കൽപ്പറ്റ: വയനാട്ടിലെ നായ്ക്കട്ടിയിൽ വീടിനുള്ളിലെ സ്‌ഫോടനത്തിൽ 2 പേർ മരിച്ചത് ചാവേർ സ്ഫോടനത്തിൽ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. നായ്ക്കട്ടി ചരുവിൽ അമൽ (36), നായ്ക്കട്ടിയിലെ ഫർണിച്ചർ ഷോപ്പ് ഉടമ മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂർ ബെന്നി (47) എന്നിവരാണ് മരിച്ചത്.
ബെന്നി ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ വച്ചുകെട്ടി അമലിന്റെ വീട്ടിൽ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ശരീരത്തിൽ സ്‌ഫോടക വസ്തു കെട്ടി വച്ച് എത്തിയ ബന്നെ സുഹൃത്തിന്റെ ഭാര്യയായ അമലയെ ചേർത്ത് നിറുത്തി നടത്തിയ സ്ഫോടനമായിരുന്നു ഇതെന്ന് പൊലീസ് തിരിച്ചറിയുന്നു.
കേരളത്തിൽ തന്നെ ചാവേറായി വന്ന് മറ്റൊരാളെ കൂടി കൊലപ്പെടുത്തുന്ന ആദ്യ സംഭവമാണ് ഇത്. അതുകൊണ്ട് തന്നെ പൊലീസ് ഗൗരവത്തോടെയാണ് അന്വേഷണം നടത്തുന്നത്. അബ്ദുൾ നാസറിന്റെ വീടിന്റെ മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സ്‌ഫോടനത്തിൽ ഇരുവരുടെയും ശരീരം ചിന്നിച്ചിതറി. വീടിന്റെ വരാന്തയിൽ നിന്ന് പത്ത് മീറ്ററോളം ദൂരെ വരെ മാംസക്കഷണങ്ങൾ തെറിച്ച് വീണു. തോട്ട പോലുള്ള സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണു സൂചന.
ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മൃതദേഹങ്ങൾക്ക് സമീപം ദേഹമാസകലം രക്തം പുരണ്ട നിലയിൽ അമലിന്റെ 6 വയസ്സുകാരിയായ ഇളയ മകളുമുണ്ടായിരുന്നു. വീടിന് സമീപത്ത് തന്നെ ഭർത്താവ് നടത്തുന്ന അക്ഷയ സെന്ററിലാണ് അമൽ ജോലിയെടുത്തിരുന്നത്.
സംഭവസമയത്ത് മറ്റു 2 മക്കൾ അമലിന്റെ മുട്ടിലിലുള്ള വീട്ടിലായിരുന്നു. നേരത്തെ നായ്‌ക്കെട്ടിയിലായിരുന്നു ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. വർഷങ്ങൾക്കു മുൻപാണ് ബെന്നിയും കുടുംബവും മൂലങ്കാവിലേക്ക് താമസം മാറ്റിയത്.
ടൗണിലെ സ്വന്തം കടയിൽ നിന്നും അരയിൽ ഡിറ്റനേറ്റർ കെട്ടി വച്ച് ബെന്നി നൂറ് മീറ്റർ മാത്രം അകലെയുള്ള നാസറിന്റെ വീട്ടിൽ ബൈക്കോടിച്ചെത്തുകയും ബൈക്ക് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട് അകത്തേക്ക് കടക്കുകയുമായിരുന്നു.
അടുക്കളയിൽ പച്ചക്കറി അരിയുകയായിരുന്ന അമല ശബ്ദം കേട്ട് പുറത്തേക്ക് വരുന്നതിനിടെ ബെന്നി അമലയെ കെട്ടിപ്പിടിക്കുകയും സിഗർ ലൈറ്റ് ഉപയോഗിച്ച് അരയിൽ കെട്ടിയ ഡിറ്റണേറ്ററിന്റെ തിരിക്ക് തീകൊളുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്.
ഇതോടെ ഉഗ്രസ്ഫോടനത്തിൽ ഇരുവരുടെയും ശരീരങ്ങൾ ചിന്നിച്ചിതറി. സ്ഫോടന ശബ്ദം കേട്ട് പരിസരത്തെ വീടുകളിൽ നിന്നും പള്ളിയിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടുകയായിരുന്നു.
നാസറിന്റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അമലുമായി സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ അടുപ്പത്തിൽ എന്തെങ്കിലും വിള്ളൽ വീണതാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ഫർണീച്ചർ കട നടത്തുന്ന ബെന്നിയും അംലയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തിക ഇടപാട് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്തകാലത്തായി കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ സ്വഭാവം ഉള്ളതിനാൽ അക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ട് ഇയാൾ ചാവേറായി മാറിയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലെ ആക്രമത്തിന് മറ്റാരെങ്കിലും പ്രേരണ നൽകിയോ എന്നും പരിശോധിക്കുന്നു.
