അമ്പാടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഞെട്ടി ക്രിക്കറ്റ് ലോകം

17

ഇത്തവണത്തെ ലോകകപ്പ് ടീമിൽ ഇടംലഭിക്കാതിരുന്ന ഇന്ത്യൻ താരം അമ്പാടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചതോടെയാണ് റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏകദിനത്തിൽ 47.5 ശരാശരിയിൽ 1694 റൺസും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ താരം 10 തവണ അർധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

ബിസിസിഐ സെലക്ടർമാരോടുളള കടുത്ത അതൃപ്തിയെ തുടർന്നാണ് 33കാരനായ റായിഡു വിരമിക്കാനുളള തീരുമാനം ധൃതിപിടിച്ചെടുക്കാൻ കാരണമെന്നാണ് സൂചന. ഇന്ത്യൻ ടീമിൽ നാലാം നമ്പർ തലവേദനയ്ക്ക് പരിഹാസരമായാണ് റായിഡുവിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനമാണ് താരത്തെ ഒഴിവാക്കാൻ സെലക്ടർമാർ തിരുമാനിച്ചതിന് പിന്നിലുളള കാരണം.

അതെസമയം റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കർ ദയനീയ പ്രകടനമാണ് ലോകകപ്പിൽ കാഴ്ച്ചവെച്ചത്. വിജയ് ശങ്കർ 3ഡി താരമാണെന്ന മുഖ്യ സെലക്ടർ എംഎസ്‌കെ പ്രസാദിന്റെ വിലയിരുത്തലിനെ പരിഹസിച്ച് റായിഡു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് പേർ പരിക്കേറ്റ് പിന്മാറിയിട്ടും തന്നെ പരിഗണിക്കാത്തത് റായിഡുവിന് മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു. ഇതോടെയാണ് റായിഡു അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി മടങ്ങിവരേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Advertisement