240 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ലോകകപ്പിന്റെ ആദ്യ സെമിയിൽ ബാറ്റേന്തിയ ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ച് ന്യൂസിലൻഡ്. ടൂർണമെന്റിൽ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ എന്നിവരെ വീഴ്ത്തിയാണ് കിവികൾ തിരിച്ചടിച്ചത്.
മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാഥമിന് ക്യാച്ച് നൽകിയാണ് ഹിറ്റ്മാൻ മടങ്ങിയത്. നാല് പന്തിൽ ഒരു റൺസായിരുന്നു രോഹിത്തിൻറെ സമ്പാദ്യം. സാഹചര്യങ്ങൾ മുതലാക്കി ന്യൂസിലൻഡ് പേസ് നിര മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലിയും (1) വീണു.
ട്രെൻഡ് ബോൾട്ടിൻറെ പന്തിൽ കോലി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. കോലി റിവ്യൂവിന് പോയെങ്കിലും അമ്പയറുടെ തീരുമാനത്തിന് അനുകൂലമായി മൂന്നാം അമ്പയറും വിധി എഴുതി.
അധികം വൈകാതെ രാഹുലിനെയും (1) മാറ്റ് ഹെൻറി ലാഥമിന്റെകൈകളിൽ എത്തിച്ചു. നേരത്തെ, മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ന്യൂസിലൻഡ് മുട്ടുമടക്കുകയായിരുന്നു.
ഇന്ത്യൻ പേസ്-സ്പിൻ കൂട്ടുക്കെട്ടുകൾ നിറഞ്ഞാടിയപ്പോൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് ന്യൂസിലൻഡ് സ്‌കോർ ബോർഡിൽ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് മഴ എത്തിയത്.
തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റിയ കളിയിൽ പിന്നീട് 28 റൺസ് മാത്രമാണ് കിവികൾ കൂട്ടിചേർത്തത്. കിവീസിനായി നായകൻ കെയ്ൻ വില്യംസണും (67), റോസ് ടെയ്‌ലറും (74) അർധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
കളി പുരോഗമിക്കുമ്പോൾ 8 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തിനൊപ്പം ദിനേശ് കാർത്തിക്കാണ് ക്രീസിൽ.