വിനയായത് മധ്യനിരയിലെ മെല്ലെപ്പോക്കും ധാണിയുടെയും പാണ്ഡ്യയുടെയും ഒച്ചിഴയും ബാറ്റിംഗും: സെമി ദുരന്തമായതിന്റെ കാരണങ്ങൾ ഇങ്ങനെ

12

ഇത്തവണത്തെ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഇന്ത്യ പൊരുതി വീണപ്പോൾ തല ഉയർത്തി നിന്നത് രവീന്ദ്ര ജഡേജ മാത്രം. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും ഒരുപോലെ മിന്നിയ ജഡേജയുടെ സൂപ്പർമാൻ പ്രകടനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ തോൽവി ഇതിലും കനത്തതാവുമായിരുന്നു.

Advertisements

ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത് പ്രധാനമായും അഞ്ച് കാരണങ്ങൾ ആണ്. അതിൽ ഒന്ന് രോഹിത്തിന്റെയും കോലിയുടെയും പുറത്താകൽ ആയിരുന്നു. ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മുന്നേറ്റം രോഹിത്, കോലി, രാഹുൽ സഖ്യത്തിന്റെ ബാറ്റിംഗ് മികവിലായിരുന്നു. മധ്യനിരയുടെ ബലഹീനത അധികം പ്രകടമാകാതിരുന്നതും ഇവരുടെ പ്രകടനം കൊണ്ടാണ്. എന്നാൽ നാലോവറിനുള്ളിൽ മൂന്നുപേരും കൂടാരം കയറിയതോടെ ഇന്ത്യ പതറി.

രണ്ടാമതായി മധ്യനിരയിലെ മെല്ലെപ്പോക്കും ഇന്ത്യക്ക് വിനയായി. നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് അനായാസം ബാറ്റിംഗ് തുടങ്ങിയെങ്കിലും ദിനേശ് കാർത്തിക്ക് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. നേരിട്ട ആദ്യ 20 പന്തിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്ന കാർത്തിക് 25 പന്തിൽ 6 റൺസെടുത്താണ് പുറത്തായത്. കാർത്തിക്ക് പുറത്തായശേഷം ഹർദ്ദിക് പാണ്ഡ്യക്കൊപ്പം കൂട്ടുകെട്ടുയർത്തിയ ഋഷഭ് പന്തും റൺസ് വരൾച്ചയിൽ വിക്കറ്റ് വലിച്ചെറിഞ്ഞു.

ഏംഎസ് ധോണിയുടെയും പാണ്ഡ്യയുടെയും ഒച്ചിഴയും ബാറ്റിംഗ് ആണ് മൂന്നാമത്തെ കാരണം ഋഷഭ് പന്ത് പുറത്തായശേഷം അനാവശ്യകരുതലെടുത്ത ധോണിയും പാണ്ഡ്യയും സമ്മർദ്ദം സ്വയം വിളിച്ചുവരുത്തി. സിംഗിളുകളെടുക്കാൻ പോലും ഇരുവരും ബുദ്ധിമുട്ടി. ഒടുവിൽ റൺ നിരക്കിന്റെ സമ്മർദ്ദത്തിൽ സാന്റ്‌നറെ സിക്‌സറടിക്കാനുള്ള ശ്രമത്തിൽ പാണ്ഡ്യ വില്യംസണ് ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു.

നാലാമത്തെ കാരണം ജഡേജയുടെ പുറത്താകൽ തന്നെയാണ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 48-ാം ഓവറിൽ രവീന്ദ്ര ജഡേജ പുറത്താകുംവരെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മറുവശത്ത് ധോണിയുടെ മെല്ലെപ്പോക്ക് സമ്മർദ്ദം കൂട്ടിയപ്പോൾ ബോൾട്ടിനെതിരെ സിക്‌സറടിക്കാൻ ശ്രമിച്ച ജഡേജയുടെ പുറത്താകൽ കളിയിൽ നിർണായകമായി. ഇതോടെ എല്ലാ പ്രതീക്ഷകളും ധോണിയുടെ ചുമലിലായി. ഒരറ്റത്ത് ജഡേജ അടിച്ചു തകർക്കുമ്പോഴും സിംഗിളുകൾ മാത്രമായിരുന്നു ധോണിയുടെ ബാറ്റിൽ നിന്ന് വന്നത്. ജഡേജക്ക് സ്‌ട്രൈക്ക് കൈമാറാൻ പോലും ധോണിക്ക് പലപ്പോഴും കഴിഞ്ഞതുമില്ല.

അവസാന കാരണം ധോണിയുടെ അനാവശ്യ റണ്ണൗട്ട്. ധോണി ക്രീസിലുള്ളപ്പോൾ അവസാന രണ്ടോവറിൽ 31 റൺസ് എന്നത് ഇന്ത്യക്ക് അസാധ്യമായിരുന്നില്ല. ലോക്കി ഫെർഗൂസന്റെ ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ച് ധോണി ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. എന്നാൽ മൂന്നാം പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച ധോണിയെ ഗപ്ടിൽ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീർന്നു.

Advertisement