മലയാള സിനിമയിൽ ഒരുകാലത്ത് നായികയായും സഹനടിയായും തിളങ്ങിയ താരമാണ് ഉണ്ണിമേരി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉണ്ണി മേരി മലയാളികളുടെ പ്രിയ താരം കൂടിയാണ്. 1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്.
1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ, രജനികാന്ത്, കമൽ ഹസൻ, ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലത്ത് മാദകനടി എന്ന ലേബലിലായിരുന്നു. ക്രമേണ നായിക പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു തുടങ്ങി. കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ഏപ്രിൽ 18 തുടങ്ങിയ മലയാള സിനിമകളിലേയും ജാണി, മുന്താണൈ മുടിച്ച്, ചിപ്പിക്കുൾ മുത്ത് തുടങ്ങിയ തമിഴ് സിനിമകളിലേയും ഉണ്ണിമേരിയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. അന്തരംഗം എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്.
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇടക്കാലത്ത് ഇവർ എത്തിയെങ്കിലും പിന്നീട് മുഴുവൻ സമയവും സുവിശേഷ പ്രവർത്തകയായി മാറുകയായിരുന്നു. എറണാകുളത്താണ് ഉണ്ണിമേരി ഇപ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നത്. 1962 ൽ അഗസ്റ്റിൻ ഫെർണാഡസ് വിക്ടോറിയ ദമ്പുതികളുടെ മകളായി എറണാകുളത്താണ് ഉണ്ണിമേരി ജനിച്ചത്.
മൂന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിച്ചിരുന്ന താരം ഏഴാം വയസിൽ ആണ് സിനിമയിൽ എത്തിയത്. പിന്നീട് നായികാ നിരയിലേക്ക് എത്തിയ താരം മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ നായികയായാണ് കൂടുതലും അഭിനയിച്ചത്. മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും കന്നടയിലും സജീവമായിരുന്നു ഉണ്ണിമേരി.
കോളേജ് അധ്യാപകനായ റോജോയുമായി 1982ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഭർത്താവും മകനും മരുമകളും പേരകുട്ടിയും അടങ്ങുന്നതാണ് കുടുംബം. കമലിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
വിവാഹ ശേഷം സിനിമയെ ഉപേക്ഷിച്ചവരും വിട്ടുനിന്നവരുമായ നടികളൊക്കെ തിരിച്ചുവരുന്ന സമയമാണിത്. സംവിധായകയായും നടിയമായുമൊക്കെ മുൻകാല നടിമാർ തിരിച്ചെത്തുമ്പോൾ പഴയ മലയാളി യുവത്വത്തിന്റെ ആവേശമായിരുന്ന ഉണ്ണിമേരിക്ക് ഇതിലൊന്നും താൽപര്യമില്ല.
ഉണ്ണിമേരിക്ക് ഇപ്പോൾ 60 വയസ്സായി. ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന ആഗ്രഹമേയില്ല. സിനിമ ഇപ്പോഴും ഇഷ്ടമാണ്. പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും തിയ്യേറ്ററിലെത്തി കാണും. മകനെ അറിയപ്പെടുന്ന നടനാക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.