ലോകകപ്പിനിടെ അനുവാദനീയമല്ലാത്ത സമയത്ത് ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ സീനിയർ താരം വെട്ടിൽ, കോഹ്ലിയുടെ അനുമതി പോലും വാങ്ങിയില്ല

11

ഇത്തവണത്തെ ലോകകപ്പ് അലയൊളികൾ അവസാനിച്ചെങ്കിലും വിവാദങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. ഇപ്പോഴിതാ ഒരു സീനിയർ ഇന്ത്യൻ താരം കൂടുതൽ കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്. ബിസിസിഐ നിർദ്ദേശം അവഗണിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയർ ഇന്ത്യൻ താരമാണ് വെട്ടിലായിരിക്കുന്നത്. ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാർക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിർദ്ദേശം അവഗണിച്ചാണ് സീനിയർ താരം ലോകകപ്പ് ആരംഭിച്ചതുമുതൽ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മറ്റു കളിക്കാരുടെ ഭാര്യമാർ ബിസിസിഐ നിർദ്ദേശത്തെ തുടർന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ സീനിയർ താരം അനുമതി വാങ്ങാതെയാണ് കുടുംബത്തെ ഒപ്പം താമസിപ്പിച്ചത്. ബിസിസിഐയുടെ നിർദേശത്തിനു പുല്ലുവില കൽപ്പിച്ച് പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി വാങ്ങാതെ ഭാര്യയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതേതാരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുമതി നിഷേധിച്ചിട്ടും താരം ഇങ്ങനെ ചെയ്തതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന. കളിക്കാരുടെ ഭാര്യമാർ ഒപ്പം താമസിക്കുന്നത് കളിയെ ബാധിക്കുമെന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, ഏതു കളിക്കാരനാണ് നിയമാവലി തെറ്റിച്ചതെന്നത് വ്യക്തമല്ല. സീനിയർ താരമായതിനാൽ രോഹിത് ശർമയോ എം എസ് ധോണിയോ ആകാമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

Advertisement