ജയിലില്‍ സ്ഥലമില്ല; കുവൈറ്റ് പ്രവാസി തടവുകാരെ നാട്ടിലേക്ക് അയക്കുന്നു

23

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിദേശ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ്. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തടവുകാരുടെ ആധിക്യം കണക്കിലെടുത്ത് പുതിയ ജയില്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ 2500 തടവുകാരെ പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാല്‍, 6000 പേരോളം ഇപ്പോള്‍ ജയിലിലുണ്ട്. പുതിയ ജയില്‍ കെട്ടിടം നിര്‍മിച്ച് അധികമുള്ള തടവുകാരെ അങ്ങോട്ട് മാറ്റുക, വിദേശ തടവുകാരെ അവരുടെ നാട്ടില്‍ അയക്കുക എന്നിങ്ങനെ രണ്ടു വഴികളാണ് അധികൃതര്‍ ആലോചിക്കുന്നത്.

Advertisements

ശിക്ഷയുടെ ബാക്കി കാലം നാട്ടിലെ ജയിലുകളില്‍ ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരിക്കും വിദേശതടവുകാരെ കയറ്റി അയക്കുക. ഇതിന് അതത് രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്. ആവശ്യമുള്ള ഘട്ടത്തില്‍ തടവുകാര്‍ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങള്‍ നല്‍കുകയും വേണം.

സ്ഥല പ്രശ്നം കാരണം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള 200 തടവുകാരെ നാടുകടത്താന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയ അഡ്വക്കറ്റ് ജനറല്‍ ജസ്റ്റിസ് മുഹമ്മദ് റാഷിദ് അല്‍ ദഈജിന്റ നേതൃത്വത്തിലുള്ള ജയില്‍ പരിഷ്‌കരണ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഇതോടൊപ്പം 700 കുവൈത്തി തടവുകാരെ വിട്ടയക്കാനും തീരുമാനിച്ചിരുന്നു.

Advertisement