മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി പരിഗണിക്കുമെന്ന് തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. എന്നാൽ, അവസാനം മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, പുരസ്‌കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു.
എന്നാൽ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.
ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്.
മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്, രാഹുൽ റവൈൽ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രം ചലോ ജീതേ ഹെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും വിവാദമുണ്ടായി . എന്നാൽ, ‘അതിനെക്കുറിച്ച് അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചത്.