കേന്ദ്ര സര്‍ക്കാരിന് എതിരെ നാളെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ച് സമരം

29

കൊച്ചി: രാജ്യത്തെ ഔഷധ വ്യാപാരികള്‍ നാളെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് സമരം നടത്തും. ഇ- ഫാര്‍മസി നിയമവിധേയമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.

Advertisements

ഔഷധ വ്യാപാരമേഖല വിദേശ, സ്വദേശ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുന്നതിനായി നിലവിലെ ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ടില്‍ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനത്തിനെതിരെയാണ് ഔഷധ വ്യാപാരികളുടെ സമരം.

ആക്ട് നിലവില്‍ വരുന്നതോടെ ഓണ്‍ലൈനിലൂടെ ഔഷധവ്യാപാരം നടത്താനാകും. ഇതോടെ ഡോക്ടര്‍, രോഗി, കെമിസ്റ്റ് എന്ന രോഗപരിപാലന രീതി ഇല്ലാതാകുമെന്നാണ് ഔഷധ വ്യാപാരികള്‍ പറയുന്നത്. ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകള്‍ വില്‍ക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും ഇവര്‍ പറയുന്നു.

ഇതിന് പുറമെ ഔഷധങ്ങള്‍ സര്‍ക്കാരിന്‍റെ വിലനിയന്ത്രണത്തില്‍ നിന്ന് മാറാനും ഈ വിജ്ഞാപനം കാരണമാകും. കേരളത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ റീട്ടെയില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ എട്ടരലക്ഷം ചില്ലറ മൊത്ത മെഡിക്കല്‍ സ്റ്റോറുടമകള്‍ സമരത്തില്‍ പങ്കെടുക്കും.

Advertisement