രഹാനെ മാറി പുതിയ ക്യാപ്ടൻ എത്തി, മുംബൈ ഇന്ത്യൻസിനെ മറികടന്ന് രാജസ്ഥാൻ റോയൽസ് വിജയതേരോട്ടത്തിൽ

18

രാജസ്ഥാൻ റോയൽസിന് ഐപിഎല്ലിൽ മൂന്നാം ജയം. പുതിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കീഴിലിറങ്ങിയ രാജസ്ഥാൻ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കുകയായിരുന്നു.

ജയ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു.

Advertisements

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 59 റൺസുമായി പുറത്താവാതെ നിന്ന സ്മിത്താണ് വിജയശിൽപി.

റിയാൻ പരഗ് (29 പന്തിൽ 43), സഞ്ജു സാംസൺ (19 പന്തിൽ 35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മുൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ (12 പന്തിൽ 12) പെട്ടന്ന് മടങ്ങി. എന്നാൽ ഓപ്പണറായി എത്തിയ സഞ്ജുവിന്റെ ഇന്നിങ്സ് രാജസ്ഥാന് മികച്ച തുടക്കം നൽകാൻ സഹായിച്ചു.

ആറ് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. എന്നാൽ സഞ്ജുവിനെ രാഹുൽ ചാഹർ മടക്കിയയച്ചു.

പിന്നാലെ എത്തിയ ബെൻ സ്റ്റോക്സി (0)ന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. എന്നാൽ പരഗ്- സ്മിത്ത് കൂട്ടുക്കെട്ട് തുണയായി.

ഇരുവരും 70 റൺസാണ് കൂട്ടിച്ചേർത്തത്. പരാഗ്, ആഷ്ടൺ ടർണർ (0) എന്നിവർ തൊട്ടടുത്ത പന്തുകളിൽ മടങ്ങിയെങ്കിലും സ്റ്റുവർട്ട് ബിന്നി (നാല് പന്തിൽ ഏഴ്) വിജയം പൂർത്തിയാക്കി.

ചാഹർ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി നേരത്തെ, മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്.

47 പന്തിൽ 65 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറർ. രാജസ്ഥാന് വേണ്ടി ശ്രേയാസ് ഗോപാൽ രണ്ട് വിക്കറ്റെടുത്തു.

മൂന്നാം ഓവറിൽ തന്നെ മുംബൈക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ (ഏഴ് പന്തിൽ അഞ്ച്) നഷ്ടമായി. ശ്രേയാസ് ഗോപാൽ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയ സൂര്യകുമാർ യാദവും (33 പന്തിൽ 34) ഡി കോക്കുമാണ് മുംബൈയെ കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ഇരുവരും മടങ്ങിയതോടെ മുംബൈയുടെ റൺനിരക്ക് കുറഞ്ഞു. യാദവിനെ ഗോപാലും സ്റ്റുവർട്ട് ബിന്നിയും ഡി കോക്കിനെ ഗോപാലും മടക്കി.

ഹാർദിക് പാണ്ഡ്യ (15 പന്തിൽ 23), കീറൺ പൊള്ളാർഡ് (ഏഴ് പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ബെൻ കട്ടിങ് (13), ക്രുനാൽ പാണ്ഡ്യ (2) എന്നിവർ പുറത്താവാതെ നിന്നു.

ഗോപാലിന് പുറമെ ബിന്നി, ജോഫ്ര ആർച്ചർ, ജയദേവ് ഉനദ്ഖഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement