ഒറ്റയടിക്ക് പിന്നിലാക്കിയത് സച്ചിനെയും പോണ്ടിങ്ങിനെയും; പകരക്കാരനില്ലാതെ ഇന്ത്യൻ നായകൻ കോഹ്ലി

10

കൊൽക്കൊത്തിയിൽ ബംഗ്ലാദേശിന് എതിരായി നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ റെക്കോഡുകൾ പഴങ്കഥയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെയും ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോഹ്ലി ശനിയാഴ്ച ഉച്ചയ്ക്ക് മറികടന്നത്.

Advertisements

ഒരു ക്യാപ്റ്റൻ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോഹ്ലി രണ്ടാംസ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ടെസ്റ്റിൽ രണ്ടാം ദിവസമാണ് തന്റെ 27ാം സെഞ്ചുറി കോഹ്ലി നേടിയത്. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിൽക്കേ കോഹ്ലി നേടുന്ന 20ാം സെഞ്ചുറിയാണിത്. 23 ടെസ്റ്റ് സെഞ്ചുറികൾ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

എല്ലാ ഫോർമാറ്റുകളിലുമായി കോഹ്ലി നേടുന്ന 70ാം സെഞ്ചുറിയാണിത്. എല്ലാ ഫോർമാറ്റുകളിലുമായി ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ഇതോടെ നേടിയത് 41ാം സെഞ്ചുറിയാണ്. അതിനിടെ 27 ടെസ്റ്റ് സെഞ്ചുറികൾ വേഗത്തിൽ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കൊപ്പം കോഹ്ലി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

141 ഇന്നിങ്സുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല, ഏറ്റവും വേഗത്തിൽ 70 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡിൽ സച്ചിനെ മറികടക്കാനും അദ്ദേഹത്തിനായി. സച്ചിൻ 505 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോൾ, കോഹ്ലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്സുകളാണ്. പോണ്ടിങ് നേടിയതാകട്ടെ, 649 ഇന്നിങ്സുകളിൽ നിന്ന്. വെള്ളിയാഴ്ച ഇതേ ടെസ്റ്റിന്റെ ആദ്യദിനം ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി അയ്യായിരം റൺസ് പിന്നിട്ടിരുന്നു.

Advertisement