പെണ്ണുകാണല്‍ ചടങ്ങില്‍ യുവാവ് പെണ്‍കുട്ടിയെ കണ്ട് ഞെട്ടി: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മറ്റൊരു യുവാവിന് ഒപ്പം കണ്ട അതേ കുട്ടി: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി പ്രവാസി യുവാവ്

15

കോട്ടയം: തന്റെ കൂട്ടുകാരിക്ക് ഉണ്ടായ അനുഭവം കഥരൂപത്തിലാക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫര്‍സാന വി എന്ന പെണ്‍കുട്ടിയാണ് തന്റെ സുഹൃത്തിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ സംഭവം കഥയായി മാറ്റിയതില്‍ എത്രത്തോളം ഞാന്‍ വിജയിച്ചു എന്നെനിക്കറിയില്ല പക്ഷേ എന്റെ കൂട്ടുകാരിക്കുണ്ടായ ഈ അനുഭവത്തിന് ഇന്ന് പല പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും വിധേയരാകുന്നുണ്ട് .

Advertisements

പല ഒളിച്ചോട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട് .എന്നാല്‍ അതിന്റെ കൂടെ വരുന്ന ഫോട്ടോസില്‍ അധികവും നിരപരാധികളായ പല പെണ്‍കുട്ടികളുടെയും ആണ് . അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകളും ഫോട്ടോകളും നമ്മുടെ കൈകളില്‍ കിട്ടുമ്പോള്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുക നിരപരാധികളായ പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും വേട്ടയാടാതിരിക്കുക. എന്നും ഫര്‍സാന തന്റെ കുറിപ്പിന് ഒടുവില്‍ ആവശ്യപ്പെടുന്നു.

ഫര്‍സാനയുടെ കുറിപ്പ്

പെണ്ണുകാണലിനിടയില്‍

****************************
ഖഫീലിന്റെ കയ്യും കാലും പിടിച്ചാണ് മൂന്നു മാസത്തേക്ക് ലീവ് തരപ്പെടുത്തിയത് ..മൂന്നു വര്‍ഷക്കാലം ഉറ്റവരെയും സുഹൃത്തുക്കളെയും പിരിഞ്ഞുള്ള ജീവിതത്തിന് തെല്ലൊരാശ്വാസം ആയിരുന്നു അത് .. നാട്ടിലേക്ക് പോകുവാണെന്നറിഞ്ഞതോടെ പലരും അവരവരുടെ വീടിലേക്കുള്ള സാധനങ്ങള്‍ എന്റെ കയ്യില്‍ തന്നു വിട്ടു ..കിട്ടിയ ലീവില്‍ പകുതി ഭാഗവും ഇതൊക്കെ അതാതു സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്നതോടെ തീരും ..ബാക്കിയുള്ള പകുതി ദിനങ്ങളാണ് വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ ചിലവഴിക്കാന്‍ കിട്ടുക .. നാട്ടിലെത്തി തന്നെയേല്‍പ്പിച്ച സാധനങ്ങളെല്ലാം അതാതു വീടുകളിലെത്തിച്ചു.

എല്ലാം കഴിഞ്ഞു സ്വസ്ഥമായി വീട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനിടയില്‍. ഇടക്കിടക്ക് ഉമ്മയെയും പെങ്ങന്മാരെയും ഇമ വെട്ടാതെ നോക്കിയിരിക്കുന്നത്കണ്ടപ്പോഴാണ് പെങ്ങളുടെ വക ചോദ്യം .. ‘നീയെന്താടാ ..ആദ്യമായി കാണുന്ന പോലെ നോക്കുന്നെ ..?’
അവളുടെ തമാശ രൂപേണയുള്ള ചോദ്യം കേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ ..മൗനമായ് ഞാനും അവര്‍ക്കൊപ്പം ചിരിച്ചു…
അവള്‍ക്കറിയില്ലല്ലോ മൂന്നു വര്‍ഷക്കാലം അവരെയെല്ലാം നേരില്‍ കാണാന്‍ കൊതിച്ചുകൊണ്ട് മരുഭൂമിയില്‍ ഞാന്‍ കഴിച്ചു കൂട്ടിയ നാളുകളുടെ ദയനീയാവസ്ഥ .

ഓരോ കുശലാന്വേഷണങ്ങളും വിശേഷങ്ങളും ഒരുമിച്ചിരുന്നു പങ്കു വെക്കുന്നതിനിടയിലാണ് ഉമ്മ അക്കാര്യം ഓര്‍മിപ്പിച്ചത് ..
‘കുഞ്ഞോ ..ന്റെ കുട്ടിക്ക് ഒരു ജീവിതം വേണ്ടേ ഇനി ..എല്ലാരേം ഓരോ കരക്കെത്തിച്ചില്ലേ ..ഇനി അന്റെ കാര്യം കൂടെ ഒന്ന് നോക്ക് ..ആ കുഞ്ഞാലി ഒരാലോചന കൊണ്ടു വന്നിര്‍ന്ന് ..നല്ല കൂട്ടക്കാരാ …ഇയ്യ് വന്നിട്ട് പറയാന്നാ ഞാന്‍ ഓനോട് പറഞ്ഞെ ‘
‘ഇപ്പോ ..തന്നെ വേണോ മ്മാ ‘?.

