മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനൽ മാത്രം നടക്കാനിരിക്കെ റൺവേട്ടക്കാരുടെ പട്ടികയിൽ 11ാം സ്ഥാനത്തേക്ക് കയറി ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസ് നേടിയതോടെയാണ് സഞ്ജു 11ാമതായത്. നാല് മത്സരങ്ങളിൽ നിന്ന് 232 റൺസാണ് സഞ്ജു അടിച്ചെടുത്തത്. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ നേടിയ 97 റൺസാണ് ഉയർന്ന സ്‌കോർ.
77.33 ശരാശരിയും 201.73 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ലോകകപ്പിൽ ഫിൻ അലന് പിന്നിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുള്ള താരം സഞ്ജുവാണ്. 16 സിക്സുകളും സഞ്ജു പറത്തി. ന്യൂസിലൻഡിനെതിരായ ഫൈനൽ മുന്നിൽ നിൽക്കെ ആദ്യ പത്തിലെത്താനുള്ള അവസരം സഞ്ജുവിനുണ്ട്. അതേസമയം, ഏഴ് മത്സരങ്ങൾ (6 ഇന്നിംഗ്‌സുകൾ) കളിച്ച ഫർഹാനാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 383 റൺസാണ് താരം നേടിയത്. ശരാശരി 76.60. സ്‌ട്രൈക്ക് റേറ്റ് 160.25. രണ്ട് വീതം സെഞ്ചുറികളും അർധ സെഞ്ചുറികളും താരം നേടി.
ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരവും ഫർഹാൻ ആയിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 292 റൺസ് അടിച്ചെടുത്ത സിംബാബ്വെ താരം ബ്രയാൻ ബെന്നറ്റ് രണ്ടാമത്. ഇതിൽ നാല് തവണ താരം പുറത്തായിട്ടില്ല. മൂന്ന് അർധ സെഞ്ചുറികൾ നേടിയ ബെന്നറ്റിന്റെ ഉയർന്ന സ്‌കോർ 97 റൺസ്. ശരാശരി 146.00. സ്‌ട്രൈക്ക് റേറ്റ് 134.56. ന്യൂസിലൻഡിന്റെ ഫിൻ അലൻ മൂന്നാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് (7 ഇന്നിംഗ്സ്) 289 റൺസ് അലൻ നേടി. 100 റൺസാണ് ഉയർന്ന സ്‌കോർ.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാർക്രം മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ കളിച്ച താരം 286 റൺസ് നേടി. പുറത്താവാതെ നേടിയ 86 റൺസാണ് മാർക്രമിന്റെ ഉയർന്ന സ്‌കോർ. ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ ജേക്കബ് ബേതൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. 8 മത്സരങ്ങളിൽ 280 റൺസാണ് ബേതൽ നേടിയത്. 105 റൺസാണ് ഉയർന്ന സ്‌കോർ.
ന്യൂസിലൻഡ് താരം ടിം സീഫെർട്ട് ആറാമത്. എട്ട് മത്സരം പൂർത്തിയാക്കിയ സീഫെർട്ട് നേടിയത് 274 റൺസ്. പുറത്താവാതെ നേടിയ 89 റൺസാണ് ഉയർന്ന സ്‌കോർ. ഇഷാൻ കിഷൻ ഏഴാം സ്ഥാനത്താണ്. ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തും കിഷൻ തന്നെ. എട്ട് മത്സരങ്ങളിൽ നിന്ന് 263 റൺസാണ് കിഷൻ നേടിയത്. 77 റൺസാണ് കിഷന്റെ ഉയർന്ന സ്‌കോർ. ഇന്നലെ ഇംഗ്ലണ്ടിനെതിരെ 18 പന്തിൽ 39 റൺസെടുത്തിരുന്നു കിഷൻ. രണ്ട് അർധ സെഞ്ചുറികളും താരം നേടി.
എട്ടാം സ്ഥാനത്തുള്ള വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയർ 248 റൺസാണ് നേടിയത്. എട്ട് മത്സരങ്ങൾ കളിച്ചു. രണ്ട് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. 41.33 ശരാശരിയുള്ള താരത്തിന്റെ ഉയർന്ന സ്‌കോർ 85 റൺസ്. 186.46 സ്‌ട്രൈക്ക് റേറ്റും ഹെറ്റ്‌മെയർക്കുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒമ്പതാമത്. എട്ട് മത്സരങ്ങൾ കളിച്ച സൂര്യ 242 റൺസാണ് നേടിയത്. പുറത്താകാതെ നേടിയ 84 റൺസാണ് ഉയർന്ന സ്‌കോർ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് പത്താം സ്ഥാനത്ത് ആണ്. എട്ട് മത്സരങ്ങളിൽ 235 റൺസ് ബ്രൂക്ക് നേടി. ഉയർന്ന സ്‌കോർ 100.









