തെന്നിന്ത്യയിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും നിറഞ്ഞ് നില്ക്കുന്ന നടൻ രാജേന്ദ്രൻ, വെറും രാജേന്ദ്രൻ എന്നു പറഞ്ഞാൽ ആരാധകർക്ക് മനസ്സിലാകണം എന്നില്ല. മൊട്ട രാജേന്ദ്രൻ എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമാണ്. അച്ഛൻ സ്റ്റണ്ട് മാസ്റ്റർ ആയതുക്കൊണ്ടുതന്നെ ഡ്യൂപ്പായിട്ടും, പെട്ടെന്ന് വന്ന് പോകുന്ന വേഷങ്ങളിലുമാണ് രാജേന്ദ്രനെ ആദ്യ കാലങ്ങളിൽ കാണാൻ കഴിഞ്ഞത്.
2009 മുതലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഞാൻ കടവുൾ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെ തെന്നിന്ത്യയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതേ വർഷം തന്നെ ബോസ് എങ്കിറെ ഭാസ്‌കരൻ എന്ന സിനിമയിലൂടെ ഹാസ്യതാരമായും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. തമിഴിന് പുറമേ മലയാളത്തിലും, കന്നഡയിലും, തെലുങ്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മൊട്ട രാജേന്ദ്രന്റെ മുടി കൊഴിഞ്ഞുപോയതിനെ കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ മുതിർന്ന മാധ്യമപ്രവർത്തകനും, സിനിമ നിരൂപകനുമായ ചെയ്യാറു ബാലു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; നല്ല ചുരുണ്ട മുടിയും താടിയും ഉള്ളയാളായിരുന്നു മൊട്ട രാജേന്ദ്രൻ. മലയാളിയായ ഒരു ഫിലിം മേക്കറാണ് അദ്ദേഹത്തെ ചതിച്ചത്. ഒരു ഫൈറ്റ് സീനിൽ അഭിനയിക്കുമ്‌ബോൾ സംഭവിച്ചതാണത്.
സീൻ പ്രകാരം തല്ല് കൊണ്ട് ഒരു കുളത്തിലേക്ക് വീഴണം. സമീപത്തെ ഫാക്ടറിൽ നിന്നുള്ള വിഷാശം നിറഞ്ഞ മാലിന്യം ഒഴുകി വന്ന് കെട്ടിക്കിടക്കുന്ന കുളമാണിത്. പലരും ഈ സീനിൽ നിന്ന് പിൻമാറി. അങ്ങനെയാണ് മാെട്ട രാജേന്ദ്രനെത്തുന്നത്. ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അദ്ദേഹത്തെ കുളത്തിലേക്ക് ചാടിച്ചത്. ആദ്യത്തെ ഷോട്ട് ശരിയായില്ലെന്ന് പറഞ്ഞ് ഒന്ന് കൂടെ കുളത്തിലേക്ക് ചാടിച്ചു.
അതിന് ശേഷമാണ് മുടിയും താടിയും പോയത്. ഒരു ഡോക്ടറെ കാണിച്ചു. കെമിക്കൽ റിയാക്ഷനാണെന്ന് ഡോക്ടർ പറഞ്ഞു. പലരും അദ്ദേഹത്തെ പരിഹസിച്ചു. ആറ് മാസം നടൻ പുറത്തിറങ്ങിയില്ല. പിൽക്കാലത്ത് ഈ രൂപം തന്നെ മൊട്ട രാജേന്ദ്രനെ തുണച്ചെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഈ സംഭവത്തെക്കുറിച്ച് മുമ്‌ബൊരിക്കൽ മൊട്ട രാജേന്ദ്രനും തുറന്ന് പറഞ്ഞിട്ടുണ്ട്.