ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നാല് കൂട്ടബലാത്സംഗങ്ങള്‍. ഒന്ന് നടന്നത് സംസ്ഥാന തലസ്ഥാന നഗരിയിലും. ഇരകളായവരില്‍ രണ്ടും പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്.
റെയ്‌സന്‍ ജില്ലയിലെ മുര്‍പാര്‍ വില്ലേജിലെ 15 വയസുള്ള പെണ്‍കുട്ടിയാണ് തിങ്കളാഴ്ച രാത്രി ബലാത്സംഗത്തിനിരയായത്. കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.രവി ശങ്കര്‍ ലോധി, ഗംഗ പ്രസാദ് ലോധി എന്നിവരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് താമസസ്ഥലത്തെത്തിച്ച ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്.
രണ്ടാമത്തെ സംഭവം ഗെഹല്‍ വാന്‍ വില്ലേജിലെ 17 വയസുകാരി പെണ്‍കുട്ടിക്ക് നേരെയായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ വനപ്രദേശത്തെക്ക് തട്ടിക്കൊണ്ട് പോയി ബലമായി മദ്യ കുടിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ബില്ല, രാമ്മു എന്നിവരെ പൊലീസ് തിരയുകയാണ്.
മൂന്നാമത്തെ സംഭവം ധനോരയിലാണ്. ടെറസില്‍ ഉറങ്ങിക്കിടക്കുയായിരുന്ന 18 വയസുള്ള യുവതിയെ ഇമ്രന്‍ ഖാന്‍ എന്നയാളും സംഘവും തട്ടിക്കൊണ്ട് പോയ് ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്ത ശേഷം ഗ്രാമാതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമത്തില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്.
നാലാമത്തെ സംഭവം സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ ആണ് നടന്നത്. മണ്ടലയില്‍ നിന്നുമുള്ള യുവതിയെ ജോലി വാഗ്ദാനം നല്‍കി തലസ്ഥാനത്തെത്തിച്ചാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്‍കി ഇവിടെ എത്തിച്ച ബന്ധുവിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.