അവസാന പന്ത് വരെ കൊട്ടിക്കയറി ആവേശപ്പൂരം, മലിംഗയുടെ അവസാന ഓവറിൽ സംഭവിച്ചത് ഇങ്ങനെ

16

ഐപിഎല്ലിൽ അവസാന പന്ത് വരെ കൊട്ടിക്കയറിയ ആവേശപ്പൂരത്തിനൊടുവിൽ മുംബൈയുടെ കിരീടധാരണം.

മൂന്നോവറിൽ 42 റൺസ് വഴങ്ങിയ ലസിത് മലിംഗയെ അവസാന ഓവർ ഏൽപ്പിക്കുമ്പോൾ മുംബൈയ്ക്ക് ജയപ്രതീക്ഷ കുറവായിരുന്നു.

Advertisements

ബൂമ്രയുടെ തൊട്ട് മുൻ ഓവറിലെ അവസാന പന്ത് വിക്കറ്റിന് പിന്നിൽ ക്വിന്റൺ ഡീ കോക്കിന്റെ കൈകളിലൂടെ ചോർന്ന് ബൗണ്ടറി തൊട്ടപ്പോൾ ഇത് തങ്ങളുടെ ദിവസമല്ലെന്ന് ഉറപ്പിച്ചതാണ്.

എന്നാൽ ഷെയ്ൻ വാട്‌സന്റെ ഭാഗ്യം അവസാന ഓവറിൽ റണ്ണൗട്ടിന്റെ രൂപത്തിൽ അവസാനിച്ചപ്പോൾ നാലാംവട്ടവും മുംബൈ കിരീടത്തിൽ തൊട്ടു.

മലിംഗയുടെ അവസാന ഓവർ. ജയത്തിലേക്ക് വേണ്ടത് 6 പന്തിൽ 9 റൺസ് ആദ്യ പന്തിൽ വാട്‌സൺ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിൾ എടുത്തു.

രണ്ടാം പന്ത് ഫുൾടോസായെങ്കിലും മലിംഗയ്ക്കു നേരെ അടിച്ച ജഡേജക്ക് സിംഗിൾ മാത്രമെ നേടാനായുള്ളു.

മൂന്നാം പന്ത് ലെഗ് സ്റ്റംപിൽ ലോഫുൾടോസ്. മിഡ് വിക്കറ്റിലേക്ക് അടിച്ച് വാട്‌സൺ രണ്ട് റൺസ് ഓടിയെടുത്തു. ചെന്നൈക്ക് ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ അഞ്ച് റൺസ്.

നാലാം പന്ത് മലിംഗയുടെ യോർക്കർ ഡീപ് പോയന്റിലേക്ക് അടിച്ച് വാട്‌സൺ രണ്ടാം റണ്ണിനായി ശ്രമിക്കുന്നു.

ക്രുനാൽ പാണ്ഡ്യയുടെ ശക്തമായ ത്രോയിൽ ഡീ കോക്കിന്റെ സ്റ്റംപിംഗ്. വാടസൺ റണ്ണൗട്ട്. ചെന്നൈക്ക് ജയിക്കാൻ രണ്ട് പന്തിൽ നാലു റൺസ്.

ഷർദ്ദുൽ ഠാക്കൂറാണ് വാട്‌സണ് പകരം ക്രീസിലെത്തിയത്. അഞ്ചാം പന്ത് ഫുൾടോസ്. സ്‌ക്വയർ ലെഗ്ഗിലേക്ക് അടിച്ച് ഠാക്കൂർ രണ്ട് റൺസ് ഓടിയെടുത്തു.

അവസാന പന്തിൽ ചെന്നൈക്കും കിരീടത്തിനും അകലെ രണ്ട് റൺസിന്റെ അകലം. മലിംഗയുടെ സ്ലോ ഓഫ് കട്ടർ.

ക്രോസ് ബാറ്റ് കളിക്കാൻ ശ്രമിച്ച ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അമ്പയർ വിരലുയർത്തുാൻ ഒരുങ്ങും മുമ്പെ മുംബൈയുടെ വിജയാഘോഷവും.

Advertisement