മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സുപ്പർ ഡയറക്ടർ പ്രിയദർശൻ ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു കാക്കക്കുയിൽ മോഹൻലാൽ. 2001ൽ റിലീസ് ചെയ്ത ഈ ചിത്രം തകർപ്പൻ വിജയമായിരുന്നു നേടിയെയുത്തത്. മോഹൻലാലിന് ഒപ്പം മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് കാക്കക്കുയിൽ, ഇതിലെ കോമഡി രംഗങ്ങളും സൂപ്പർ ഗാനങ്ങളും എല്ലാം പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ചിത്രത്തിലെ ഗോവിന്ദ ഗോവിന്ദ എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ലാലേട്ടന്റെ ചടുലൻ നൃത്തം കൊണ്ടു തന്നെയാണ് ആ ഗാനം ആരാധകർക്ക് ഇപ്പോഴും പ്രിയപ്പെട്ടതായി നിൽക്കുന്നത്.
എന്നാൽ കടുത്ത പനിയെ പോലും വകവെക്കാതെയാണ് ലാലേട്ടൻ ആ ഗാനരംഗത്ത് അഭിനയിച്ചത് എന്ന വെളിപ്പെടുത്തുകയാണ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് വേദിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രസന്ന മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ:
ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയിൽ. അതിൽ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷൻ. നല്ല വെയിലായിരുന്നു. ലാലേട്ടന് ആണെങ്കിൽ തീരെ സുഖമില്ലായിരുന്നു.
മൂപ്പർക്ക് ജലദോഷം, പനിയൊക്കെയായിട്ട് നല്ല ശരീര വേദനയൊക്കെയുണ്ടായിരുന്നു. ഷൂട്ടിന്റെ അന്ന് അക്യുപങ്ചർ ഒക്കെ ചെയ്താണ് ലൊക്കേഷനിൽ വന്നത്. ഗോവിന്ദ സോംഗ് ആണെങ്കിൽ നല്ല എനർജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടൻ പെർഫോം ചെയ്തു.
ഓരോ ഷോട്ട് കഴിയുമ്പോഴും മൂപ്പർ വന്ന് പറയും. മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കിൽ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ എന്ന് പറയുകയാണ് പ്രസന്ന മാസ്റ്റർ.
അതേ സമയം സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക്കുമെടുക്കാൻ തയ്യാറാവുന്ന താരമാണ് മോഹൻലാൽ. മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ പലതാരങ്ങളും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. മുൻപ് ഒരിക്കൽ ഭാര്യ സുചിത്രയും നടന്റെ സിനിമയോടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
അതേ സമയം കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ കാക്കക്കുയിൽ നിർമ്മിച്ചത് ലിസി ആയിരുന്നു. മുരളി നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സംവിധായകൻ പ്രിയദർശൻ തന്നെയായിരുന്നു. സ്വർഗ്ഗചിത്രയാണ് ചിത്രം വിതരണം ചെയ്തത്.