തിരുവല്ലയിലും തൃശൂരിലും പ്രണയാർഭ്യത്ഥന നിരസിച്ച യുവതികളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ഇതിനെ കൂട്ടിവായിക്കുന്നുണ്ട്. ടിക് ടോക്കിലെ അടുപ്പമായിരുന്നു തൃശൂരിലെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് അബ്ദുൾ നാസർ പള്ളിയിൽ പോയപ്പോഴാണ് സംഭവം നടന്നത്. ഉഗ്രശക്തിയുള്ള സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവച്ച് എത്തിയ ബെന്നി അമലിനെ പുറത്തേക്ക് വിളിച്ച് വരാന്തയിൽ വച്ച് കെട്ടിപ്പിടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ബെന്നിയുടെ ശരീരഭാഗങ്ങൾ അകത്തേക്കും അമലിന്റെ ശരീരഭാഗങ്ങൾ വരാന്തയിൽ നിന്ന് പുറത്തേക്കും ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്.
ബെന്നിയും അമലയും തമ്മിൽ അടുപ്പമുണ്ടായിരുന്നെങ്കിലും, ആറ് മാസമായി അമല അകൽച്ചയിലായിരുന്നു. എന്നാൽ, ഇന്നുരാവിലെ ബെന്നി വീണ്ടും നാസറിന്റെ വീട്ടിലെത്തി. ഇനി വരരുതെന്ന് പറഞ്ഞ് സുഹൃത്ത് കൂടിയായ ബെന്നിയെ നാസർ പറഞ്ഞുവിട്ടു. നാസർ ഉച്ചയ്ക്ക് പള്ളിയിൽ പോയ തക്കം നോക്കിയാണ് ബെന്നി വീണ്ടും പാഞ്ഞെത്തിയത്.
സംഭവസമയത്ത് മുറ്റത്തു കർണാടകക്കാരനായ തൊഴിലാളി വിറക് കീറുന്നുണ്ടായിരുന്നു. ബെന്നി എത്തുന്നതിന് അൽപം മുൻപ് അടുത്ത വീട്ടിൽ നിന്ന് വെള്ളവുമെടുത്ത് അംല വീട്ടിലേക്ക് കയറിയിരുന്നു. സ്ഥലത്തെത്തിയ ബെന്നിയും വീട്ടിലേക്ക് കയറി. ഉടനെയായിരുന്നു സ്‌ഫോടനം. ബെന്നിയും അമലിന്റെ കുടുംബവും അടുപ്പത്തിലായിരുന്നു.
നായ്ക്കട്ടിയിൽ കഴിഞ്ഞ 10 വർഷമായി അക്ഷയകേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലയും. ഫർണിച്ചർ നിർമ്മിച്ച് വിൽപന നടത്തുന്നതിനിടെ നായ്ക്കട്ടിയിൽ അക്ഷയകേന്ദ്രത്തിലും അമലയുടെ വീട്ടിലും സന്ദർശകനായിരുന്നു.
ബന്ധത്തിൽനിന്ന് അമൽ പിന്മാറിയതിന്റെ വൈരാഗ്യത്തിൽ ബെന്നി ഇത്തരമൊരു സാഹസത്തിന് മുതിർന്നതാകാമെന്ന സാധ്യതയാണ് ഇക്കാര്യത്തിൽ പൊലീസ് പരിശോധിക്കുന്നത്.
നാസറും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയം നോക്കി ഒരുവരും ചേർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും ബെന്നിയുടെയും നാസറിന്റെയും വീടുകളിൽ നടത്തുന്ന വിശദ പരിശോധനകളിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ബെന്നി സ്ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് വീടിനുള്ളിലേക്ക് ഓടിക്കയറി ചാവേർ സ്ഫോടനം നടത്തിയതാണോ, ഇരുവരും ചേർന്ന് മരണം വരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ, മരിച്ച ബെന്നിയും വീട്ടമ്മയായ അമലയും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവും മൂന്നു മക്കളുമുള്ള 36 വയസ്സുകാരിയായ അമലക്ക് 46വയസ്സുകാരനായ ബെന്നിയുമായി അടുപ്പമുണ്ടായിരുന്നതായി നാട്ടുകാർ തന്നെ പറയുന്നു.
ഇവരുടെ വീടിന് അടുത്തായി ഒരു ഫർണിച്ചർ കട നടത്തിവരികയായിരുന്നു ബെന്നി. ഇതിനിടയിലാണ് ഇവർ സൗഹൃദത്തിലായതെന്നാണ് കരുതുന്നത്.
അക്ഷയ സെന്ററിലെ നടത്തിപ്പുകാരനായ അബ്ദുൾ നാസറിന് ആയിഷയെ കൂടാതെ അഫ്രൂസ, അഫ്രീന എന്നീ മക്കളുമുണ്ട്. റീനയാണ് ബെന്നിയുടെ ഭാര്യ. അലൻ, അയോണ എന്നിവർ മക്കളാണ്. ബെന്നി സ്വന്തം ഫർണിച്ചർ കടയിൽ ആശാരിപ്പണിയും ചെയ്തിരുന്നു.
അപ്പ പടക്കം പൊട്ടിച്ചതാണെന്ന് ആയിഷ നൽകിയ മൊഴി. ബെന്നിയെ കുട്ടി വിളിക്കുന്നത് അപ്പ എന്നാണ്. ഇന്നലെ ഉച്ചയോടെ ബെന്നി അബ്ദുൾ നാസറിനോട് തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞിരുന്നു. പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ, ഞാൻ പള്ളിയിൽ പോയിട്ട് വരട്ടെ എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞാണ് നാസർ നിസ്‌കരിക്കാൻ പോയത്. അതിന് ശേഷമായിരുന്നു സംഭവം.