ഓസ്ട്രേലിയ്ക്ക് മുമ്പിൽ മുട്ട് ഇടിക്കുമോ; ഓവലിൽ കോഹ്ലിയും സംഘവും നേരിടേണ്ടത് വൻ വെല്ലുവിളികൾ

17

ലോകകപ്പിൽ ഇന്ത്യയുടെ ഇനിയുള്ള കളി പേസിനും ബൗൺസിനും പേരുകേട്ട ഓവലിലാണ്, എതിരാളി ശക്തരായ ഓസ്ട്രേലിയയും.

മത്സരഫലം എന്താകുമെന്ന് പ്രവചിക്കുക അസാധ്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നുന്ന ജയം നേടിയാണ് കോഹ്ലിയും സംഘവും എത്തുന്നത്.

Advertisements

കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഓവലിലേക്ക് മഞ്ഞപ്പട ബസ് കയറുന്നത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും.

എന്നാൽ, ജയം എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് കോഹ്ലിക്ക് നൽകി കഴിഞ്ഞു സച്ചിൻ തെൻഡുൽക്കർ. ഓവലിലെ ബൗൺസുള്ള പിച്ചിൽ ഓസീസ് ബൗളർമാർ അപകടകാരികളാകും.

ടീമെന്ന നിലയിൽ കെട്ടുറപ്പോടെ കളിക്കുന്നതും അവർക്ക് നേട്ടമാണ്. ഈ വെല്ലുവിളികളാണ് കോഹ്ലി മറികടക്കേണ്ടതെന്ന് സച്ചിൻ വ്യക്തമാക്കി.

ഈ വാക്കുകൾ തിരിച്ചറിഞ്ഞാകണം കോഹ്ലി ഓവലിൽ ഇറങ്ങേണ്ടത്. മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നേഥൻ കോൾട്ടർനീൽ എന്നീ മൂന്ന് പേസ് ബോളർമാർ ഇന്ത്യക്ക് വെല്ലുവിളിയാകും.

ഇവരിൽ സ്റ്റാർക്കാകും കൂടുതൽ അപകടകാരി. സ്വിങും ബൗൺസും വേണ്ട രീതിയിൽ ഉപയോഗിക്കാൻ അദ്ദേഹത്തിനറിയാം.

പന്തിന് നല്ല വേഗവും ഓവലിൽ ഉണ്ടാകും. മത്സരത്തിന് തലേദിവം മഴ പെയ്താൽ പിച്ചിൽ ഈർപ്പം നിലനിൽക്കും. പന്ത് സ്വിങ് ചെയ്യും, ബാറ്റ്സ്മാന് ചെവിക്കരികിലൂടെ ബൌൺസറുകൾ പായും.

ഇന്ത്യ ഭയക്കേണ്ടതും തിരിച്ചറിയേണ്ടതും ഇതാണ്. ഓപ്പണിംഗ് ജോഡികൾ എത്രനേരം ക്രീസിൽ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാകും ഇരു ടീമുകളുടെയും സ്‌കോർ ഉയരുക.

രോഹിത് ശർമ്മ ധവാൻ സഖ്യം കൂടുതൽ നേരം ക്രീസിൽ നിന്നേ മതിയാകൂ. സ്വിങ് തന്നെയാകും വലയ്ക്കുന്ന പ്രശ്നം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി പ്രകടനം രോഹിത്തിന് ആത്മവിശ്വാസം പകരും.

ഓപ്പണർമാർ തുടക്കത്തിലെ പുറത്തായാൽ മൂന്നാം നമ്ബറിലെത്തുന്ന കോഹ്ലിയുടെയും നാലാമനായി എത്തുന്ന രാഹുലിന്റെയും പ്രകടനമാകും ഈ പോരാട്ടത്തിൽ ടീമിന്റെ നട്ടെല്ലാവുക.

ജസ്പ്രിത് ബുമ്രയുടെ ആദ്യ ഓവറുകൾ ഇന്ത്യക്ക് നിർണായകമാണ്. ഫിഞ്ച് വാർണർ സഖ്യത്തെ തുടക്കത്തിലെ കൂടാരം കയറ്റിയാൽ കോഹ്ലിക്ക് കാര്യങ്ങൾ എളുപ്പമാകും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കിൽ ഷമിക്കായി കുൽദീപ് യാദവ് പുറത്തിരിക്കണം.

രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിൽ എത്താനുള്ള സാധ്യത വിരളമാണ്. ബാറ്റിംഗ് ഓർഡർ ശക്തിപ്പെടുത്തേണ്ടത് ഉണ്ടെങ്കിൽ മാത്രമേ കോഹ്ലി ഇങ്ങനെയൊരു തീരുമാനമെടുക്കു.

അപ്പോഴും കുൽദീപായിരിക്കും പുറത്തിരിക്കുക. എന്നാൽ, വിജയിച്ച ടീമിൽ മാറ്റം വരുമോ എന്ന കാര്യം സംശയമാണ്.

Advertisement