തോറ്റു മടങ്ങിയത് ഏഴിൽ ആറ് തവണ എട്ടാം തവണ എന്താവും; ചരിത്രം ന്യൂസിലൻഡിന് എതിര്

16

ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈന്ൽ പോരാട്ടത്തിൽ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നതാണ് അവരുടെ കഴിഞ്ഞ ലോകകപ്പുകളിലെ കണക്കുകൾ. സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലുമായി 2015ൽ നടന്ന ടൂർണമെന്റ് മാത്രമാണ് ഇതിനൊരപവാദം.

ആദ്യമായി ഫൈനലിലെത്തിയ അവർ ഓസീസിന് മുന്നിൽ കിരീടം അടിയറവ് വയ്ക്കുകയായിരുന്നു. എട്ടാം ലോകകപ്പ് സെമിക്കായാണ് നാളെ ന്യൂസിലൻഡ് ഇറങ്ങുന്നത്. കഴിഞ്ഞ ഏഴ് സെമിയിൽ ആറെണ്ണത്തിലും അവർക്ക് തോൽവിയായിരുന്നു ഫലം.

Advertisements

ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെമി പോരാട്ടം കളിച്ച ടീമുകൾ. ഇരു ടീമുകളുടേയും എട്ടാം ലോകകപ്പ് സെമിയാണ് നടക്കാനിരിക്കുന്നത്. ഓസീസ് കഴിഞ്ഞ ഏഴ് സെമിയും വിജയിച്ച് ഫൈനലിലേക്ക് കടന്നു അഞ്ച് തവണ കിരീടം സ്വന്തമാക്കിയവരാണ്.

ഇത്തവണ രണ്ടാം സെമിയിൽ ആതിഥേയരായ ഇം?ഗ്ലണ്ടാണ് ഓസീസിന്റെ എതിരാളികൾ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലോകകപ്പ് സെമിയിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. 1975 ലെ പ്രഥമ ലോകകപ്പിൽ തന്നെ സെമിയിൽ കടന്നവരാണ് കിവികൾ.

അന്ന് കിരീടം സ്വന്തമാക്കിയ വെസ്റ്റിൻഡീസിനോട് അഞ്ചു വിക്കറ്റിന് തോറ്റ് അവർ പുറത്താകുകയായിരുന്നു. 1979ൽ ഇംഗ്ലണ്ടാണ് കിവീസിന്റെ വഴിയടച്ചത്. ഒൻപത് റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 1992ൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിലെത്തിയ പാകിസ്ഥാൻ കിരീടവുമായാണ് മടങ്ങിയത്.

1999ലും കിവികൾ പാകിസ്ഥാന് മുന്നിൽ തന്നെ കീഴടങ്ങി. തോൽവി ഒൻപത് വിക്കറ്റിനായിരുന്നു. 2007ൽ കിവീസിനെ തോൽപ്പിച്ചത് ശ്രീലങ്കയായിരുന്നു. 81 റൺസിനായിരുന്നു തോൽവി. 2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ശ്രീലങ്ക തന്നെ കിവീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ ആദ്യമായി കിവീസ് ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്.

സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മഴ കളിച്ചെങ്കിലും ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് വിക്കറ്റിന് വിജയിച്ചായിരുന്നു അവർ കലാശപ്പോരിന് യോഗ്യത സ്വന്തമാക്കിയത്. കണക്കുകൾ ഇന്ത്യക്കാണ് അനുകൂലമായി നിൽക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വരാനുള്ള അവസരം മഴയെ തുടർന്ന് നഷ്ടപ്പെട്ടതിനാൽ ഈ ലോകകപ്പിൽ ആദ്യമായാണ് അവർ പോരിനിറങ്ങുന്നത്. ലോകകപ്പിന് മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് കീഴടക്കി.

Advertisement