്പ് സോഷ്യൽ മീഡിയയിലാണ് നമ്മൾ പരസ്പരം പരിചയപ്പെടുന്നത്. അവന് 17 വയസ്സും എനിക്ക് 15 വയസ്സുമായിരുന്നു. ഞങ്ങൾ പ്രണയത്തിലായിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

ഞാൻ ആ മുറിയിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി. അവിടെ സാബിർ നിൽപ്പുണ്ടായിരുന്നു. എനിക്കൽപം സമാധാനം തോന്നി. അവനെന്നോട് പറഞ്ഞു, അടുത്ത മുറിയിൽ രണ്ട് സ്ത്രീകളുണ്ട് എന്നും അടുത്ത ദിവസം മുതൽ ജോലി ചെയ്യാൻ അവരെന്നെ തയ്യാറാക്കുമെന്നും. വീട്ടുവേലക്കാരിയായിട്ടാണ് ജോലി ചെയ്യേണ്ടി വരിക എന്നാണവൻ പറഞ്ഞത്. അതിൽ നിന്ന് കിട്ടുന്ന തുക വിവാഹത്തിനായി ചെലവഴിക്കാമെന്നും അവൻ പറഞ്ഞു. ഞാൻ സമ്മതിച്ചു. അതിനുശേഷം അവനെന്നെ ബലാത്സംഗം ചെയ്തു. ഞാനെന്റെ അമ്മയേയും വീടിനേയും ഓർത്ത് കരഞ്ഞു.

പശ്ചിമ ബംഗാളിലായിരുന്നു എന്റെ വീട്. അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു ഞാൻ. 15 വയസ്സായപ്പോൾ എന്റെ സഹോദരൻ അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും എനിക്കൊരു മൊബൈൽ ഫോൺ വാങ്ങിത്തന്നിരുന്നു. പെട്ടെന്ന് തന്നെ ഞാനൊരു സോഷ്യൽ മീഡിയാ നെറ്റ് വർക്കിന്റെ ഭാഗമായി. അവിടെയാണ് ഞാൻ സാബിറിനെ കണ്ടുമുട്ടിയത്. കുറച്ച് ദിവസങ്ങൾ അതിൽ ചാറ്റ് ചെയ്ത ശേഷം അവനെന്റെ നമ്ബർ ചോദിച്ചു. ഞാൻ സന്തോഷത്തോടെ തന്നെയാണ് നമ്ബർ കൊടുത്തത്.

ഫോൺവിളി പതിവായി. ഞങ്ങൾ കൂടുതൽ അടുത്തു. അവന്റെ ശബ്ദം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവൻ കാണാമോ എന്ന് ചോദിച്ചതിനെ ഞാൻ പിറ്റേദിവസം ഞാൻ ക്ലാസ് കട്ട് ചെയ്തു, അവനെ കാണാൻ ചെന്നു. ഞങ്ങൾ വിവാഹത്തെ കുറിച്ച് സംസാരിച്ചു. അവനെനിക്ക് ഒരു സോഫ്റ്റ് ഡ്രിങ്ക് ഓർഡർ ചെയ്തു. അത് കുടിച്ചതോടെ തലകറങ്ങും പോലെ തോന്നി. ഒരു ട്രെയിനിലിരുന്നതിന്റെ നേരിയ ഓർമ്മ എനിക്കുണ്ടായിരുന്നു. പിന്നെ ബോധം വരുമ്ബോൾ ഞാൻ ഗാസിയാബാദിലായിരുന്നു. എന്റെ വീട്ടിൽ നിന്നും എത്രയോ ദൂരത്ത്. അത് ഞാൻ വൈകിയാണ് അറിഞ്ഞത്. പിറ്റേന്ന് ഞാനെന്റെ ‘ജോലിസ്ഥല’ത്തേക്ക് എത്തിക്കപ്പെട്ടു. അവിടെ ചൂഷണവും പൊട്ടിച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞെട്ടലോടെയാണ് ഞാനാ സത്യം മനസിലാക്കിയത്. അതൊരു വേശ്യാലയമായിരുന്നു. ദില്ലിയിൽ ഗാർസ്റ്റിൻ ബാസ്റ്റിനിലെ ആ വേശ്യാലയത്തിലെ അമ്ബത്തിയാറാം നമ്ബറായി മാറി ഞാൻ. പിന്നീടൊരിക്കലും ഞാൻ സാബിറിനെ കണ്ടില്ല.

ഓരോ ദിവസവും ഇരുപത് മുതൽ 22 പേരൊക്കെയാണ് എന്റെ മുറിയിലേക്ക് വന്നിരുന്നത്. ആ വേശ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു. ഏറ്റവുമധികം വരുമാനം അവരുണ്ടാക്കിയതും എന്നെ വച്ചായിരുന്നു. വേദനയെ കുറിച്ചോ, മറ്റ് വിഷമതകളെ കുറിച്ചോ പരാതി പറഞ്ഞാൽ തല്ലും പട്ടിണിക്കിടലുമായിരുന്നു പകരം കിട്ടിയിരുന്നത്. തല്ലിന്റെ പാടേറ്റ് ശരീരം നീലയും കറുപ്പും നിറമായി. ഒരുമാസം എനിക്ക് മാസമുറയുണ്ടായില്ല. അവരെനിക്ക് ഗുളികകൾ തന്നു. അത് എന്റെ വയറ്റിൽ വല്ലാത്ത വേദനയുണ്ടാക്കി.

