‘ഉദ്ധരിച്ച് നില്‍ക്കുന്നവരെ വിരലുകള്‍ക്കിടയില്‍ മൊട്ടുസൂചി വച്ച് തഴുകുമ്പോഴുണ്ടാകുന്ന ഒരു അനുഭവം അത് ഒന്നൊന്നര അനുഭവാട്ടോ’; പൂരനഗരിയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി

37

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ നൂറുകണക്കിന് സ്ത്രീകള്‍ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന എന്ന ഹസ്‌ന ഷാഹിതയുടെ തുറന്നു പറച്ചിലിന് പിന്തുണയര്‍പ്പിച്ച് സ്വാതി കല്ലായിയും. പൂരത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നു പറയുകയാണ് സ്വാതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

”കുട്ടികാലത്ത് അച്ഛന്റെ കൈപിടിച്ച് സന്തോഷത്തോടെയായിരുന്നു ഞാനും ചേട്ടനും പൂരനഗരിയിലേക്ക് തിരിക്കുക. കളിപ്പാട്ടങ്ങളും പൊരിയും മിക്സറുമൊക്കെയുണ്ടാകും കയ്യില്‍. ഞങ്ങള്‍ തൃശൂരുകാരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിനങ്ങള്‍. ഞാന്‍ ഏഴാം ക്ലാസിലൊക്കെ എത്തിക്കാണും. അച്ഛനും ചേട്ടനും രണ്ടുഭാഗത്തുനിന്നും തോളില്‍ കയ്യിട്ട് ചേര്‍ത്താണ് കുടമാറ്റം കാണാന്‍ കൊണ്ടുപോകുക. ഉദ്ധരിച്ച് നില്‍ക്കുന്ന ലിംഗങ്ങള്‍ക്കിടയിലൂടെ പോകുന്നതിനിടെ ചന്തി കിള്ളിപ്പറിച്ച ആദ്യനുഭവം ഇന്നും ഓര്‍ക്കുമ്പോള്‍ അസ്വസ്ഥതപ്പെടാറുണ്ട്. ഇതുകണ്ട അച്ഛനും അസ്വസ്ഥത പെട്ടതല്ലാതെ ചെയ്തയെ ചെറ്റയെ കണ്ടെത്തിയില്ല. മുലയ്ക്കും ചന്തിക്കും വയറിനും നിരന്തമായി അക്രമങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതോടെ പിന്നെ കുടമാറ്റം കാണാന്‍തന്നെ പോകാതായിത്തുടങ്ങി. നമ്മുടെ ശരീരത്തെക്കുറിച്ച് അത്ര കോണ്‍ഷ്യസ് അല്ലാത്തൊരു കാലത്താണ് ഇതെന്ന് ഓര്‍ക്കുക.

Advertisements

പൂരം കാണല്‍ സെക്കണ്ടറിയായി കണ്ട് ലൈംഗികാതിക്രമം മാത്രം ലക്ഷ്യം വച്ച് വരുന്ന പുരുഷകേസരികളെയാണ് ഞാന്‍ കൂടുതലും കണ്ടത്. എത്രയോ പേര്‍ തങ്ങള്‍ക്കുണ്ടായ അനുഭവം ഷെയര്‍ ചെയ്തിട്ടുണ്ട്. മൊട്ടുസൂചിയുമായി പലതവണ പൂരനഗരിയിലേക്ക് പോയിട്ടുണ്ട്. ഉദ്ധരിച്ച് നില്‍ക്കുന്നവരെ വിരലുകള്‍ക്കിടയില്‍ മൊട്ടുസൂചി വച്ച് എത്രയോ തവണ തഴുകുമ്പോഴുണ്ടാകുന്ന ഒരു അനുഭവം അത് ഒന്നൊന്നര അനുഭവാട്ടോ. മുമ്പൊക്കെ പ്രതികരിക്കുന്നവരെ അവളുടെ കുറ്റംകൊണ്ടുതന്നെയാണെന്നുള്ള പതിവ് മെയില്‍ഷോവനിസത്തിന്റെ വാഗ്ധോരണികള്‍ കേള്‍ക്കാമായിരുന്നു. ഇപ്പോഴൊക്കെ സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആളുണ്ട്. പുതിയ തലമുറ അത്ര ബോറല്ലാത്തത് തന്നെയാണ് കാരണം.

35നും 45നും ഇടയില്‍ സെക്്ഷ്വല്‍ ഫ്രസ്ട്രേഷന്‍ അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട്. തൃശൂരില്‍ ആനയെക്കാള്‍ തലയെടുപ്പോടെ ഉദ്ധരിച്ചു നില്‍ക്കുന്നവരില്‍ അധികവും ഇക്കൂട്ടര്‍ തന്നെയാണ്. സാധാരണനിലയില്‍ കുടുംബമായി കുടമാറ്റം കാണാന്‍ പോകാനാവാത്ത സ്ഥിതി വിശേഷം തന്നെയാണുള്ളത്. അടുത്തദിവസമുള്ള പകല്‍പൂരം എന്ന കണ്‍സപ്റ്റ് രൂപപ്പെട്ടത് തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്. തലേദിവസം ഉദ്ധരിച്ചുപിടിച്ചവരും നൂറുഡിഗ്രിയില്‍ പൊട്ടിയൊഴുകിയ വീരന്‍മാരൊന്നും പകല്‍പൂരത്തിന് സാധാരണ കാണാറില്ല. പൂരകാഴ്ച്ചയ്ക്കപ്പുറം ഇത്തരം അനുഭവങ്ങള്‍ ഹസ്നയെപ്പോലെ ഓരോരുത്തരും തുറന്നെഴുതട്ടെ. പൂര മഹിമയെക്കാള്‍ പൂരപ്പറമ്പിലെ ലൈംഗികാതിക്രമങ്ങള്‍ ചര്‍ച്ചയാവുകതന്നെ വേണം.

Advertisement