മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ നടനാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയാണ് നസീറിനെ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിച്ചത്. ഈ പരമ്പര നസീറിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.
മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന കമലാഹാസനന്‍ എന്ന കഥാപാത്രമാണ് താരം തട്ടീം മുട്ടീം പരമ്പരയില്‍ അവതരിപ്പിച്ചത്. കോമഡി ആണ് തനിക്ക് വഴങ്ങുന്നതെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച കലാകാരനാണ് നസീര്‍. സ്വര്‍ണ കടുവ, ഫുക്രി,മാസ്റ്റേഴ്സ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അമര്‍ അക്ബര്‍ അന്തോണി, ഉട്ട്യോപയിലെ രാജാവ്, തുടങ്ങിയ ചിത്രങ്ങളിലും നസീര്‍ സംക്രാന്തി അഭിനയിച്ചിട്ടുണ്ട്.
തന്റെ അഭിനയ മികവിന് ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നസീര്‍ സ്വന്തമാക്കിയിട്ടുണ്ട്. വെള്ളിത്തിരയിലെത്തി പ്രശസ്തി നേടിയ പല കലാകാരന്മാര്‍ക്ക് പിന്നില്‍ ഇരുട്ടിലകപ്പെട്ട ഒരു ജീവിതമുണ്ടാകുമെന്ന് പറയുന്നത് പോലെ നസീറിനും കണ്ണീരില്‍ കുതിര്‍ന്ന ഒരു കഴിഞ്ഞ കാലമുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ കയ്പ് നിറഞ്ഞ തന്റെ ബാല്യകാലത്തെ കുറിച്ചും ദുരിത ജീവിതത്തെ കുറിച്ചും പറയുകയാണ് നസീര്‍. ഫ്‌ലവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് നസീര്‍ ഇക്കാര്യം പറഞ്ഞത്. തന്‌റെ കുടുംബം സാമ്പത്തികമായി വളരെ പുറകിലായിരുന്നുവെന്ന് നസീര്‍ പറയുന്നു.
പഠി്ക്കാന്‍ പോകാനൊന്നും അന്ന് പണം ഇല്ലായിരുന്നു. അതിനാല്‍ തന്നെ തിരൂരങ്ങാടിയിലുള്ള യത്തീംഖാനയില്‍ കൊണ്ടുവിട്ടിരുന്നുവെന്നും അപ്പോഴൊന്നും അതൊരു അനാഥാലയമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
ചായസത്കാരം എന്ന പരിപാടി നടക്കുമ്പോള്‍ അവിടെ വരുന്നവര്‍ കഴിച്ച് ബാക്കിയുള്ള ഭക്ഷണം ഒരു സ്ഥലത്ത് നിക്ഷേപിക്കാറുണ്ടെന്നും അത് പെറുക്കിയെടുത്ത് പലപ്പോഴും വിശപ്പ് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വാപ്പ മരിച്ചതോടെ തനിക്ക് കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ടി വരെ വന്നിട്ടുണ്ടെന്നും നടന്‍ പറയുന്നു.
അത് മാത്രമല്ല, മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന എല്ലാജോലികളും താന്‍ ചെയ്തിട്ടുണ്ടെന്നും കലാരംഗത്തേക്ക് എത്തിയതോടെയാണ് ജീവിതത്തില്‍ കുറച്ചെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.