പക്ഷെ, അപ്പോഴും ആ വേദനയിലും ‘ജോലി’ ചെയ്യാൻ എന്നെയവർ നിർബന്ധിച്ചു. ചൂഷണം തുടർന്നു. മാസങ്ങൾ നീണ്ടുനിന്ന പീഡനം എന്റെ പ്രതീക്ഷയെല്ലാം ഇല്ലാതാക്കി. വീടിനെ മറക്കാൻ ശ്രമിച്ചു. ഇനിയൊരൽഭുതവും എന്റെ ജീവിതത്തിൽ സംഭവിക്കാനില്ലെന്ന് തന്നെ കരുതി. അങ്ങനെയിരിക്കെയാണ് ഒരു കസ്റ്റമറെത്തിയത്. അയാൾ എന്റെ നാട്ടിൽ നിന്നായിരുന്നു. ഞാനയാളോട് എന്റെ അവസ്ഥ വിവരിച്ചു. അയാളെന്നെ സഹായിക്കാമെന്ന് വാക്ക് നൽകി. അയാളൊരു ഫോൺ കൊണ്ടുവന്ന് എന്റെ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിക്കാനും സഹായിച്ചു.

അടുത്ത തവണ 2017 ഡിസംബറിൽ അയാൾ വന്നപ്പോൾ വേശ്യാലയത്തിൽ എല്ലാവരും വൈകുന്നേരത്തെ പതിവ് പ്രാർത്ഥനയിലായിരുന്നു. ആ സമയം ഞാൻ അയാളുമായി അവിടെനിന്നും ഒളിച്ചോടി. ആ നല്ല മനുഷ്യൻ അദ്ദേഹത്തോടൊപ്പം എന്നെ കൊൽക്കത്തയിലേക്ക് കൂട്ടി. ഹൗറാ സ്റ്റേഷനിലിറക്കി. അവിടെനിന്നും തനിച്ച് ഞാനെന്റെ വീട്ടിലേക്ക് പോയി. വാതിലിനിടയിലൂടെ ഞാൻ കയറിവരുന്നത് അമ്മ കണ്ടു. ഞങ്ങൾ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു.

മോശം അവസ്ഥ മാറിയെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ, ആ സന്തോഷം വളരെ കുറച്ച് നാളുകളേ നീണ്ടു നിന്നുള്ളൂ. എന്നോടുള്ള കുടുംബക്കാരുടെ പെരുമാറ്റം മാറിയിരുന്നു. അവർക്കെന്നെ പൂർണമായും അംഗീകരിക്കാനായില്ല. എന്റെ സ്‌കൂൾ എന്നെ വീണ്ടും അവിടെ ചേർക്കാൻ സമ്മതിച്ചില്ല. അന്നാണ് ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഞാൻ മനസിലാക്കുന്നത്, വെറും പതിനഞ്ചാമത്തെ വയസ്സിൽ. എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സമൂഹത്തെ കുറിച്ചാണ് കൂടുതലും ചിന്തിച്ചത്.

പിന്നീടാണ്, ഞാൻ റിഷി കാന്ത് സാറിനെ പരിചയപ്പെടുന്നത്. ശക്തിവാഹിനി എന്ന എൻജിഒ -യിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശപ്രവർത്തകനായിരുന്ന അദ്ദേഹം എന്റെ കാര്യങ്ങളെ കുറിച്ചെല്ലാം പൊലീസ് റെക്കോർഡുകളിലൂടെ അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ രക്ഷക്കെത്തി. അദ്ദേഹം എന്റെ മാതാപിതാക്കളെ ബോധവൽക്കരിച്ചു.

എനിക്ക് പ്രവേശനം നൽകിയില്ലെങ്കിൽ നടപടിക്കൊരുങ്ങുമെന്ന് സ്‌കൂളിനെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങളുടെ ഫലമായി എനിക്ക് സ്‌കൂളിൽ വീണ്ടും പോകാമെന്നായി. ഇതെനിക്ക് രണ്ടാമത്തെ അവസരമാണ്. അത് മുഴുവനായും എന്റെ പഠനത്തിനായി വിനിയോഗിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഈ വർഷം ഞാൻ പത്താം ക്ലാസ് വിജയിച്ചു. ഒരു പൊലീസ് ഓഫീസറാകണമെന്നാണ് എന്റെ ആഗ്രഹം. അതിലൂടെ മറ്റുള്ളവരെ സഹായിക്കണം.

Advertisement