‘പിന്നെ ഇനി എപ്പഴാ …അന്റെ കൂടെ ഉള്ളോരൊക്കെ കെട്ടി കുട്ടിയോളായി ..എത്ര നാളാ ഇയ്യൊറ്റാക്കിങ്ങനെ ..’
ഉമ്മാന്റെ കരച്ചിലും പിഴിച്ചിലും പെങ്ങന്മാരുടെ വാശിക്കും മുന്‍പിലും പെണ്ണ് കാണാന്‍ പോകാന്‍ സമ്മതം മൂളി ..
പിറ്റേന്ന് അത്യാവിശ്യം മിനുക്കു പണികളൊക്കെ ചെയ്തു മൊഞ്ചനായി …ഉമ്മനോടും പെങ്ങന്മാരോടും സലാം ചൊല്ലി ബ്രോക്കര്‍ കുഞ്ഞാലിക്കക്കൊപ്പം പെണ്ണു കാണാനിറങ്ങി ..ആദ്യത്തെ പെണ്ണു കാണല്‍ ..മനസ്സില്‍ ചെറുതായിട്ട് പേടി തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പുറമെ ഗൗരവം വരുത്തി ഞാന്‍ വണ്ടിയോടിച്ചു …
കാറിലിരുന്ന് കുഞ്ഞാലിക്ക പറഞ്ഞതൊക്കെയും കാണാന്‍ പോകുന്ന പെണ്ണിനെക്കുറിച്ചും അവളുടെ വീട്ടുകാരെക്കുറിച്ചും ആയിരുന്നു ..

ഭാര്യ ആകാന്‍ പോകുന്ന പെണ്ണിനെക്കുറിച്ചു വല്ല്യ സങ്കല്പങ്ങളൊന്നും ഇല്ലെങ്കിലും എന്നെയും ഉമ്മയെയും കൂടപ്പിറപ്പുകളെയും മനസ്സിലാക്കി സ്‌നേഹിക്കാന്‍ കഴിയുന്നൊരുവളായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
‘മോനേ ..നിര്‍ത്ത് ..ദേ അവിടെ ..അവിടെ സൈഡാക്കിക്കോ വണ്ടി ..’

റോഡിനോട് ഓരം ചേര്‍ന്നു കാര്‍ പാര്‍ക്ക് ചെയ്തു കുഞ്ഞാലിക്കക്കൊപ്പം ഞാനും ഇറങ്ങി ..റോഡില്‍ നിന്നും ഒരിട വഴിയിലൂടെ നടന്നായിരുന്നു പിന്നെയുള്ള യാത്ര ..രണ്ടു മൂന്നു വീടിനപ്പുറം അത്യാവിശ്യം നല്ലൊരു വീട്ടിലേക്ക് എന്നെയും നയിച്ചുകൊണ്ട് കുഞ്ഞാലിക്ക നടന്നു ..വീടിന്റെ ഉമ്മറത്ത് തന്നെ ഞങ്ങളെയും കാത്ത് അവളുടെ ഉപ്പയും വല്ലിപ്പയും നിന്നിരുന്നു ..
സലാം ചൊല്ലി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു …
ജോലിയെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അവളുടെ ഉപ്പയും വല്ലിപ്പയും ഒരുപാട് കാര്യങ്ങള്‍ എന്നോട് ചോദിച്ചറിഞ്ഞു ..കൂട്ടത്തില്‍ അവരുടെ കാര്യങ്ങള്‍ എന്നോടും പറഞ്ഞു …
‘ന്നാ …കുട്ടിനെ വിളിക്കാലെ …’
കുഞ്ഞാലിക്കയുടെകനത്ത ശബ്ദം തന്റെ ചെവിയില്‍ പതിഞ്ഞപ്പോള്‍ ഒരു വിറയല്‍ ശരീരത്തില്‍ അനുഭവപ്പെടുന്ന പോലെ ..

കയ്യില്‍ ഞങ്ങള്‍ക്കുള്ള ചായയുമായി വന്നപ്പോള്‍ കുഞ്ഞാലിക്ക തന്നെ ആയിരുന്നു പറഞ്ഞത് ..
‘നേരാവണ്ണം നോക്കിക്കോട്ടാ ..ഇനി കണ്ടില്ലെന്ന് പറയരുത് ..’
ചെറിയൊരു ചമ്മലുണ്ടെങ്കിലും തലയുയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കിയതും ഞാനൊന്ന് ഞെട്ടി .എനിക്ക് പരിജയമുള്ള മുഖം .കയ്യിലുള്ള ചായ ഗ്ലാസ് തെന്നി പോകാതിരിക്കാന്‍ രണ്ടു കൈകൊണ്ടും ഞാനമര്‍ത്തി പിടിച്ചു …
‘എന്തെങ്കിലും സംസാരിക്കണെങ്കില്‍ സംസാരിച്ചോളിന്‍ .നമ്മക്കങ്ങു മാറിയിരിക്കാ അല്ലേ ..’
കുഞ്ഞാലിക്ക അവളുടെ ഉപ്പയുടെ സമ്മതത്തിനായ് ചോദിച്ചു ..സമ്മത രൂപേണ അവര്‍ ഞങ്ങളെ തനിച്ചു വിട്ടു അല്‍പ്പ നേരത്തേക്ക് മാറി നിന്നു ..

