ലോകകപ്പ് ഇത്തവണ ഇന്ത്യയ്ക്ക്, ഈ അഞ്ച് പേർ ചേർന്ന് അത് നേടിയിരിക്കും

26

ഏകദിന ലോകകപ്പ് ഇത്തവണ ഇന്ത്യയ്ക്ക് ലഭിക്കുമോ? ക്രിക്കറ്റ് ലോകവും ആരാധകരും ആകെ ഉന്നയിക്കുന്ന ചോദ്യമാണിത്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതോടെ ഉയർന്ന ചില ആശങ്കകൾ ഇപ്പോഴും അലയടിക്കുന്നുണ്ടെങ്കിലും ലോകകപ്പ് നേടാൻ കെൽപ്പുള്ള ടീമാണ് പ്രഖ്യാപിക്കപ്പെട്ടത് എന്നതിൽ സംശയമില്ല.

Advertisements

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടീമിലെ അഞ്ചുപേരിലേക്ക് നീങ്ങുന്നു. ആ അഞ്ചുപേർ ചേർന്ന് ഇന്ത്യയ്ക്ക് ലോകകിരീടം നേടിത്തരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആ അഞ്ചുപേരാണ് ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടുകൾ. അതിൽ ആദ്യത്തെയാൾ മഹേന്ദ്രസിംഗ് ധോണി തന്നെയാണ്.

ക്യാപ്ടൻ എന്ന നിലയിൽ വിരാട് കോഹ്ലി സാന്നിധ്യമായുണ്ടെങ്കിലും എല്ലാ തന്ത്രങ്ങളും ആവിഷ്‌കരിക്കുക ധോണി തന്നെയായിരിക്കും.

കളിയുടെ എല്ലാ മേഖലകളിലും നിയന്ത്രണവും ആധിപത്യവുമുള്ള ധോണി ടീമിലുള്ളപ്പോൾ എതിർ ടീമുകൾ കടുത്ത സമ്മർദ്ദത്തിലാകുമെന്ന് തീർച്ചയാണ്.

രോഹിത് ശർമയാണ് അടുത്തയാൾ. തൻറേതായ ദിവസം എതിർ ടീമിനെ തവിടുപൊടിയാക്കാൻ രോഹിത് ശർമ ഒറ്റയ്ക്ക് മതി.

ലോകത്തെ ഏത് ടീമിനെയും തകർക്കാൻ പോന്ന സ്‌ഫോടനശേഷിയുള്ള ബാറ്റിംഗ് കരുത്തിൽ രോഹിത് ശർമ കളം നിറഞ്ഞാൽ ഇന്ത്യയ്ക്ക് ലോകകിരീടം ഈസിയായി സ്വന്തമാക്കാം.

ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ഇന്ത്യൻ പേസ് ബൌളിംഗിൻറെ കുന്തമുനയാണ് ബൂമ്ര.

ലോകത്തിലെ ഏത് പിച്ചിലും ഏത് ഉഗ്രപ്രഭാവനായ ബാറ്റ്സ്മാനെയും വിറപ്പിക്കാൻ പോന്ന യോർക്കറുകൾ ബൂമ്ര തൊടുക്കുമെന്നതിൽ സംശയമില്ല. എതിർ ടീമുകളിലെ ബാറ്റ്‌സ്മാൻമാരുടെ പേടിസ്വപ്നമായിരിക്കും ബൂമ്രയുടെ വൈവിധ്യവും മൂർച്ചയേറിയതുമായ ബൌളിംഗ്.

ഓൾറൌണ്ടർ ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യ കരുതിവച്ചിരിക്കുന്ന മറ്റൊരു ആയുധം. ഏത് പിച്ചിലും ഏത് ബൌളർക്കുനേരെയും ഭയരഹിതവും അനായാസവും ബാറ്റിംഗ് വെടിക്കെട്ട് തീർക്കാൻ പാണ്ഡ്യയ്ക്ക് കഴിയും.

മികച്ച ഫിനിഷർ എന്ന നിലയിൽ പ്രധാന സ്ഥാനം പാണ്ഡ്യയ്ക്കുണ്ട്. തകർപ്പൻ ബൌളറാണെന്നതും പാണ്ഡ്യയുടെ മാറ്റ് കൂട്ടുന്നു. ഫീൽഡിംഗിലും മിന്നൽ സാന്നിധ്യമാണ് ഹാർദ്ദിക് പാണ്ഡ്യ.

രവീന്ദ്ര ജഡേജയാണ് ടീം ഇന്ത്യയുടെ അടുത്ത വജ്രായുധം. ബാറ്റുകൊണ്ടും ബോൾ കൊണ്ടും എതിർ ടീമിൻറെ നട്ടെല്ലൊടിക്കാൻ കഴിവുള്ള പ്രതിഭ.

അസാധാരണമായ ഫീൽഡിംഗ് മികവ്. മാത്രമല്ല, ടീം അംഗങ്ങളെ മുഴുവൻ പ്രചോദിപ്പിച്ചുകൊണ്ട് ഫീൽഡിൽ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം.

രവീന്ദ്ര ജഡേജ ലോകകപ്പിലെ പല കളികളിലും നിർണായകസ്വാധീനമാകുമെന്നതിൽ സംശയമില്ല. ഈ അഞ്ചുപേർ ഉണർന്നുകളിച്ചാൽ ലോകകിരീടം ഇത്തവണ ഇന്ത്യയിലേക്ക് എത്തും എന്നതിൽ സംശയമേതുമില്ല.

Advertisement