മദ്യപാനിയായ പിതാവ് കുടുംബം നോക്കാത്തതിനാല്‍ ബാധ്യതമുഴുവന്‍ തലയിലേറ്റി, കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍; എന്നിട്ടും ആരും മോഹിക്കുന്ന ഐഎഎസില്‍ സ്വപ്ന തിളക്കത്തോടെ റാങ്ക് നേടി; ശിവഗുരു പ്രഭാകരന്റെ കണ്ണുനനയിക്കുന്ന ജീവിതകഥ ഇങ്ങനെ

24

തഞ്ചാവൂര്‍: പൗലോ കൊയ്‌ലയുടെ ‘ഒരു ലക്ഷ്യത്തിനുവേണ്ടി നിങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ ലോകം നിങ്ങള്‍ക്കു പിറകേ വരുമെന്ന’ വാക്കുകള്‍ ശരിയാണെന്ന് വിശ്വസിച്ചു പോകും ശിവഗുരു പ്രഭാകരനെന്ന ഇക്കൊല്ലത്തെ സിവില്‍ സര്‍വീസ് വിജയിയുടെ കഥ കേട്ടാല്‍.

തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍ അഖിലേന്ത്യ തലത്തില്‍ 101ാം റാങ്ക് നേടി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരന്‍ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാന്‍ 12ാം ക്ലാസില്‍ വച്ച് പഠനമുപേക്ഷിച്ചു.

Advertisements

പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെയുത്തു.ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയില്‍ മുടങ്ങിയ പഠനം തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്.

പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ എം ടെകും പാസായി.മൊബൈല്‍ േേഷാപ്പില്‍ സെയില്‍സ് മാനായി ജോലിയെടുത്താണ് ഐ ഐ ടി എന്‍ട്രന്‍സ് കോച്ചിങ്ങിനിടെ ജീവിതച്ചലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന്‍ പ്‌ളാറ്റ് ഫോമിലായിരുന്നു.

ഐഐടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മുന്നു തവണ സിവില്‍ സര്‍വീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ യുപിഎസ് സിക്കു മുട്ടു മടക്കേണ്ടി വന്നു. ജീവിതം അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്ന് താന്‍ കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃകയാക്കാമെന്ന് പ്രഭാകരന്‍ പറയുന്നു.

Advertisement