‘നീ ..നീയല്ലേ ..’
വിക്കി വിക്കി അവളോട് ചോദിച്ചപ്പോള്‍ കാര്യമറിയാതെ എന്നെ തന്നെ മിഴിച്ചു നോക്കുവായിരിന്നു അവള്‍ .
‘എന്ത് ..നിങ്ങള്‍ക്കെന്നെ അറിയോ …ഞാന്‍ നിങ്ങളെ ഇപ്പോഴാണ് കാണുന്നെ ..’
പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് വാട്‌സപ്പ് ഓപ്പണ്‍ ചെയ്ത് ഇന്നലെ നാട്ടിലെ ഗ്രൂപ്പില്‍ വന്ന ഫോട്ടോയും കുറിപ്പും കാണിച്ചു കൊടുത്തു ..
‘ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം യുവതി ഒളിച്ചോടി .’
ഇതായിരുന്നു കുറിപ്പ് ..കൂടെ വന്ന ഫോട്ടോ തനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ഞാന്‍ പെണ്ണു കാണാന്‍ വന്ന പെണ്ണിന്റെയും ..

അത് കണ്ടതും അവളാകെ തരിച്ചിരുന്നു ..വിവാഹം പോലും കഴിയാതെ തന്റെ ഫോട്ടോ ഒരു വ്യാജ വാര്‍ത്തക്കൊപ്പം കൊടുത്തിരിക്കുന്നത് …എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുന്ന അവളോട് എന്തു പറയണം എന്ന് എനിക്കും നിശ്ചയമില്ലായിരുന്നു ..ഇന്നലെ തന്റെ കയ്യില്‍ ഈ വാര്‍ത്ത കിട്ടിയപ്പോള്‍ കാര്യമറിയാതെ ഞാനും പല ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്തിരുന്നു ..ഇന്നത് ഒരുപാട് കൈകളിലേക്ക് എത്തിയിട്ടുണ്ടാകും എന്നത് തീര്‍ച്ച..നിരപരാധിയായൊരു പെണ്ണിനെ നാളെ അപരാധിയായി മുദ്ര കുത്താന്‍ അധികം സമയം വേണ്ടിയിരുന്നില്ല …
കാര്യങ്ങളെല്ലാം അവളോടും വീട്ടുകാരോടും തുറന്നു പറഞ്ഞു കുഞ്ഞാലിക്കയെയും അവളുടെ ഉപ്പയെയും കൂട്ടി ഞാന്‍ നേരെ വിട്ടു പോലീസ് സ്‌റ്റേഷനിലേക്ക് ..
‘സാര്‍ ഇതെന്റെ ഭാര്യ ആകാന്‍ പോകുന്ന പെണ്ണാ ..ഇവളാരുടെ കൂടെയും ഒളിച്ചോടിയിട്ടില്ല ദയവു ചെയ്തു ആ വാര്‍ത്ത സ്‌റ്റോപ്പ് ചെയ്യണം ..’
എസ് ഐ ക്ക് മുന്‍പില്‍ നിന്ന് ..ആത്മ വിശ്വാസത്തോടെ അത് പറയുമ്പോള്‍ അറിഞ്ഞുക്കൊണ്ടല്ലെങ്കിലും ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തതിന്റെ മനസുഖം എനിക്കുണ്ടായിരുന്നു .

NB:
ഈ ആശയത്തെ കഥയായി മാറ്റിയതില്‍ എത്രത്തോളം ഞാന്‍ വിജയിച്ചു എന്നെനിക്കറിയില്ല ..പക്ഷേ എന്റെ കൂട്ടുകാരിക്കുണ്ടായ ഈ അനുഭവത്തിന് ഇന്ന് പല പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും വിധേയരാകുന്നുണ്ട് ..പല ഒളിച്ചോട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട് ..എന്നാല്‍ അതിന്റെ കൂടെ വരുന്ന ഫോട്ടോസില്‍ അധികവും നിരപരാധികളായ പല പെണ്‍കുട്ടികളുടെയും ആണ് ..അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകളും ഫോട്ടോകളും നമ്മുടെ കൈകളില്‍ കിട്ടുമ്പോള്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുക … നിരപരാധികളായ പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും വേട്ടയാടാതിരിക്കുക..
രചന : ഫര്‍സാന .വി

Advertisement