സെഞ്ച്വറി നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ: കളിയും തോറ്റു, വെടിക്കെട്ട് ബാറ്റിങ്ങോടെ 99 റൺസ് നേടിയിട്ടും ക്രിസ് ഗെയിലിന് വേദന

28

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്ലിൽ ആദ്യ ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.

Advertisements

ബാംഗ്ലൂർ 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. തുടർച്ചയായ ആറ് തോൽവിക്ക് ശേഷമാണ് ബാംഗ്ലൂർ വിജയിക്കുന്നത്.

വിരാട് കോലി (53 പന്തിൽ 67), ഡിവില്ലിയേഴ്സ് (38 പന്തിൽ പുറത്താവാതെ 58) എന്നിവരാണ് ബാംഗ്ലൂരിന് വിജയം എളുപ്പമാക്കിയത്. മാർകസ് സ്റ്റോയിനിസ് (16 പന്തിൽ പുറത്താവാതെ 28) പുറത്താവാതെ നിന്നു. പാർത്ഥിവ് പട്ടേലാ (9 പന്തിൽ 19)ണ് പുറത്തായ മറ്റൊരു താരം.

നേരത്തെ, ക്രിസ് ഗെയ്ൽ പുറത്താവാതെ നേടിയ 99 റൺസിന്റെ കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 173 റൺസെടുത്തത്.

ബാംഗ്ലൂരിന് വേണ്ടി യൂസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് നിരയിൽ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

കെ.എൽ രാഹുൽ (18), മായങ്ക് അഗർവാൾ (15), സർഫറാസ് ഖാൻ (15), സാം കറൻ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ.

മൻദീപ് സിങ് 18 റൺസുമായി പുറത്താവാതെ നിന്നു. ചാഹലിന് പുറമെ മുഹമ്മദ് സിറാജ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

അതേ സമയം ചുണ്ടിനും കപ്പിനുമിടയിൽ സെഞ്ചുറി നഷ്ടപ്പെടുന്ന വേദനയെന്തെന്ന് ക്രിസ് ഗെയിലും തിരിച്ചറിഞ്ഞു. അർഹിച്ച സെഞ്ചുറിക്ക് ഒരു റൺ അകലെ ഓവർ അവസാനിച്ചെങ്കിലും ഐ.പി.എല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്താണ് ഹോംഗ്രൗണ്ടിൽ ഗെയ്ൽ തകർത്താടിയത്.

മൊഹാലിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടന്ന മത്സരത്തിലാണ് കിങ്സ് ഇലവൻ പഞ്ചാബ് ഓപ്പണറായ ഗെയ്ലിന്റെ പ്രകടനം. 64 പന്തിൽ 10 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെയാണ് ഗെയ്ൽ 99 റൺസെടുത്തത്.

Advertisement