സ്വപ്‌ന തുല്യമായ സിനിമകൾ ഒരുക്കി ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതമായി മാറിയ തമിഴകത്തിന്റെ സ്വന്തം സംവിധായകൻ ആണ് മണിരത്‌നം. സംവിധായകൻ എന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.
ബോംബെയും റോജയും ദളപതിയും അലൈപായുതെയും രാവണനും ദിൽസെയും അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കി ഇന്ത്യയൊട്ടാകെ ആരാധകരെ സമ്പാദിച്ച സംവിധായകൻ കൂടിയാണ് മണിരത്‌നം. മണിരത്‌നം തന്റെ സ്വപ്നചിത്രമെന്ന് വിശേഷിപ്പിച്ച ചിത്രമായ പൊന്നിയിൻ സെൽവൻ പ്രദർശനത്തിന് തയ്യാറാവുകയാണ് ഇപ്പോൾ.
വൻ കാൻവാസിൽ ഒരുങ്ങിയ പിരീഡ് ആക്ഷൻ ചിത്രത്തിന്റെ തിയറ്റർ റിലീസ് സെപ്റ്റംബർ 30 ന് ആണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തുന്ന ലോഞ്ച് ഇവന്റുകളുടെ ഭാഗമായി പൊന്നിയിൻ സെൽവൻ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ താരങ്ങളും സംവിധായകൻ മണിരത്‌നം ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും പങ്കെടുത്തു. രണ്ട് മലയാളി താരങ്ങൾക്കാണ് മണിരത്‌നം വേദിയിൽ നന്ദി പറഞ്ഞത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യൂത്ത് ഐക്കൺ പൃഥ്വിരാജിനും ആയിരുന്നു അത്. രണ്ടുപേരും ഈ ചിത്രത്തിനു വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.
പൃഥ്വിരാജ് ട്രെയിലറിനു വേണ്ടിയും മമ്മൂട്ടി സിനിമയ്ക്കു വേണ്ടി തന്നെയുമാണ് ശബ്ദം നൽകിയിരിക്കുന്നത്. പൃഥ്വിരാജിനോടും മമ്മൂട്ടിയോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. പൃഥ്വിരാജ് വളരെ നല്ല സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുമുണ്ട്. ഞാൻ ആവശ്യപ്പെട്ടപ്പോൾ ട്രെയിലറിനുവേണ്ടി അദ്ദേഹം ശബ്ദം നൽകി.
മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ഒരു ദിവസം അദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് ഞാൻ പറഞ്ഞു, എന്റെ ചിത്രം പൊന്നിയിൻ സെൽവൻ അവതരിപ്പിക്കാൻ, വോയിസ് ഓവർ നൽകാൻ എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങൾ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കൻഡ് പോലും ആവും മുൻപേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു.
അത് എനിക്ക് അയച്ചുതരൂ, ഞാൻ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാൽ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിൽ നിന്നാണെന്നും മണിരത്‌നം വ്യക്തമാക്കി. രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിന് എത്തുന്ന പൊന്നിയൻ ശെൽവന്റെ ആദ്യ ഭാഗമാണ് സെപ്റ്റംബർ 30 ന് എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരി ആയിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തിൽ ജയം രവിയാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് പൊന്നിയിൻ സെൽവന്റെ നിർമ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിൻറെ ബജറ്റ്.
മണിരത്‌നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.