കിവികളുടെ ബോള്‍ട്ടിളക്കി ഇന്ത്യ: കുല്‍ദീപ് എറിഞ്ഞിട്ടു, കീവിസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

25

മൗണ്ട് മോന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 90 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് കേവലം 234 റണ്‍സിന് പുറത്താകുകയായിരുന്നു.

Advertisements

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. 10 ഓവറില്‍ 45 റണ്‍സ് വങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വറും ചഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയ്ക്കായി ആറ് പേരാണ് ഇന്നത്തെ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മുഹമ്മദ് ഷമി, കേദര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ബ്രെസ്വെല്‍ (57) മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. മുണ്ട്‌റോ (31), ഗപ്റ്റില്‍ (15), വില്യംസണ്‍ (20) ടെയ്‌ലര്‍ (22) ലാഥമം (34) നിക്കോളാസ് (28) ഗ്രാന്‍ഡ് ഹോം (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 324 റണ്‍സാണ് അടിച്ച് കൂട്ടിയത്. അര്‍ധസെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നിവരുടെ മികവിലാണ് ടീം ഇന്ത്യയുടെ മുന്നേറ്റം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹേന്ദ്ര സിംഗ് ധോണിയുടേയും കേദര്‍ ജാദവും ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

രോഹിത്ത് ശര്‍മ്മ 96 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും സഹിതം 87ഉം ധവാന്‍ 67 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 66 റണ്‍സും സ്വന്തമാക്കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 154 റണ്‍സാണ് ചേര്‍ത്തത്. കോഹ്ലി 43ഉം അമ്പാടി റായി 47ഉം റണ്‍സെടുത്ത് പുറത്തായി.

ധോണി 33 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും അടക്കം 48ഉം കേദര്‍ ജാദവ് 10 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം 22 റണ്‍സുമായി പുറത്താകാതെതെ നിന്നു. ന്യൂസിലന്‍ഡിനായി ബോള്‍ും ഫെര്‍ഗൂസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബേ ഓവലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ തുടങ്ങുകയായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഫെര്‍ഗൂസനെ സിക്‌സറടിച്ചാണ് ഹിറ്റ്മാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രോഹിതിന്റെ 38-ാം ഏകദിന അര്‍ദ്ധ സെഞ്ച്വറിയാണിത്. ഗ്രാന്‍ഡ്‌ഹോമിനെ 21-ാം ഓവറില്‍ ഡബിളെടുത്ത് ധവാന്‍ 27-ാം അര്‍ദ്ധ സെഞ്ച്വറിയിലെത്തി.

പതിനാലാം തവണയാണ് ഇരുവരും നൂറിലേറെ റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. നേപ്പിയറിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സാന്റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടീം സൗത്തിക്ക് പകരം കോളിന്‍ ഗ്രാന്‍ഡ്‌ഹോമും ടീമിലെത്തി.

ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്.

Advertisement