ഒത്തുകളി വിവാദം ചൂടുപിടിക്കുന്നു, ഇന്ത്യൻ സൂപ്പർ താരങ്ങളും ഒത്തുകളിച്ചു, കേരള ക്യാപ്റ്റനെ ചോദ്യം ചെയ്യും

19

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം ചൂടുപിടിക്കുന്നു. കർണാടക പ്രീമിയർ ലീഗ് (കെപിഎൽ) ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന ഒത്തുകളി വിവാദത്തിന്റെ വ്യാപ്തി കരുതിയതിനേക്കാൾ വളരെ ശക്തമെന്ന് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പ, വിനയ് കുമാർ എന്നിവർക്ക് പോലീസ് നോട്ടീസ് അയച്ചു. ഒത്തുകളി കേസ് രാജ്യാന്തര താരങ്ങളിലേക്കു നീങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം സൂചന നൽകിയ പൊലീസ് ഇതിനു പിന്നാലെയാണു രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സജീവമല്ലാത്ത റോബിൻ ഉത്തപ്പയ്ക്കും വിനയ്കുമാറിനും നോട്ടീസ് അയച്ചത്.

Advertisements

കേരളത്തിന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഉത്തപ്പ ഇപ്പോൾ. വാതുവെയ്പുകാർക്കായി ഫൈനൽ ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ നേരത്തേ നിശ്ചയിക്കുകയും അതനുസരിച്ച് ബാറ്റിംഗ് മെല്ലെയാക്കുകയും ചെയ്തെന്ന കേസിൽ നിരവധി കർണാടക രഞ്ജി താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

സിഎം ഗൗതം, അബ്രാർ ഖാസി, ബെളഗാവി പാന്തേഴ്സ് ടീം ഉടമ അലി അസ്ഫക് താര, ബെംഗളൂരു ബ്ലാസ്റ്റേഴ്സ് താരങ്ങളായ എം വിശ്വനാഥൻ, നിഷാന്ത് സിംഗ് ഷെഖാവത്, ബോളിംഗ് കോച്ച് വിനു പ്രസാദ് എന്നിവരാണ് അറസ്റ്റിലായ പ്രമുഖർ.

ഇതിന് പിന്നാലെയാണ് ഉത്തപ്പയ്ക്കും വിനയ് കുമാറിനും നോട്ടീസ് അയച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Advertisement