ഐപിഎല്ലിന്റെ അവസാന അങ്കത്തട്ടിൽ ഇനി ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ഡൽഹി ക്യാപിറ്റൽസിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച് ചെന്നൈ ഇനി ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് മൂന്ന് തവണയും തങ്ങളെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസിനോടാണ്.
അവസാന കളിയിൽ മുംബൈയോട് ഏറ്റുവാങ്ങിയ തോൽവിയുടെ കണക്ക് ചെന്നൈ തീർത്തത് ഡൽഹിയോടാണ്.
പതിവു പോലെ തന്നെ ധോണിയുടെ ഇടപെടൽ ഇന്നലത്തെ കളിയിലും ശ്രദ്ധേയമായി. ടോസ് നേടിയ ധോണി ഡൽഹിയെ ബാറ്റിംഗിന് അയച്ചതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
പിന്നീട് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നൽകിയ വിക്കറ്റിന് പിന്നിലും ധോണിയുടെ നിർണായക ഡിആർഎസ് കോൾ കാരണമായി.
ഇതോടെ ധോണിയുടെ ഡിസിഷൻ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലുള്ള അഗ്രഗണ്യത ഒരിക്കൽ കൂടി വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ധോണിയെന്ന മാന്ത്രികന്റെ സൂഷ്മ നിരീക്ഷണ പാഠവും മറ്റൊരു കളിക്കാരനും അവകാശപ്പെടാൻ കഴിയില്ല.
കണ്ണിനകത്ത് ക്യാമറ ഫിറ്റ് ചെയ്ത് നടക്കുകയാണോ എന്ന് പോലും ചിലപ്പോൾ തോന്നി പോകും. അത്തരമൊരു സംഭവം ഡൽഹിക്കെതിരായ കളിയും അരങ്ങേറി.
ഡൽഹി ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലായിരുന്നു ധോണി തന്റെ ഡി ആർ എസ് തീരുമാനത്തിലൂടെ ടീമിന് നിർണായക ബ്രേക്ക്ത്രൂ നൽകിയത്.
ദീപക് ചഹർ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഡൽഹി ഓപ്പണർ പൃഥ്വി ഷായുടെ വലത്തേ കാലിൽ കൊണ്ടു. തുടർന്ന് ചാഹറും ചെന്നൈ താരങ്ങളും എൽ ബി ഡബ്ല്യൂ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നിഷേധിച്ചു.
എന്നാൽ അത് വിക്കറ്റാണെന്ന് ധോണിക്ക് ഉറപ്പായിരുന്നു. അമ്ബയറുടെ തീരുമാനത്തിനേക്കാൾ ധോണിയുടെ തീരുമാനമായിരുന്നു ശരിയെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയായിരുന്നു അത്.
വിക്കറ്റാണെന്ന് ഉറപ്പായിരുന്ന ധോണി ഡി ആർ എസ് ആവശ്യപ്പെടുകയായിരുന്നു. റിപ്ലേ പരിശോധനയിൽ ധോണിയുടെ തീരുമാനം ശരിവെയ്ക്കുന്ന വിധത്തിലാണ് മൂന്നാം അമ്ബയറുടെ വിധിയുണ്ടായത്.
ഡൽഹി മികച്ച തുടക്കത്തിലേക്ക് നീങ്ങുമ്പോൾ ലഭിച്ച ഈ വിക്കറ്റ് കളിയുടെ ഗതി തന്നെ മാറ്റി.
            








