എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന മല്ലന്‍ യുദ്ധത്തിനില്ലെന്ന് പറഞ്ഞാല്‍ കോമാളിയാകും; രജനികാന്തിനെ തേച്ചൊട്ടിച്ച് കമല്‍ഹാസന്‍

34

ചെന്നൈ: കരുണാനിധിയുടേയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്‌നാട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ ഡിഎംകെയ്ക്കും ജയലളിതയുടെ എഐഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും മത്സരരംഗത്തുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

Advertisements

എന്നാല്‍ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും രജനികാന്ത് പാര്‍ട്ടി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.

കമല്‍ഹാസന്‍ ആകട്ടെ സജീവ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോവുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയിരിക്കുകയാണ്. രജനികാന്തിന്റെ പിന്മാറ്റത്തെ ട്രോളി പരിഹസിക്കുകയാണ് കമല്‍ഹസന്‍.

”ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും”-ഇങ്ങനെയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകുമെന്നും കമല്‍ പ്രതികരിച്ചു.

ഡിഎംകെയും എംകെ സ്റ്റാലിനേയും കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് കമല്‍ഹാസന്‍. എംകെ സ്റ്റാലിന്‍ നടത്തുന്ന ഗ്രാമസഭ തന്റെ പാര്‍ട്ടി പരിപാടിയുടെ കോപ്പിയടിയാണെന്നും ഇന്നലെ വന്ന പയ്യനില്‍ നിന്നും കോപ്പിയടിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു.

താന്‍ കീറിയ ഷര്‍ട്ട് ധരിക്കില്ലെന്നും, ഇനി നിയമസഭയില്‍ വെച്ച് തന്റെ ഷര്‍ട്ട് കീറിയാല്‍ പകരം മറ്റൊന്ന് ധരിച്ച് പുറത്ത് വരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി വിശ്വാവോട്ടെടുപ്പ് തേടിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കയ്യാങ്കളി നടന്നതും ഇതിനിടെ കീറിയ ഷര്‍ട്ടുമായി പുറത്ത് വന്ന് സ്റ്റാലിന്‍ വാര്‍ത്താ സമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇത്തരത്തിലുള്ള നാടകങ്ങള്‍ തമിഴ്ജനത ഇനി കാണേണ്ടി വരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement