കണ്ടതും കേട്ടതും ഒന്നുമല്ല: ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖ, ആരാണ് ലൂസിഫര്‍ എന്നറിയാമോ?

38

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച ലൂസിഫര്‍ എന്ന മലയാള ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ലൂസിഫര്‍ എന്ന മാലാഖയുടെ ചരിത്രവും വീണ്ടും ചര്‍ച്ചയാവുകയാണ്.

ക്രിസ്തീയ ബിംബങ്ങളെ സിനിമ അവഹേളിക്കുകയാണെന്നും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയായ ലൂസിഫറിനെ മഹത്വവത്ക്കരിക്കുകയാണെന്നും ആരോപിച്ച് ചില ക്രിസ്തീയ സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായത്.

Advertisements

ലോകത്തെ മിക്ക മത ഗ്രന്ഥങ്ങളും തങ്ങളുടെ വിശ്വാസികളോട് മുന്നറിയിപ്പ് നല്‍കിയ ലൂസിഫര്‍ ആരാണെന്ന് എത്രപേര്‍ക്കറിയാം.

ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമില്‍ അവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരേയുള്ളൂ ലൂസിഫര്‍,

ആരാണ് ലൂസിഫര്‍

ലൂസിഫര്‍ എന്ന പദത്തിന് പ്രഭാത നക്ഷത്രം അല്ലെങ്കില്‍ വെളിച്ചം എന്നാണ് അര്‍ത്ഥം. സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫര്‍ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പത്തിക്ക് മുമ്ബ് ദൈവനിഷേധം നടത്തിയതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിള്‍ പറയുന്നത്.

ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറില്‍ നിന്നാണെന്ന് ബൈബിള്‍ പറയുന്നു. ദൈവത്തിന്റെ പറുദീസയില്‍ ഗബ്രിയേല്‍,? മിഖായേല്‍ മാലാഖമാരേക്കള്‍ പ്രധാനിയായിരുന്ന ലൂസിഫര്‍ ദൈവത്തേക്കാള്‍ ഉന്നതനാകാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും.

പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്ക്കും മുന്നില്‍ സര്‍പ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫര്‍ തന്നെയാണ്.

താന്‍ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലര്‍ത്തുന്ന ലൂസിഫര്‍ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിള്‍ പുതിയ നിയമത്തില്‍ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫര്‍ ആവശ്യപ്പെടുന്നുണ്ട്.

ശപിക്കപ്പെട്ട ഇബ്ലീസ്

ഖുറാനിലും ഏതാണ്ട് സമാനമായ വിവരണങ്ങളോടെ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇബ്ലീസ്. ആദി മനുഷ്യനായ ആദമിനെ സാഷ്ടാംഗം പ്രണമിക്കാത്തിന്റെ പേരില്‍ ശപിക്കപ്പെട്ട ഭൂമിയിലേക്ക് അയക്കെപ്പെട്ട മാലാഖ. ലോകം അവസാനിക്കുന്നത് വരെ മനുഷ്യനെ വഴിപിഴപ്പിക്കാനുള്ള വരം വാങ്ങി ഏത് രൂപത്തിലേക്കും മാറാന്‍ കഴിയുന്ന കൗശലക്കാരന്‍.

ഖുറാനില്‍ പലയിടത്തും ഇബ്ലീസിന്റെ തിന്മകളില്‍ നിന്നും ദൈവത്തോട് സംരക്ഷണം തേടണമെന്ന ആഹ്വാനമുണ്ട്. മുസ്ലിം മതവിശ്വാസികളുടെ ഏതൊരു പ്രാര്‍ത്ഥന തുടങ്ങുന്നതും ഇബ്ലീസിന്റെ തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന് ദൈവത്തോട് ആവശ്യപ്പെട്ടിട്ടാണ്.

പിശാചിനെ ആരാധിക്കുന്നവര്‍

പരിശുദ്ധമാക്കപ്പെട്ട മതചിഹ്നങ്ങളെ അവഹേളിച്ച് കൊണ്ടും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയെ വാഴ്ത്തിക്കൊണ്ടും പിശാചിനെ ആരാധിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് ക്രിസ്തീയ സഭകളുടെ ആരോപണം. പ്രത്യേക രീതിയിലുള്ള കുരിശ് ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം ആരാധനകളെ ബ്ലാക് മാസ് അഥവാ കറുത്ത കുര്‍ബാനയെന്നും അറിയപ്പെടുന്നു.

എന്നാല്‍ ക്രൈസ്തവര്‍ക്കിടയില്‍ മാത്രമല്ല,? മുസ്ലിങ്ങള്‍ക്കിടയിലും ഹിന്ദു വിശ്വാസികള്‍ക്കിടയിലും ഇത്തരം ആചാരങ്ങള്‍ ഉണ്ടെന്നാണ് വിവരം. ചാത്തന്‍ സേവയും ജിന്ന് സേവയുമൊക്കെ ഇതിന് തെളിവുകളാണെന്ന് പറയപ്പെടുന്നു.

അടുത്തിടെ തിരുവനന്തപുരം നന്തന്‍കോട് കേഡല്‍ എന്ന യുവാവ് തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയത് സാത്താന്‍ സേവയുടെ ഫലമായിട്ടാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കേരളത്തിന്റെ പലഭാഗത്തും ഇപ്പോഴും പിശാച് ആരാധകര്‍ ഉണ്ടെന്ന ആരോപണവുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisement