വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കിൽ ഇതാണ് സിനിമാപ്രേമികൾക്ക് കാതൽ, ദ് കോർ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങൾ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസും. ഇത്തരത്തിൽ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതൽ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതൽ. ഈ വർഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതൽ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാർ താരപദവികൾ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.
ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ മമ്മൂട്ടിയാണ്, നിർമ്മാതാവായും, ഒരു പെർഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒരാൾക്കും മറുത്തൊരു വാക്ക് പറയാനില്ല.
മൂന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പൊതു കാര്യ പ്രസക്തനായ സഹകരണ ബാങ്ക് മുൻ മാനേജറായ മാത്യൂസ് എന്ന ഇടത് സ്ഥാനാർത്ഥി എത്തുന്നയിടത്താണ് കാതൽ ആരംഭിക്കുന്നത്. ഭാര്യ ഓമനയ്ക്കും പിതാവിനും മകൾ ഫെനിക്കും ഒപ്പം ആർക്കും സന്തുഷ്ഠമെന്ന് തോന്നുന്ന ജീവിതം നയിക്കുന്ന മാത്യൂസ്. പാർട്ടിക്കാരും ഉറപ്പിച്ച വിജയത്തിനിടെയാണ് കാട്ടുതീ പോലെ ആ കാര്യം പരക്കുന്നത്.
ഓമന മാത്യുസിൽ നിന്നും വിവാഹമോചനത്തിന് കേസ് നൽകിയിരിക്കുകയാണ്. ആ കേസിന്റെ പിന്നാലെയാണ് പിന്നീട് കഥ വികസിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി എന്ന നടൻ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ സ്വയം വെല്ലുവിളിക്കുകയാണ് മാത്യൂസ് എന്ന റോളിലൂടെ. പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്ന പ്രകടനം പലയിടത്തും മമ്മൂട്ടി പുറത്തെടുക്കുന്നു. ചിത്രത്തിന്റെ കാതൽ ക്ലൈമാക്‌സ് ആണെന്നും പ്രേക്ഷകർ അടിവരയിടുന്നു.
വെറും ഒരു മമ്മൂട്ടി ചിത്രമല്ല കാതൽ, ജ്യോതിക അവതരിപ്പിച്ച ഓമന എന്ന ഭാര്യയുടെ വേഷം അതിഗംഭീരമാണെന്നാണ് റിപ്പോർട്ടുകൾ. റോൾ. മമ്മൂട്ടിയുടെ മാത്യുവിനോളം പോന്ന അതിനൊപ്പം നിൽക്കുന്ന കഥാപാത്ര നിർമ്മിതിയാണ് ഓമനയുടെത്. അത് ജ്യോതിക തന്റെ കൈകളിൽ ഭദ്രമാക്കി.
സുധി കോഴിക്കോടും, മമ്മൂട്ടിയുടെ അപ്പന്റെ റോളിൽ എത്തിയ നടനും ഗംഭീരമായ പ്രകടനമാണ് തീയറ്ററിൽ നടത്തിയത്. സമൂഹം എന്നും ചർച്ച ചെയ്യേണ്ട ഒരു വിഷയത്തെ ചലച്ചിത്രത്തിലേക്ക് കൊണ്ടുവരുമ്പോൾ തിരക്കഥകൃത്തും, സംവിധായകനും നേരിടുന്ന വെല്ലുവിളികളെല്ലാം ഇവർ അതിജീവിച്ചാണ് കാതൽ ഒരുക്കിയിരിക്കുന്നത്.
ഇമോഷണലായി ഒഴുകുന്ന തിരക്കഥ ഒരുക്കിയത് ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ഗതിയെ മികച്ച ക്രാഫ്റ്റിലും മേയ്ക്കിംഗിലും ഗംഭീരമാക്കിയിരിക്കുന്നതിൽ ജിയോ ബേബി എന്ന സംവിധായകനും വിജയിച്ചു.
സമൂഹം ആഴത്തിൽ ചർച്ചയാക്കേണഅട വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു മനുഷ്യന്റെ കാതൽ, അയാളുടെ അകകാമ്പ് എന്താണ് എന്ന് മനസിലാക്കാൻ , സ്വയം അംഗീകരിക്കാനും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനും സമയം വേണം. അത് ഒരു മനുഷ്യന് നൽകുക എന്ന സങ്കീർണമായ വിഷയമാണ് സിനിമ ചർച്ചയാക്കുന്നത്.
തന്റെ സ്വത്വത്തെ തിരിച്ചറിയാൻ അംഗീകരിക്കാൻ ഒരാൾക്ക് സാഹചര്യവും സന്ദർഭവും സമൂഹവും അതിന് വഴിയൊരുക്കുന്ന കാലം വരും. ഒടുവിൽ ശുഭമായ ഒരു അന്ത്യത്തിലാണ് കാതൽ അവസാനിക്കുന്നത്. അപ്പോൾ ഒരു കൈയ്യടിയെങ്കിലും പ്രേക്ഷകന് നൽകാതിരിക്കാൻ സാധിക്കില്ല.